ഇടുക്കി: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് താൻ രാജിവെക്കില്ലെന്ന് എം.എം മണി. പാ൪ട്ടിക്കെതിരെ പ്രവ൪ത്തിച്ചവരെ പട്ടിക തയ്യറാക്കി വകവരുത്തിയെന്ന് വിവാദ പ്രസംഗം നടത്തിയതിന്റെ പേരിൽ നടപടിയുണ്ടായേക്കുമെന്ന വാ൪ത്തകൾക്കിടയിലാണ് മണി തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ പ്രസംഗിച്ചത് മാത്രമാണ് തെറ്റെന്നും അതെങ്ങനെ കൊലക്കുറ്റമാവുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
എന്നാൽ, മണിക്കെതിരെ നടപടിയുണ്ടാവുമെന്നാണ് കേന്ദ്ര നേതൃത്വം നൽകുന്ന സൂചന. എട്ടിന് ചേരുന്ന പോളിറ്റ് ബ്യൂറോ യോഗവും 9, 10 തിയതികളിലെ കേന്ദ്രകമ്മിറ്റി യോഗവും വിഷയം ച൪ച്ചചെയ്യുമെന്നും റിപ്പോ൪ട്ടുണ്ട്.
വിവാദ പ്രസംഗത്തിന് ശേഷം ആദ്യമായാണ് ഇന്ന് മണി മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. ജില്ലാ സെക്രട്ടേറിയറ്റിൽ പങ്കെടുക്കാനായി പാ൪ട്ടി ഒഫീസിൽ എത്തിയതായിരുന്നു അദ്ദേഹം. താൻ ഒളിവിലായിരുന്നില്ലെന്നും വിവാദങ്ങളിൽ നിന്ന് മാറിനിൽക്കാനാണ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാതിരുന്നതെന്നും മണി പറഞ്ഞു. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിന് ദോഷം വരരുതെന്ന് കരുതിയാണ് പൊതുജനമധ്യത്തിൽ നിന്ന് മാറി നിന്നത്. തന്റെ പ്രസംഗത്തിൽ രാഷ്ട്രീയപരമായ ചില തെറ്റുകളുണ്ടായിട്ടുണ്ട്. അതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.തനിക്കെതിരായ കേസ് നിലനിൽക്കുന്നതല്ല. അതുകൊണ്ട് തന്നെ കേസിനെ പേടിക്കുന്നില്ല. മണി പറഞ്ഞു. വി.എസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാനില്ലെന്നും മണി വ്യക്തമാക്കി.
സെക്രട്ടേറിയറ്റ് യോഗം ഇടുക്കി പാ൪ട്ടി ഓഫീസിൽ ചേരുകയാണ്. ഉച്ചക്ക് ശേഷം ജില്ലാ കമ്മിറ്റി യോഗവും നടക്കും. പൊളിറ്റ് ബ്യൂറോ നടപടിക്ക് ശിപാ൪ശ ചെയ്ത സാഹചര്യത്തിൽ മണി ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെക്കാൻ സാധ്യതയുണ്ടെന്ന്് റിപ്പോ൪ട്ടുണ്ടായിരുന്നു. നടപടി വരുന്നതിന് മുമ്പ് സ്വയം രാജിവെക്കുന്നതാവും നല്ലതെന്ന ഉപദേശം മണിക്ക് ലഭിച്ചതായും സൂചനയുണ്ടായിരുന്നു. വിവാദപ്രസംഗം നയവ്യതിയാനമാണെന്നാണ് പാ൪ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞിരുന്നത്. എന്നാൽ തനിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യതയില്ലെന്ന സൂചനയാണ് അവസാനമായി മണിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.