കോഴിക്കോട്: ട്രെയിൻ യാത്രക്കാരുടെ ലാപ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിക്കുന്നത് പതിവാക്കിയ യുവാവ് പിടിയിൽ. തൃശൂ൪ തൊയ്ക്കാവ് എരച്ചംവീട്ടിൽ ഷാഹുൽഹമീദി(38)നെയാണ് റെയിൽവേ പൊലീസ് ഇൻസ്പെക്ട൪ എ.കെ. ബാബു അറസ്റ്റ് ചെയ്തത്. ഹോസ്പിറ്റാലിറ്റി മാനേജ്മെൻറിൽ വിദേശത്ത് പി.ജി ബിരുദം നേടിയ യുവാവ് ആ൪ഭാട ജീവിതത്തിനാണ് മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
ന്യൂമുംബൈയിൽ താമസിക്കുന്ന പ്രതി കളവുമുതൽ വിൽക്കുന്നതും അവിടെയാണ്. നേരത്തേ മുംബൈയിലെ ഹോട്ടലിൽ ഉയ൪ന്നശമ്പളത്തിൽ ജോലി ചെയ്തിരുന്നു. മൊബൈൽ ഫോൺ നഷ്ടപ്പെട്ടയാൾ സൈബ൪സെല്ലിൽ നൽകിയ പരാതിയാണ് ഇയാളെ കുടുക്കിയത്.
സൈബ൪സെല്ലിൻെറ അന്വേഷണത്തിൽ മോഷ്ടാവ് മുംബൈയിലുള്ളതായി കണ്ടെത്തി. മുംബൈയിൽ പൊലീസ് എത്തിയതറിഞ്ഞ പ്രതി നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഷൊ൪ണൂരിൽവെച്ച് പിടിയിലാവുകയായിരുന്നു.
എ.സി കമ്പാ൪ട്ടുമെൻറുകളിൽനിന്നാണ് ലാപ്ടോപ്പും മൊബൈൽഫോണുകളും മോഷ്ടിക്കുന്നത്. ജനറൽ ടിക്കറ്റെടുത്ത് ട്രെയിനിൽ കയറുന്ന യുവാവ് പിന്നീട് എ.സി ക്ളാസിലേക്ക് മാറുകയാണ് ചെയ്യുക. കളവുമുതൽ സഹോദരനൊപ്പം മുംബൈയിൽ കൊണ്ടുപോയാണ് വിൽക്കുന്നതത്രെ.
എസ്.ഐ സുധാകരൻ, ഹെഡ്കോൺസ്റ്റബ്ൾമാരായ കെ. ശശിധരൻ, ഷിനോബ്, മനോജ്, റെയിൽവേ കോൺസ്റ്റബ്ൾ ദേവരാജൻ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.