തൃണമൂൽ കോൺഗ്രസ് മുൻ എം.എൽ.എ നിർമൽ​ ഘോഷ്

ആർ.ജി കാർ ബലാത്സംഗകൊല; കൊല്ലപ്പെട്ട ഡോക്ടറുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ചു, തൃണമൂൽ മുൻ എം.എൽ.എ അറസ്റ്റിൽ

കൊൽക്കത്ത: ആർ.ജി കാർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ചെന്ന കേസിൽ തൃണമൂൽ കോൺഗ്രസ് മുൻ എം.എൽ.എ നിർമൽ ഘോഷ് അറസ്റ്റിൽ. ഡോക്ടറുടെ പിതാവ് തിങ്കളാഴ്ച ഖാർദാഹ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. ഒഡിഷയിലെ പുരിക്ക് സമീപത്തെ ഹോട്ടലിൽ നിന്നാണ് നിർമൽ ഘോഷിനെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്.

2024 ആഗസ്റ്റ് ഒമ്പതിന് ആർ.ജി കാർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിലാണ് 31കാരിയായ ജൂനിയർ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെച്ച ബലാത്സംഗ കൊലപാതക കേസിന്റെ അന്വേഷണം സി.ബി.ഐക്കാണ്. കേസിൽ ഒരാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കേസ് ഇപ്പോൾ കൊൽക്കത്ത ഹൈകോടതിയുടെ പരിഗണനയിലാണ്.

‘കൊൽക്കത്ത പൊലീസിന്റെ അധികാരപരിധിയിൽ വരുന്ന ആർ.ജി കാർ ആശുപത്രിയിൽ നടന്ന ബലാത്സംഗ, കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ തെളിവുകൾ മറച്ചുവെക്കാൻ തിടുക്കത്തിൽ മൃതദേഹം ദഹിപ്പിച്ചുവെന്ന മരിച്ചയാളുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാർദ പൊലീസ് സ്റ്റേഷനിൽ പുതിയ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്’ - ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

മൃതദേഹം സംസ്കരിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടറുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങളിലാണ് പുതിയ കേസ്. മൃതദേഹം കുടുംബത്തിന്റെ സമ്മതമില്ലാതെ തിടുക്കത്തിൽ സംസ്കരിക്കുകയും രണ്ടാം പോസ്റ്റ്മോർട്ടത്തിനുള്ള സാധ്യത ഇല്ലാതാക്കുകയും തെളിവുകൾ മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കുടുംബത്തിന്റെ പരാതി. ആർ.ജി കാർ ബലാത്സംഗ കൊലപാതക കേസിലെ സി.ബി.ഐ അന്വേഷണത്തിന് പുറമെയാണ് പുതിയ അന്വേഷണം. നിർമൽ ഘോഷിന് പുറമെ മറ്റു രണ്ടുപേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, തെറ്റായ രേഖ തയാറാക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരിക്കുന്നത്.

പാനിഹാട്ടിയിലെ ശ്മശാനത്തിലെത്തിച്ചപ്പോൾ ക്യൂവിൽ മൂന്നാം നമ്പറായിരുന്ന മൃതദേഹം ഒന്നാം നമ്പറിൽ തന്നെ സംസ്കരിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്കാരവുമായി ബന്ധപ്പെട്ട രേഖകളിൽ കുടുംബാംഗങ്ങളുടെ ഒപ്പില്ലാത്തതും അന്വേഷണത്തിൽ കണ്ടെത്തി.

Tags:    
News Summary - Ex TMC MLA Nirmal Ghosh Arrested Over RG Kar Victims Hurried Cremation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.