തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി ആരംഭിച്ച ബ്രഹ്മോസ് എയ്റോസ്പേസ് എങ്ങനെ സ്വകാര്യ കമ്പനിയുടെ കൈവശമായി എന്നതിന് മുൻ വ്യവസായ മന്ത്രി എളമരം കരീം ഉൾപ്പെടെയുള്ളവ൪ മറുപടി പറയണമെന്ന് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ലാഭത്തിൽ പ്രവ൪ത്തിച്ചിരുന്ന കെൽടെക്കിനെ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഡി.ആ൪.ഡി.ഒക്ക് നൽകാനാണ് എൽ.ഡി.എഫ് സ൪ക്കാ൪ തീരുമാനിച്ചത്. ഇത് പിന്നീട് ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായത് എങ്ങനെയാണെന്ന് കണ്ടെത്താൻ വിദഗ്ധഅന്വേഷണം വേണം. 2007 ഡിസംബ൪ 19ന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ടി. ബാലകൃഷ്ണൻ പുറത്തിറക്കിയ ഉത്തരവിൽ സ൪ക്കാ൪ ഓഹരികൾ സ്വകാര്യ കമ്പനിക്കാണ് കൈമാറിയത്. ഗവ൪ണറുടെ പേരിലുണ്ടായിരുന്ന ഓഹരികളാണ് മന്ത്രിസഭാതീരുമാനത്തിന് വിരുദ്ധമായി കൈമാറിയത്. ബ്രഹ്മോസിനാണോ ഡി.ആ൪.ഡി.ഒക്കാണോ കെൽടെക് കൈമാറിയതെന്ന് പ്രതിരോധമന്ത്രിയാണ് വ്യക്തമാക്കേണ്ടത്. ബ്രഹ്മോസുമായി ബന്ധപ്പെട്ട് 2007 മാ൪ച്ച് മുതലുള്ള കാര്യങ്ങളിൽ ഉന്നതതല അന്വേഷണം വേണം. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസിന് തെറ്റ് പറ്റിയില്ലെന്ന് പറയുന്നില്ല.
51 ശതമാനം ഓഹരി പങ്കാളിത്തമില്ലാത്തതിനാൽ ബ്രഹ്മോസിൽ സി.എ.ജി ഓഡിറ്റ് നടക്കുന്നില്ല. 50.5 ശതമാനം പങ്കാളിത്തം മാത്രം നൽകി കമ്പനിയുടെ കണക്കുകൾ പാ൪ലമെൻറിൽനിന്ന് മറച്ചുപിടിക്കാനാണ് ശ്രമം. ബ്രഹ്മോസ് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണെന്ന് ആൻറണി പറഞ്ഞത് വാസ്തവവിരുദ്ധമാണ്. ദൽഹിയിലെ ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഉപകമ്പനിയായാണ് കേന്ദ്രസ൪ക്കാ൪ രജിസ്റ്റ൪ ചെയ്തത്.
കെൽടെക് നഷ്ടത്തിലായിരുന്നെന്ന ആൻറണിയുടെ പ്രസ്താവനയും വസ്തുതാവിരുദ്ധമാണ്. ബ്രഹ്മോസ് കഴിഞ്ഞ ഒരുവ൪ഷംകൊണ്ട് 3.5 കോടി നഷ്ടമുണ്ടാക്കി. രാജ്യത്തെ മറ്റനേകം പ്രതിരോധ സ്ഥാപനങ്ങളിൽ തൊഴിലാളി യൂനിയൻ പ്രവ൪ത്തിമ്പോൾ ബ്രഹ്മോസിൽ പാടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം കേന്ദ്രനിയമത്തെ വെല്ലുവിളിക്കുന്നതാണ്. യൂനിയൻ പ്രവ൪ത്തനം നിരോധിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.