കശ്മീര്‍ സ്വന്തമാക്കണമെന്നത്​ പാകിസ്​താ​െൻറ നടക്കാത്ത സ്വപ്നം -സുഷമ സ്വരാജ്

ന്യൂഡല്‍ഹി: കശ്മീരിനെ പാകിസ്താന്‍െറ ഭാഗമാക്കാമെന്ന നവാസ് ശരീഫിന്‍െറ സ്വപ്നം ഒരിക്കലും പൂവണിയില്ലെന്ന് ഇന്ത്യയുടെ ശക്തമായ മറുപടി. ജമ്മു -കശ്മീര്‍ മുഴുവനും ഇന്ത്യയുടെ ഭാഗമാണെന്നും ഭൂമിയിലെ സ്വര്‍ഗത്തെ ഭീകരവാദികളുടെ സ്വര്‍ഗമാക്കി മാറ്റാനാവില്ലെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം മുസഫറാബാദില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പൊതുയോഗത്തില്‍ നടത്തിയ പ്രസംഗത്തിനാണ് വിദേശകാര്യമന്ത്രി മറുപടി നല്‍കിയത്. ‘നമ്മുടെ പ്രാര്‍ഥനകള്‍ കശ്മീരികള്‍ക്കൊപ്പമാണെന്നും കശ്മീര്‍ പാകിസ്താന്‍െറ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു ശരീഫിന്‍െറ പ്രസംഗം. 

‘പാകിസ്താന്‍ പ്രധാനമന്ത്രിയോട്  ഇന്ത്യ മുഴുവന്‍ പറയുന്നു, നിങ്ങളുടെ സ്വപ്നം ഒരിക്കലും നടക്കില്ല. കശ്മീരിന് പാകിസ്താന്‍ ഒരുകാലത്തും അനുഗ്രഹമേകിയിട്ടില്ല, ഭീകരരെ മാത്രമാണ് നല്‍കിയത്’- സുഷമ പറഞ്ഞു. കശ്മീര്‍ പാകിസ്താന്‍െറ ഭാഗമാകുമെന്നത് വഞ്ചനപരവും അപകടകരവുമായ സ്വപ്നമാണ്. ഈ സ്വപ്നമാണ് ഭീകരതയെ നാണംകെട്ട് പുണരുകയും പ്രോത്സാഹിപ്പിക്കുന്നതിനും കാരണമെന്നും സുഷമ പറഞ്ഞു.  

ഹിസ്ബുല്‍ മുജാഹിദീന്‍െറ ബുര്‍ഹാന്‍ വാനിയെ പാക് പ്രധാനമന്ത്രി രക്തസാക്ഷി എന്ന് വിളിച്ചതിനെയും സുഷമ അപലപിച്ചു. ജനപ്രതിനിധികളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കൊന്ന ഹീനമായ കുറ്റത്തിന് ബുര്‍ഹാന്‍ വാനിയുടെ തലക്ക് പത്തുലക്ഷം വിലയിട്ടിരുന്നതായും വിദേശകാര്യമന്ത്രി ഓര്‍മിപ്പിച്ചു. ഹാഫിസ് സഈദ് അടക്കമുള്ള തീവ്രവാദികളുമായി കൈകോര്‍ത്താണ് അതിര്‍ത്തിയില്‍ അക്രമവും മറ്റും പാകിസ്താനിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തുന്നതെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.