ബംഗളൂരു: ക൪ണാടക ബി.ജെ.പി എം.എൽ.എയും പാ൪ട്ടി വക്താവുമായ സി.ടി. രവിയുടെ വീട്ടിലും ഫാംഹൗസിലും ആദായനികുതി വകുപ്പ് റെയ്ഡ്. ചിക്കമഗളൂരു എം.എൽ.എ രവിയുടെ വീട്ടിലും അലനഹള്ളിയിലെ ഫാംഹൗസിലുമായി നടത്തിയ റെയ്ഡിൽ നിരവധി സുപ്രധാന രേഖകൾ ഉദ്യോഗസ്ഥ൪ പിടിച്ചെടുത്തു. മുതി൪ന്ന മൂന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാല് സംഘമായാണ് റെയ്ഡ് നടത്തിയത്. സി.ടി. രവി അവിഹിത സ്വത്ത് സമ്പാദിച്ചതായി കാണിച്ച് മേയ് അവസാനവാരം ബംഗളൂരുവിലെ സാമൂഹിക പ്രവ൪ത്തകൻ എ.സി. കുമാ൪ ലോകായുക്ത കോടതിയിൽ പരാതി നൽകിയിരുന്നു. തുട൪ന്നാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. സി.ടി. രവിയുടെ അടുത്ത അനുയായികളായ കേശവരാജു, കോട്ടെ അനിൽ എന്നിവരുടെ വസതികളിലും ബി.ജെ.പി നേതാവായ സുദ൪ശന്റെ ഫാംഹൗസിലും ചിക്കമഗളൂരു താലൂക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കനകരാജുവിന്റെ വീട്ടിലും ഉദ്യോഗസ്ഥ൪ റെയ്ഡ് നടത്തി.
2004ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ തനിക്ക് 10.01 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഉള്ളതായാണ് കാണിച്ചിരുന്നത്. വാ൪ഷിക വരുമാനം 1.20 ലക്ഷവുമാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, 2008ൽ കമീഷൻ മുമ്പാകെ തനിക്ക് 92.95 ലക്ഷത്തിന്റെ സ്വത്തുക്കളും വാ൪ഷിക വരുമാനം 18.09 ലക്ഷവുമാണെന്നാണ് ബോധിപ്പിച്ചത്.
ഇത് അവിഹിതമായി സമ്പാദിച്ചതാണെന്നും ഇപ്പോൾ രവിയുടെ സ്വത്തിന് 50 കോടിയിലധികം മതിപ്പുവില വരുമെന്നും കുമാ൪ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.