കൊച്ചി: കേരളത്തിലെ അഞ്ച് പൊലീസ് സൂപ്രണ്ടുമാ൪ക്ക് നൽകിയ ഐ.പി.എസ് പിൻവലിച്ച കേന്ദ്രസ൪ക്കാ൪ ഉത്തരവ് നടപ്പാക്കുന്നത് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞു. ഇവ൪ക്ക് സ൪വീസിൽ തുടരാമെന്ന് ജസ്റ്റിസ് പി.ആ൪. രാമൻ, ഡോ. രാജൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. തൃശൂ൪ റൂറൽ എസ്.പി പി.എച്ച്. അഷ്റഫും മറ്റ് നാല് ഉദ്യോഗസ്ഥരും സമ൪പ്പിച്ച ഹരജിയാണ് ട്രൈബ്യൂണൽ പരിഗണിച്ചത്.
സ൪വീസിൽ നിന്ന് വിരമിച്ച ശേഷമാണ് അഞ്ച് പേ൪ക്കും ഐ.പി.എസ് നൽകി ഉത്തരവിട്ടത്. ഇതിൻെറ അടിസ്ഥാനത്തിൽ ഇവ൪ക്ക് വിവിധയിടങ്ങളിൽ നിയമനവും നൽകി. എന്നാൽ, കഴിഞ്ഞയാഴ്ച മുന്നറിയിപ്പില്ലാതെ ഐ.പി.എസ് പദവി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിക്കുകയായിരുന്നു.
തങ്ങൾക്ക് ഐ.പി.എസ് ലഭിച്ചത് രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ട൪ സെക്രട്ടറി ഒപ്പുവെച്ച ഉത്തരവിലൂടെ ഇത് പിൻവലിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാ൪ ട്രൈബ്യൂണലിനെ സമീപിച്ചത്. ഐ.പി.എസ് പിൻവലിക്കും മുമ്പ് തങ്ങളിൽ നിന്ന് വിശദീകരണം തേടിയിട്ടില്ല. നടപടി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
ഇതേസമയം, ഐ.പി.എസ് നൽകാൻ കേന്ദ്രസ൪ക്കാ൪ പുറപ്പെടുവിച്ച പുതിയ ചട്ടങ്ങൾ ചോദ്യം ചെയ്ത് ഐ.പി.എസ് അസോസിയേഷനും അഡീഷനൽ ഡി.ജി.പി രാജീവ് ധവാനും നൽകിയ ഹരജികളും ട്രൈബ്യൂണൽ ഫയലിൽ സ്വീകരിച്ചു. കരസേനാ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെയും സംസ്ഥാന പൊലീസിൽ അഞ്ച് വ൪ഷം പൂ൪ത്തിയാക്കിയ 35 വയസ്സ് കവിയാത്തവരെയും ഐ.പി.എസിന് പരിഗണിക്കാമെന്ന ഉത്തരവാണ് ചോദ്യം ചെയ്തത്.
കേരളത്തിൽ ഡിവൈ.എസ്.പിമാരെ നേരിട്ട് നിയമിക്കുന്ന രീതി ഇല്ലാത്തതിനാൽ ഈ ഉത്തരവ് പ്രകാരം ഐ.പി.എസ് കിട്ടുന്നവ൪ ഉണ്ടാകില്ല. ഉത്തരേന്ത്യൻ ഉദ്യോഗസ്ഥരെ സഹായിക്കാനാണിത്. സംസ്ഥാന സ൪ക്കാറുമായി ആലോചിക്കാതെയാണ് ഈ ഉത്തരവെന്നും ഹരജിയിൽ പറയുന്നു. എതി൪ കക്ഷികൾക്ക് നോട്ടീസയക്കാനും ട്രൈബ്യൂണൽ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.