ആലപ്പുഴ ബീച്ചിൽ നടന്ന പുതുവത്സരാഘോഷം
ആലപ്പുഴ: സിരകളെ ത്രസിപ്പിക്കുന്ന താളം, അതിനൊത്ത പാട്ട്, കൈകൾകൊട്ടി നൃത്തം ചവിട്ടുന്ന ജന സഞ്ചയം, പാട്ടിനും മേളത്തിനും ഒപ്പം വാനിലുയർന്ന ആർപ്പുവിളികൾ. ആകാശത്ത് വർണപ്രപഞ്ചമൊരുക്കി പൊട്ടിവിടർന്ന പൂത്തിരികൾ. ആഘോഷങ്ങളുടെ നെറുകയിൽ നിന്ന് പുതുവർഷത്തെ അവർ വരവേറ്റു. വലിയഴീക്കൽ മുതൽ അരൂർ വരെ കടപ്പുറത്ത് ജനങ്ങൾ ഒത്തുകൂടാനാവുന്നിടത്തെല്ലാം രാവിനെ പകലാക്കി ആഘോഷങ്ങൾ തിമിർക്കുകയായിരുന്നു. നാടും നഗരവും ഉറങ്ങാതെ കാത്തിരുന്ന് പുതുവർഷത്തെ വരവേറ്റു. ആലപ്പുഴ ബീച്ചിലായിരുന്നു വലിയ ജനസഞ്ചയം. മാരാരി ബീച്ചിലും വലിയഴീക്കലിലുമെല്ലാം ആർപ്പുവിളികളും ആഘോഷവും നിറഞ്ഞരാവായിരുന്നു.
മാരാരി ബീച്ചിൽ പാപ്പാഞ്ഞിയെ കത്തിച്ചതിന് സാക്ഷ്യംവഹിച്ചത് ആയിരങ്ങളാണ്. ആദ്യമായാണ് മാരാരി ബീച്ചിൽ പുതുവർഷാഘോഷത്തിനായി പാപ്പാഞ്ഞിയെ ഒരുക്കിയത്. 45 അടി ഉയരമുള്ള പാപ്പാഞ്ഞിയെ 20 ഓളം പേർ ചേർന്ന് ദിവസങ്ങളെടുത്താണ് അണിയിച്ചൊരുക്കിയത്. ആലപ്പുഴ ബീച്ചിലേക്ക് ബുധനാഴ്ച സൂര്യാസ്തമയത്തിന് മുമ്പ് തന്നെ വലിയതോതിൽ ജനം എത്തിക്കൊണ്ടിരുന്നു.
ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേർന്ന് ഒരുക്കിയ ബീച്ച് ഫെസ്റ്റ് കൂടിയായതോടെ കാഴ്ചകളുടെ മേളമാണ് ഇവിടെ. കൗതുക കാഴ്ചകളുടെ പവലിയനും വിവിധ തരം റൈഡുകളും എല്ലാം ചേർന്ന് ഉത്സവഛായയാണ് ബീച്ചിന്. രാത്രിയോടെ ബാൻഡ് ട്രൂപ്പ് ഒരുക്കിയ സംഗീത വിരുന്നിന് തുടക്കമായി. ഇഷ്ട ഗാനങ്ങളുമായി ഗായക സംഘം കത്തിക്കയറിയതോടെ തടിച്ചുകൂടിയ ജനം ഉല്ലാസത്തിൽ ആറാടുകയായിരുന്നു. മാരാരിബീച്ചിൽ ഊരാളി ബാൻഡിന്‍റെ മ്യൂസിക് ഷോയും ഡി.ജെയും കരിമരുന്നു പ്രയോഗവും ജനങ്ങളെ ഇളക്കിമറിച്ചു.
ആലപ്പുഴ: ജില്ലയിലേക്ക് സഞ്ചാരികൾ ഒഴുകികൊണ്ടിരിക്കുന്നു. ക്രിസ്മസ് അവധി തുടങ്ങിയതുമുതൽ തുടങ്ങിയ ഒഴുക്ക് ഇപ്പോഴും തുടരുന്നു. ഒരാഴ്ചവരെ മിക്ക ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും ബുക്കിങ്ങിലാണ്. സഞ്ചരികളുടെ തിരക്ക് ഏറിയതോടെ ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും നിരക്ക് കുത്തനെ ഉയർത്തി. വിവിധ ജില്ലകളിൽനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നുമെല്ലാം നിരവധി സഞ്ചാരികളാണ് ജില്ലയുടെ കായൽ സൗന്ദര്യവും കുട്ടനാടൻ ഭക്ഷണവിഭവങ്ങളുടെ രുചിയും ആസ്വദിക്കാനെത്തുന്നത്.
പുന്നമടയിൽ നിറയെ യാത്രക്കാരുമായി നീങ്ങുന്ന ഹൗസ് ബോട്ടും ശിക്കാര വള്ളവും
ഹോട്ടലുകളിലും റിസോർട്ടുകളിലുമെല്ലാം സഞ്ചാരികളുടെ തിരക്കാണ്. ഹോം സ്‌റ്റേകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, പുരവഞ്ചികൾ എന്നിവിടങ്ങളിലെല്ലാം വൻ തിരക്കനുഭവപ്പെടുന്നു. കഴിഞ്ഞ വർഷത്തെക്കാൾ സഞ്ചാരികളുടെ വരവിൽ 30 ശതമാനത്തോളം വർധനയുണ്ടായതായി ഡി.ടി.പി.സി അധികൃതർ പറയുന്നു. കുടുംബമായും സംഘങ്ങളായുമാണ് മിക്കവരും എത്തുന്നത്.
വിവിധ റസി. അസോസിയേഷനുകൾ, പ്രാദേശിക കൂട്ടായ്മകൾ, സംഘടനകൾ തുടങ്ങിയവയിൽ നിന്നാണ് ആളുകൾ കൂട്ടമായെത്തുന്നത്. വ്യാപാരകേന്ദ്രങ്ങൾ, ടൂറിസ്‌റ്റ് വാഹനങ്ങൾ എന്നിവക്കും നല്ല കൊയ്‌ത്താണ്. രണ്ടായിരത്തിലേറെ പുരവഞ്ചികൾ ഉള്ളതിനാൽ സഞ്ചാരികൾക്ക് പ്രശ്‌നങ്ങളുണ്ടാകില്ല. ഡബിൾ, ത്രിബിൾ ബെഡ്‌റൂമുകളുള്ള ഹൗസ് ബോട്ടുകളും ജില്ലയിലുണ്ട്. മാസങ്ങൾക്ക് മുമ്പേ പലതും ബുക്ക് ചെയ്‌തവർ ഏറെയാണ്. മണിക്കൂറിന് 500 രൂപക്ക് ഓടിയിരുന്ന ശിക്കാര വള്ളങ്ങൾ റേറ്റ് 1500 - 2000 ആയി ഉയർത്തി. ഒരുമുറിയുള്ള ഹൗസ് ബോട്ടുകൾ റേറ്റ് 8000ത്തിൽ നിന്ന് 15,000 - 20,000 എന്ന നിലയിലേക്ക് ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.