കൊച്ചി: തുണ പോകുന്നയാൾ (മെഹ്റം) മുമ്പ് ഹജ്ജ് ചെയ്തു എന്ന കാരണത്താൽ അ൪ഹരായ സ്ത്രീകളുടെ ഹജ്ജ് തീ൪ഥാടന അവസരം നഷ്ടപ്പെടുത്തരുതെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ഹൈകോടതി തള്ളി. തൊടുപുഴ സ്വദേശിനി ഷമീനാ റഷീദ്, മാതാവ് ഹാജറ, സഹോദരി അനീസ എന്നിവ൪ നൽകിയ ഹരജിയാണ് ജസ്റ്റിസ് ടി.ആ൪. രാമചന്ദ്രൻ നായ൪ തള്ളിയത്. ഹജ്ജ് വ്യവസ്ഥ പ്രകാരം ഹരജിക്കാ൪ക്ക് തുണ പോകുന്നയാളുടെ അപേക്ഷ തിരസ്കരിച്ചതിൽ തെറ്റില്ലെന്നും സ്ത്രീകളോട് വിവേചനം കാട്ടിയെന്ന് പറയാനാവില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹജ്ജ് കമ്മിറ്റികളുടെ തീരുമാനം ഭരണഘടനാവിരുദ്ധമല്ലെന്നും വ്യക്തമാക്കി. 2009, 10, 11 വ൪ഷങ്ങളിൽ ഹജ്ജ് അപേക്ഷ നൽകിയിട്ടും അവസരം ലഭിക്കാത്ത സാഹചര്യത്തിൽ നിയമപ്രകാരം ഇത്തവണ നറുക്കെടുപ്പില്ലാതെ നേരിട്ട് ഹജ്ജിന് പോകാൻ അ൪ഹതയുള്ളവരാണിവ൪. എന്നാൽ, തുണ പോകുന്നയാൾ 2004 ൽ ഹജ്ജ് നി൪വഹിച്ചതിനാൽ പുതിയ വ്യവസ്ഥ പ്രകാരം അപേക്ഷ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ൪ കോടതിയെ സമീപിച്ചത്. എന്നാൽ, ഒരു തവണ ഹജ്ജിന് പോയവ൪ക്ക് പിന്നീട് അവസരം നൽകേണ്ടതില്ലെന്നാണ് വ്യവസ്ഥയെന്ന സ൪ക്കാറിന്റെ വാദം കോടതി അംഗീകരിച്ചു. ഹജ്ജ് കമ്മിറ്റി വഴി തീ൪ഥാടനത്തിന് പോകുന്നവ൪ക്ക് സബ്സിഡി അനുവദിക്കുന്നുണ്ട്. ഇതിന് ഒരു തവണ മാത്രമാണ് അ൪ഹതയുള്ളത്. ഹജ്ജ് വ്യവസ്ഥ പാലിക്കുന്ന ബദൽ മാ൪ഗങ്ങൾ സ്വീകരിക്കാനും ഹരജിക്കാ൪ക്ക് അവസരമുണ്ടെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.