വനിതാ എം.പിയോട് മോശം പരാമർശം; കല്യാൺ ബാനർജിയെ മൺസൂൺ സമ്മേളനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

ന്യൂഡൽഹി: വനിത എം.പിക്കെതിരെ അസഭ്യം പറഞ്ഞതിന് തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജിയെ ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മൺസൂൺ സമ്മേളനം തീരുന്നത് വരെയുള്ള ദിവസങ്ങളിലേക്കാണ് സസ്‌പെൻഡ് ചെയ്തതത്. ബാനർജിയുടെ പരാമർശങ്ങൾ സഭയുടെ അന്തസ്സിനെ വ്രണപ്പെടുത്തിയെന്ന് പ്രിസൈഡിങ് ഓഫീസർ കൃഷ്ണ പ്രസാദ് ടെന്നറ്റി പറഞ്ഞു. തുടർന്ന് അദ്ദേഹത്തെ സെഷന്റെ ബാക്കി സമയത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം സഭ അംഗീകരിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയും മറ്റ് വിഷയങ്ങളും ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങളുടെ മുദ്രാവാക്യങ്ങൾക്കിടെ ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. പ്രമേയം അംഗീകരിച്ചതിനെ തുടർന്ന് പ്രിസൈഡിങ് ഓഫീസർ കല്യാൺ ബാനർജിയോട് സഭയുടെ പരിസരം വിട്ടുപോകാൻ നിർദേശിച്ചു. പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുന്നത് തുടർന്നതിനാൽ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ബുധനാഴ്ച രാവിലെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലാണ് സംഭവം നടക്കുന്നത്. ലോക്‌സഭാ നടപടികൾ നിർത്തിവെച്ചതിനുശേഷം , തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എം.പി മമത ബാനർജിയും, മുൻപ് ടി.എം.സിയിൽ ഒപ്പമുണ്ടായിരുന്നവരും ഇപ്പോൾ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ പാർട്ടിയിലേക്ക് മാറിയവരുമായ എം.പിമാരും തമ്മിൽ സഭക്കുള്ളിൽ വെച്ച് ചൂടേറിയ തർക്കമുണ്ടായി. മിതാലി ബാഗ്, ശതാബ്ദി റോയ്, കകോലി ഘോഷ് ദസ്തിദാർ തുടങ്ങിയ എൻ.സി.പി.ഐ അംഗങ്ങളാണ് ഈ തർക്കത്തിൽ ഉൾപ്പെട്ടത്. മമത ബാനർജി നിലവിൽ ടി.എം.സി പാർട്ടിയിൽ തന്നെ തുടരുകയാണ്. എന്നാൽ ഇവർ തമ്മിൽ പെട്ടെന്ന് വാഗ്വാദമുണ്ടായതിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല.

പ്രതിപക്ഷ എം.പിമാർ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി. ബാഗ്, ദസ്തിദാർ, മറ്റ് ചില എൻ‌.സി.‌പി‌.ഐ എം.പിമാർ എന്നിവർ പിന്നീട് ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ അദ്ദേഹത്തിന്റെ ചേംബറിൽ കണ്ട് വിഷയം ഉന്നയിച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഇരുപത് ടി.എം.സി എം.പിമാർ പാർട്ടി നേതൃത്വത്തിനെതിരെ മത്സരിക്കുകയും തുടർന്ന് എൻ.സി.പി.ഐയിൽ ചേരുകയും ചെയ്തിരുന്നു. അതിനുശേഷം, ലോക്സഭയിൽ ടി.എം.സി അംഗങ്ങളിൽ നിന്ന് മാറിയാണ് ഇവർ ഇരിക്കുന്നത്. ലോക്സഭ മൺസൂൺ സമ്മേളനം ആഗസ്റ്റ് 13 ന് അവസാനിക്കും

Tags:    
News Summary - Kalyan Banerjee Suspended From Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.