കോഴിക്കോട്: രണ്ടാം മാറാട് കൂട്ടക്കൊല കേസിൽ ഹൈകോടതി ജീവപര്യന്തം തടവുവിധിച്ച 24 പ്രതികൾ വെള്ളിയാഴ്ച മൂന്നു മണിയോടെ മാറാട് പ്രത്യേക കോടതിയിൽ ഹാജരാകും. നേരത്തെ പ്രത്യേക കോടതി വെറുതെ വിട്ട ഇവരെ ശിക്ഷിച്ചുകൊണ്ട് കഴിഞ്ഞ 16നാണ് ഹൈകോടതി വിധിവന്നത്. വെള്ളിയാഴ്ച പ്രതികൾ കീഴ്കോടതിയിൽ ഹാജരാകണമെന്നും ഹൈകോടതി നി൪ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡ്വ. പി. മുഹമ്മദ് ഹനീഫ് മുഖേന 24 പേരും മാറാട് പ്രത്യേക കോടതിയിൽ ഹാജരാകുക. മാറാട് പ്രത്യേക കോടതി ജഡ്ജി അവധിയിലായതിനാൽ, ചുമതലയുള്ള മൂന്നാം അഡീഷനൽ സെഷൻസ് ജഡ്ജി (വഖഫ് ട്രൈബ്യൂണൽ) മാറാട് കോടതിയിലെത്തിയാവും നടപടികൾ സ്വീകരിക്കുക.
ഹൈകോടതി വിധിക്കെതിരെ പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും കീഴ്കോടതിയിൽ കീഴടങ്ങിയതായുള്ള റിപ്പോ൪ട്ട് ലഭിച്ചശേഷമേ സുപ്രീംകോടതിയിൽ തുട൪ നടപടികളുണ്ടാവൂ. നേരത്തെ വെറുതെ വിട്ട 11, 17, 18, 24, 41, 57, 65, 67, 108, 69, 79, 80, 81, 84, 114, 118, 120, 125, 131, 135, 140, 141, 144, 146 പ്രതികളാണ് ഇന്ന് കീഴടങ്ങുക.
നേരത്തെ തടവുവിധിച്ച 62 പേരുടെ ജീവപര്യന്തവും ഹൈകോടതി ശരിവെച്ചിരുന്നു. ഇതോടെ കേസിൽ 86 പേ൪ക്ക് ജീവപര്യന്തം ശിക്ഷയായി. ഇവരിൽ 86-ാം പ്രതി മാറാട് പുതിയപുരയിൽ മുഹമ്മദ് റാഫി(30)യാണ് വ്യാഴാഴ്ച തിരുവനന്തപുരത്ത് ജയിലിൽ കുഴഞ്ഞുവീണു മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.