കശ്മീര്‍ സംഘര്‍ഷം: പി.ഡി.പി- ബി.ജെ.പി സര്‍ക്കാറിനെ പഴിച്ച് ശിവസേനയും വി.എച്ച്.പിയും

മുംബൈ: ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈനിക നടപടിയിലൂടെ കൊലപ്പെടുത്തിയതിന് പിന്നാലെ കശ്മീരിലുണ്ടായ സംഘര്‍ഷത്തിന് പി.ഡി.പി ബി.ജെ.പി സര്‍ക്കാരിനെ കുറ്റപ്പെടുത്തി ശിവസേനയും വിശ്വഹിന്ദുപരിഷത്തും രംഗത്ത്. പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുടെ കൈയില്‍ കശ്മീര്‍ ഏല്‍പ്പിച്ചത്് ബി.ജെ.പിക്ക് പറ്റിയ തെറ്റാണോയെന്ന്  മുഖപത്രമായ സാമ്നയിലൂടെ ശിവസേന ആരാഞ്ഞു. വാനിയുടെ മരണവുമായി ബന്ധപ്പട്ട് മുഖ്യമന്ത്രി മെഹബൂബയുടെ നിലപാട് എന്താണെന്നും ശിവസേന ചോദിക്കുന്നു.

 കശ്മീരിന്‍റെ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. മുഫ്തി നേരത്തെ അഫ്സല്‍ ഗുരുവിനെ പിന്തുണക്കുകയും അദ്ദേഹത്തെ വിപ്ളവകാരിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇതുകൊണ്ടെല്ലാം  മെഹബൂബയുടെ നേതൃത്വത്തെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നും സാമ്നയുടെ മുഖപ്രസംഗത്തിലൂടെ ശിവസേന തുറന്നടിക്കുന്നു.

പി.ഡി.പിയുമായി സഖ്യം ചേര്‍ന്ന് മെഹബൂബയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാരുണ്ടാക്കിയ ബി.ജെ.പിയുടെ പരീക്ഷണം പൂര്‍ണ പരാജയമാണെന്ന് വി.എച്ച്. പി കുറ്റപ്പെടുത്തി. എത്രയും വേഗം സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നും വി.എച്ച്.പി നേതാവ് സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു. കശ്മീരിലെ തീവ്രവാദത്തെ പ്രകീര്‍ത്തിക്കുന്നതിനെയും വാനിയെ വിപ്ളവകാരിയെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് വിശേഷിപ്പിച്ചതിനെതിരെയും വി.എച്ച്.പി ആഞ്ഞടിച്ചു.
കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായ ബുര്‍ഹാന്‍ വാനിയെ വധിച്ചതിനെ തുടര്‍ന്ന്  മൂന്നു ദിവസമായി നടക്കുന്ന സംഘര്‍ഷത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.