ബസ് സമരം പത്താം ദിനം ചെളി മാറി പൊടി പറന്നു; ദുരിതയാത്രക്ക് അറുതിയില്ല

തൃശൂ൪: മഴ മാറി രണ്ടുദിവസം പിന്നിട്ടതോടെ ദേശീയപാത 47ൽ ചെളിക്കെട്ട് മാറി പകരം പൊടിയിൽ മുങ്ങി. ഇതുവഴിയുള്ള ദുരിതയാത്ര തുടരുന്നു. സമരത്തിൽ നിന്ന് വിട്ടുവീഴ്ച്ചയില്ളെന്ന് വെള്ളിയാഴ്ച ചേ൪ന്ന ബസ് ഉടമസ്ഥരുടെയും തൊഴിലാളികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. കല്ലിടുക്ക്, പട്ടിക്കാട്, താണിപ്പാടം, ചുവന്നമണ്ണ് ഭാഗങ്ങളിൽ ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. നടത്തിയ അറ്റകുറ്റപ്പണി പര്യാപ്തമല്ല, രണ്ടു ദിവസം ബസ് ഓടിയാൽ പഴയതിനെക്കാൾ മോശമാകുന്ന അവസ്ഥയാണ്. പീച്ചി റോഡിൽ പണികൾ ഭാഗികമാണ്.  ഇക്കാര്യങ്ങൾ പരിഗണിച്ചാണ് സമരം തുടരാൻ സംയുക്ത യോഗം തീരുമാനിച്ചത്. 13ന് ജില്ലയിൽ മുഴുവൻ സ്വകാര്യബസുകളും സ൪വീസ് നി൪ത്തിവെക്കും.
ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴിയിലിട്ട മെറ്റലും പാറപ്പൊടിയും ഇളകി റോഡ് മുഴുവൻ ചിതറിക്കിടക്കുകയാണ്. ഇതാണ് പൊടിപറക്കാൻ കാരണം. തൊട്ടു മുന്നിൽ പോകുന്ന വാഹനത്തെ പോലും കാണാൻ പറ്റാത്തവിധമാണ് പൊടിശല്യം. ഇതോടെ പാതക്ക് സമീപമുള്ള ചെറുകിട കച്ചവടക്കാരും ദുരിതത്തിലായി. മെറ്റലും പാറപ്പൊടിയും കല൪ത്തി കുഴി നിറച്ചതല്ലാതെ റോള൪കൊണ്ട് ഉറപ്പിക്കാത്തതാണ് സ്ഥിതി രൂക്ഷമാക്കിയത്. അതേസമയം, സംസ്ഥാന പൊതുമരാമത്ത് വിഭാഗം നടത്തിയ അറ്റകുറ്റപ്പണി ഏറക്കുറെ ഉറപ്പുള്ളതാണ്. എന്നാൽ ചെറിയ കുഴികളെ അതോറിറ്റിയും പൊതുമരാമത്തും ഒഴിവാക്കിയത് ചെറുകിട വാഹന യാത്രികരെ ദുരിതത്തിലാക്കി. മഴമാറി നിൽക്കുന്നതിനാൽ മരാമത്ത് വിഭാഗം റീടാറിങ്ങിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. അതോറിറ്റിയുടെ ഭാഗത്ത് നിന്നുള്ള കുഴിയടക്കലിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. പീച്ചി റോഡിലെ അറ്റകുറ്റപ്പണിക്ക് വേഗം കൂടിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.