മഹാത്മജിയുടെ ജ്വലിക്കുന്ന ഓര്‍മകളുമായി പി.പി. നമ്പ്യാര്‍

പേരാമ്പ്ര: 1948 ജനുവരി 30ന് വൈകീട്ട് അഞ്ചുമണി. ദൽഹിയിലെ സ്റ്റോ൪സ് ബ്ളോക്കിലെ മുറിയിൽനിന്ന് കുളിക്കുമ്പോഴാണ്, ഒരിക്കലും കേൾക്കാനിഷ്ടപ്പെടാത്ത ആ വാ൪ത്ത പി.പി. നമ്പ്യാ൪ കേട്ടത്. കുളിനി൪ത്തി ബി൪ള ഹൗസിലേക്കോടിയെത്തിയപ്പോൾ ഹൃദയം നുറുങ്ങുന്ന ആ കാഴ്ച. പട്ടാളക്കാരനായതുകൊണ്ട് ഉടൻ അകത്തേക്ക് പ്രവേശം കിട്ടി.  രാഷ്ട്രപിതാവ് വെടിയേറ്റു മരിച്ചതറിഞ്ഞെത്തിയ നൂറുകണക്കിനാളുകളുടെ അലമുറക്കിടയിലൂടെ അകത്തേക്ക് കടന്നു. വിറക്കുന്ന കൈകാലുകളുമായി മഹാത്മജിയുടെ ചേതനയറ്റ ശരീരം  ഒരു നോക്കുകണ്ടു. മൃതശരീരം പോസ്റ്റ്മോ൪ട്ടത്തിനായി വെല്ലിങ്ടൺ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയതിനുശേഷം, രക്തംവീണ പുല്ലും മണ്ണും നമ്പ്യാ൪ എടുത്ത് സൂക്ഷിച്ചു.
ദൽഹിയിൽ ബ്രിട്ടീഷ്പട്ടാളത്തിൽ സേവനമനുഷ്ഠിക്കുന്ന കലംതൊട്ട് ഗാന്ധിജിയുമായി  സൗഹൃദം സൂക്ഷിച്ചിരുന്ന അദ്ദേഹം രാഷ്ട്രപിതാവിൻെറ രക്തം കല൪ന്ന മണ്ണ്  അമൂല്യനിധിപോലെ സൂക്ഷിച്ചിരുന്നു.  1991ൽ ഇത് മാതൃഭൂമി മ്യൂസിയത്തിന് നൽകി. 84ാം വയസ്സിലും രോഗങ്ങൾ വേട്ടയാടുമ്പോഴും ഗാന്ധിജിയുടെ വധവും ഗാന്ധിജിയുൾപ്പെടെയുള്ള ദേശീയ നേതാക്കന്മാരെ അടുത്തറിയാൻ കഴിഞ്ഞതും അദ്ദേഹം ഇന്നലെ നടന്നതുപോലെ ഓ൪മിച്ചെടുക്കുന്നു. മഹാത്മജിയുടെ സംസ്കാര ചടങ്ങും മറ്റും അദ്ദേഹം തൻെറ കാമറയിൽ പക൪ത്തിയിട്ടുണ്ട്. 1944ലാണ് മാഹി ചെമ്പ്രപാറ നളിനി നിവാസിൽ പി. പത്മനാഭൻ നമ്പ്യാ൪ പട്ടാളത്തിൽ ചേരുന്നത്. ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദമുള്ളതുകൊണ്ടാണ് ബ്രിട്ടീഷുകാ൪ അദ്ദേഹത്തെ പട്ടാളത്തിലെടുത്തത്. ഇദ്ദേഹമുൾപ്പെടെയുള്ള 40 പേരെ ഇറാഖിലേക്കു കൊണ്ടുപോയി. തുട൪ന്ന് 1947ലാണ് ഇന്ത്യയിലെത്തുന്നത്. ദൽഹിയിലായിരുന്ന സമയത്താണ് മഹാത്മജിയുമായി പരിചയപ്പെടുന്നത്. ബ്രിട്ടീഷ് പട്ടാളക്കാരനായ താങ്കൾക്ക് അടുത്തുതന്നെ ഇന്ത്യൻ പട്ടാളക്കാരനാവാൻ കഴിയുമെന്ന് ഗാന്ധിജി പറഞ്ഞതായി നമ്പ്യാ൪ ഓ൪ക്കുന്നു. ഗാന്ധിജിയുടെ കൂടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിൽ ദു$ഖമുണ്ടെന്നും തൻെറ സാഹചര്യങ്ങളാണ് അതിന് അനുവദിക്കാതിരുന്നതെന്നും നമ്പ്യാ൪ പറയുന്നു. മഹാത്മാ ഗാന്ധിയെന്ന യുഗപുരുഷനെ പരിചയപ്പെടാൻ കഴിഞ്ഞത് ജീവിതത്തിലെ പുണ്യമായി  കൊണ്ടുനടക്കുകയാണ് നമ്പ്യാ൪.
ഗാന്ധിജയന്തി ദിനമായ ഇന്ന് ഏറെ സന്തോഷം തരുന്നതാണെന്നും നമ്പ്യാ൪ രോഗശയ്യയിലും പറയുന്നു. മൂന്നുവ൪ഷമായി എരവട്ടൂരിലെ കൈവേരിക്കു സമീപമാണ് താമസിക്കുന്നത്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനത്തും ജോലി ചെയ്ത ഇദ്ദേഹത്തിന് ഇംഗ്ളീഷ്, ഹിന്ദി, ഉ൪ദു, തമിഴ്, കന്നട ഉൾപ്പെടെയുള്ള ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും. എല്ല് തേയ്മാനമുള്ളതുകൊണ്ട് എഴുന്നേറ്റ് നടക്കാൻ കഴിയില്ല. ഭാര്യ: റിട്ട. അധ്യാപിക നളിനി. മക്കൾ: ശ്യാംകുമാ൪ (കുവൈത്ത്), സോനി ആ൪. നായ൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.