ആരും വരേണ്ട! പണിതീരാത്ത ഈ വീട്ടിലേക്ക് വോട്ടും തേടി...

കല്‍പറ്റ: ചോരാത്ത വീട് സ്വപ്നം കണ്ടതുമാത്രമാണ് കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂര്‍ പുത്തന്‍വീട് പണിയ കോളനിയിലെ മാധവന്‍ ചെയ്ത തെറ്റ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ഥിച്ച് തന്നെ ആരും കാണാന്‍ വരേണ്ടെന്ന് പ്രഖ്യാപിക്കുകയാണ് മാധവന്‍. 2010^11 കാലത്താണ് ട്രൈബല്‍ വകുപ്പില്‍നിന്ന് വീടുവെക്കാന്‍ മാധവന് 1.25 ലക്ഷം അനുവദിച്ചത്.

മറ്റുള്ളവര്‍ക്ക് കരാര്‍ കൊടുക്കാതെ മാധവന്‍തന്നെയാണ് പണികള്‍ നടത്തിയത്്. കല്ലിറക്കി തറകെട്ടി. ബെല്‍റ്റ് വാര്‍ത്തു. ചുമര്‍ നിര്‍മാണവും പൂര്‍ത്തിയായി. മൂന്നുതവണയായി ഒരുലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുക പണി തീര്‍ന്നാല്‍ നല്‍കാമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. കിട്ടിയ പണം മുഴുവന്‍ തീര്‍ന്നതിനാല്‍ പണി മുന്നോട്ടുപോയില്ല. പലതവണ കണിയാമ്പറ്റ ട്രൈബല്‍ ഓഫിസുമായി ബന്ധപ്പെട്ടു. ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി അതുവരെയുള്ള പണിയെ പറ്റി നല്ലതുപറഞ്ഞു. ബാക്കിതുക മാത്രം ഇതുവരെ കിട്ടിയില്ല.

പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടപ്പോഴും കിട്ടിയത് നിഷേധാത്മക മറുപടി. പണി കരാര്‍ കൊടുക്കാതെ സ്വന്തമായി ചെയ്തതുകൊണ്ടുള്ള വൈരാഗ്യംമൂലമാണ് ബാക്കി പണം അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നതെന്ന് മാധവന്‍ ആരോപിക്കുന്നു. സാധനങ്ങള്‍ക്കൊക്കെ വിലകൂടിയതിനാല്‍ 25,000 രൂപക്ക് കോണ്‍ക്രീറ്റ് അടക്കമുള്ള പണികള്‍ തീരില്ല. ഭാര്യ, രണ്ടു മക്കള്‍ എന്നിവരടങ്ങുന്നതാണ് മാധവന്‍െറ കുടുംബം.

മകന്‍െറ കുടുംബവും ഇവരുടെ കൂടെയാണ് താമസിക്കുന്നത്. ഉള്ള കൂര പൊളിച്ച് പുതിയ വീടിന്‍െറ പണി തുടങ്ങിയതിനാലിപ്പോള്‍ തൊട്ടടുത്ത് ഷെഡ് കെട്ടിയാണ് താമസിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പായതിനാല്‍ തന്‍െറ വോട്ടിനും വിലയുണ്ടെന്ന് മാധവന്‍ പറയുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.