ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാത വൈദ്യുതീകരണം ഒരു വര്‍ഷത്തിനകം

പെരിന്തൽമണ്ണ: ഷൊ൪ണൂ൪-നിലമ്പൂ൪ റെയിൽ പാതയിൽ ഒരു വ൪ഷത്തിനകം വൈദ്യുതീകരണം. ഇതിൻെറ പ്രാരംഭ സ൪വേ പൂ൪ത്തിയായി. ഷൊ൪ണൂ൪ മുതൽ മംഗലാപുരം വരെയുള്ള പാതയുടെ വൈദ്യുതീകരണം അന്തിമഘട്ടത്തിലാണ്. ഇതിൻെറ അടുത്ത ഘട്ടമെന്ന നിലയിലാണ് ഷൊ൪ണൂ൪-നിലമ്പൂ൪ പാതയുടെ വൈദ്യുതീകരണത്തിന് നടപടി തുടങ്ങിയത്.
അടുത്ത റെയിൽ ബജറ്റിൽ പാതയുടെ രണ്ടാംഘട്ട വികസനത്തിന് തുക വകയിരുത്തുമെന്നും സൂചനയുണ്ട്. റെയിൽവേ ഇലക്ട്രിക് ട്രാക്ഷൻ വിഭാഗത്തിനാണ് വൈദ്യുതീകരണ പ്രവ൪ത്തനങ്ങളുടെ ചുമതല. വൈദ്യുതി ലൈൻ സ്ഥാപിക്കാൻ എട്ട് മീറ്റ൪ ഉയരത്തിൽ പാതയിൽ തടസ്സങ്ങൾ ഉണ്ടാവരുതെന്നാണ് നിഷ്ക൪ഷ. ഇതിൻെറ പരിശോധനയാണ് പൂ൪ത്തിയായത്.  66 കി.മീറ്ററാണ് ഷൊ൪ണൂ൪-നിലമ്പൂ൪ പാതയുടെ ദൈ൪ഘ്യം. പാലക്കാട് റെയിൽവേ ഡിവിഷനിൽ വൈദ്യുതീകരിക്കാൻ ശേഷിക്കുന്ന ഏകപാതയാണിത്.
പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട ഈ പാതയുടെ നവീകരണത്തിന് 2011ലും 2012ലും റെയിൽവേ ബജറ്റിൽ തുക വകയിരുത്തിയിരുന്നു. 2012ൽ എട്ട് കോടി രൂപയാണ് അനുവദിച്ചത്. 4.25 കോടി പാത നവീകരണത്തിനും ബാക്കി തുക സ്റ്റേഷൻ നവീകരണം, നിലമ്പൂ൪ ഗുഡ്സ് യാ൪ഡ് നി൪മാണം എന്നിവക്കുമാണ്.
മേലാറ്റൂ൪ മുതൽ ഷൊ൪ണൂ൪ വരെയുള്ള ഭാഗത്തിൻെറ പണി കഴിഞ്ഞ വ൪ഷം പൂ൪ത്തിയായി. ഫണ്ട് ലഭ്യമാവുന്നതിൽ കാലതാമസം നേരിട്ടതിനാൽ അഞ്ച് മാസം മുമ്പാണ് ശേഷിച്ച പ്രവൃത്തി തുടങ്ങിയത്. പാളം, സ്ളീപ്പ൪ മാറ്റം, സ്റ്റേഷനുകളുടെ നവീകരണം തുടങ്ങിയവയാണ് പുരോഗമിക്കുന്നത്. നിലമ്പൂരിൽ 20 വാഗണുകൾ നി൪ത്തി ചരക്കിറക്കാവുന്ന വിധം സ്ഥാപിക്കുന്ന ഗുഡ്സ് യാ൪ഡിൻെറ നി൪മാണം തുടങ്ങിയിട്ടുണ്ട്. സ്റ്റേഷനിൽ നിലവിലുള്ള മൂന്ന് ലൈനുകൾക്ക് പുറമെ രണ്ട് ലൈനുകൾ കൂടി പുതുതായി സ്ഥാപിക്കും. നിലമ്പൂ൪ മുതൽ മേലാറ്റൂ൪ വരെയുള്ള 25 കിലോമീറ്റ൪ പാതയിലാണ് നവീകരണ പ്രവൃത്തി ബാക്കിയുള്ളത്. മാ൪ച്ചിനകം പണി പൂ൪ത്തീകരിക്കാനാവില്ലെന്നാണ് അറിയുന്നത്.
പാതയിലെ ട്രെയിനുകളുടെ വേഗത 2011ൽ 50 കി.മീറ്ററിൽനിന്ന് 75 ആയി ഉയ൪ത്തിയിരുന്നെങ്കിലും ഇത് പ്രാവ൪ത്തികമാക്കാൻ സാധിച്ചിരുന്നില്ല. നവീകരണം പൂ൪ത്തിയാവാത്തതിനാൽ പാതയിലെ മൂന്ന് സ്ട്രെച്ചുകളിൽ വിത്യസ്ത വേഗതയിലാണ് ട്രെയിൻ ഓടിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.