സി.ജെ.പി പ്രതിഷേധത്തിന് പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയെന്ന്; അസമിൽ മൂന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് പൊലീസ്

ലഖിംപൂർ (അസം): രാജ്യവ്യാപകമായി ഉയർന്നുവന്ന സി.ജെ.പി പ്രക്ഷോഭത്തിന് സംഘടിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി എന്നാരോപിച്ച് മൂന്ന് മുസ് ലിം വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് അസം. ലഖിംപൂർ ജില്ലയിലെ ലാലുക്ക് സ്വദേശികളായ മൻസൂർ റഹ്മാൻ (23), അഷ്റഫുൾ ഇസ്ലാം (21), അബ്ദുൽ കാസിം (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമാധാനപരമായി പ്രതിഷേധം നടത്തുന്നതിനായി യുവാക്കൾ ലാലുക്ക് പോലീസ് സ്റ്റേഷനെ സമീപിച്ച് മുൻകൂട്ടി അനുമതി തേടിയിരുന്നെങ്കിലും അധികൃതർ അത് നിഷേധിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.

മൂവർക്കുമെതിരെ രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ഭീഷണിയുണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് സെക്ഷൻ 152 ഉൾപ്പെടെ കടുത്ത വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ തുടർ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളുകയും ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.

"എന്റെ മകൻ ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. രാജ്യത്തുടനീളം യുവാക്കൾ പ്രതിഷേധിക്കുമ്പോൾ ഇവിടെ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ മാത്രമാണ് അവരെ അറസ്റ്റ് ചെയ്തത്," -മൻസൂറിന്റെ പിതാവ് മുജീബുർ പ്രതികരിച്ചു. മറ്റ് സമുദായത്തിലുള്ളവരെ ഒഴിവാക്കി മുസ്ലിം സമുദായത്തിൽപ്പെട്ടവരായതുകൊണ്ടാണ് തങ്ങളെ മാത്രം ലക്ഷ്യമിടുന്നതെന്ന് അഷ്റഫുളിന്റെ പിതാവ് അയ്യൂബ് അലിയും ആരോപിച്ചു.

എന്നാൽ, ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയും പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ യാതൊരു കേസും പാടില്ലെന്നും സി.ജെ.പി ആവശ്യപ്പെട്ട് സമരം പിൻവലിച്ച സാഹചര്യത്തിലാണ് ഇങ്ങനെയൊരു കേസ്. അതിനാൽ പൊലീസിന്റെ ഇത്തരം നടപടിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Tags:    
News Summary - Police arrest three students in Assam for allegedly creating a WhatsApp group and calling for protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.