ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്നത് 'മേക് ഇന്‍ ഇന്ത്യ'യല്ല മോദിയുടെ 'ടേക് ഇന്‍ ഇന്ത്യ'യാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലാളികള്‍ക്കോ കര്‍ഷകര്‍ക്കോ മേക് ഇന്‍ ഇന്ത്യയില്‍ സ്ഥാനമില്ളെന്നും മോദിയുടെ സുഹൃത്തുക്കള്‍ക്ക് മാത്രമാണ് അതിന്‍െറ ഗുണമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഡല്‍ഹി രാം ലീല മൈതാനത്ത് നടന്ന കിസാന്‍ മസ്ദൂര്‍ സമ്മാന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക വിരുദ്ധമായ ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാറിന് സാധിക്കാതിരുന്നത് കോണ്‍ഗ്രസിന്‍്റെയും രാജ്യത്തിന്‍റെയും വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധ വ്യവസായികളില്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചു. രാജ്യത്തെ യുവാക്കളില്‍ ഭൂരിഭാഗവും തൊഴിലില്ലാത്തവരാണെന്നും ഇവര്‍ക്കായി മോദി നല്‍കിയ വാഗ്ദാനങ്ങള്‍ എവിടെ എന്നും സോണിയ ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ 72,000 കോടി രൂപയുടെ കര്‍ഷക വായ്പ എഴുതിത്തള്ളി. എന്നാല്‍ മോദി സര്‍ക്കാറിന് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയമില്ല. അതേസമയം, 40,000 കോടി രൂപയുടെ നികുതി ഇളവാണ് മോദി സര്‍ക്കാര്‍ വിദേശ നിക്ഷേപകര്‍ക്ക് നല്‍കിയതെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്ക് വിദേശ യാത്രകള്‍ നടത്താനേ സമയമുള്ളൂവെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. എ.കെ. ആന്‍്റണി അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.