തിരുവനന്തപുരം: അഞ്ചാം മന്ത്രി സ്ഥാനം ലഭിക്കാതെ ഇനി മുന്നോട്ടില്ലെന്ന് കെ.പി.എ മജീദ്. മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വവുമായി മുന്നോട്ട് പോകാനാവില്ലെന്നാണ് പാ൪ട്ടിയുടെ തീരുമാനമെന്ന് അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. നാളെ നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
യു.ഡി.എഫുമായി കൂടിയാലോചിച്ച ശേഷമാണ് പാ൪ട്ടി അധ്യക്ഷൻ മന്ത്രി സ്ഥാനത്തെ കുറിച്ച് പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
അനിശ്ചിതമായി നീളുന്ന അഞ്ചാം മന്ത്രി പ്രഖ്യാപനം അണികൾക്കൊപ്പം നേതാക്കൾക്കും രോഷവും നിരാശയുമുണ്ടാക്കിയിരിക്കുകയാണ്. മന്ത്രിപദവി വേണമെന്ന നിലപാട് ക൪ക്കശമാക്കിയത് ഇതിൻെറ ഭാഗം കൂടിയാണ്. സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനത്തിൽനിന്ന് പിൻവാങ്ങുന്നത് കോൺഗ്രസിന് കീഴടങ്ങുന്നതിന് തുല്യമാണെന്നും വിട്ടുവീഴ്ച വേണ്ടെന്നുമുള്ള നിലപാടിലാണ് സംസ്ഥാന നേതൃത്വം. അടുത്തുണ്ടാവുന്ന രാജ്യസഭാ ഒഴിവിലേക്ക് മുസ്ലിംലീഗിന് അവസരം നൽകി മന്ത്രിസ്ഥാനത്തിനുള്ള അവകാശവാദത്തിൽനിന്ന് പിന്തിരിപ്പിക്കാമെന്ന കോൺഗ്രസിൻെറ കണക്കുകൂട്ടൽ വിലപ്പോവില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
യു.ഡി.എഫ് യോഗങ്ങളിൽ ക൪ക്കശ നിലപാട് സ്വീകരിക്കാതെ നേതൃത്വം ഉഴപ്പിയെന്നാണ് ലീഗിൻെറ യുവജന-പോഷക സംഘടനകളുടെ അഭിപ്രായം. ഇതിലുള്ള പ്രതിഷേധമാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വസതിയിലേക്ക് ഞായറാഴ്ച മാ൪ച്ച് സംഘടിപ്പിക്കാൻ കാരണമായത്.
മന്ത്രിസ്ഥാനം സംബന്ധിച്ച് മുസ്ലിംലീഗ് യു.ഡി.എഫിൻെറ തീരുമാനത്തിന് കാത്തിരിക്കുകയാണെന്ന് സാമൂഹിക ക്ഷേമപഞ്ചായത്ത് കാര്യ മന്ത്രി ഡോ. എം.കെ. മുനീറും എന്നാൽ, അനൂപ് ജേക്കബ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ തന്നെ ലീഗിൻെറ അഞ്ചാം മന്ത്രിയും സ്ഥാനമേൽക്കുമെന്ന ഉറപ്പ് കോൺഗ്രസ് നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.