ഇന്ദ്രാണിയുടെയും സഞ്ജയ് ഖന്നയുടെയും മൊഴി പൊലീസിനെ കുഴക്കുന്നു

മുംബൈ: ശീനാ ബോറാ കൊലക്കേസില്‍ മാതാവ് ഇന്ദ്രാണിയെയും രണ്ടാനച്ഛന്‍ സഞ്ജയ് ഖന്നയെയും അറസ്റ്റു ചെയ്തിട്ട് ഒരാഴ്ച പിന്നിട്ടിട്ടും കുറ്റം സമ്മതിപ്പിക്കാനാകാതെ പൊലീസ് കുഴങ്ങുന്നു. ശീന കൊല്ലപ്പെട്ടിട്ടില്ളെന്ന മൊഴിയില്‍ ഇന്ദ്രാണി മുഖര്‍ജിയും സംഭവം നടന്നുവെന്ന് പറയുന്ന ദിവസം അവര്‍ക്കൊപ്പം റായ്ഗഢിലേക്ക് പോയതല്ലാതെ മറ്റൊന്നും തനിക്കറിയില്ളെന്ന മൊഴിയില്‍ സഞ്ജീവ് ഖന്നയും ഉറച്ചുനില്‍ക്കുകയാണ്.
കേസിലെ മറ്റൊരു പ്രതിയും ഇന്ദ്രാണിയുടെ ഡ്രൈവറുമായ ശ്യാംമനോഹര്‍ റായി മാത്രമാണ് ശീനയെ കൊന്ന് ജഡം കത്തിക്കുകയായിരുന്നുവെന്ന് മൊഴി നല്‍കിയത്. ഇന്ദ്രാണിയാണ് ശീനയെ കഴുത്ത് ഞെരിച്ച് കൊന്നതെന്നും കാലും കൈകളും പിടിച്ചുവെച്ച് സഞ്ജയ് ഖന്നയും താനും സഹായിക്കുകയായിരുന്നുവെന്നുമാണ് ശ്യാംമനോഹറിന്‍െറ മൊഴി. ശീനയെ കൊല്ലാന്‍ സഹായിച്ചിട്ടില്ളെങ്കിലും ജഡം നശിപ്പിക്കാന്‍ സഹായിച്ചുവെന്ന് സഞ്ജയ് ഖന്ന പറഞ്ഞതായാണ് നേരത്തേ പൊലീസ് വെളിപ്പെടുത്തിയത്. എന്നാല്‍, കോടതിയില്‍ സമര്‍പ്പിച്ച സഞ്ജയ് ഖന്നയുടെ മൊഴിയില്‍ ഇക്കാര്യമില്ല.

2012 ഏപ്രില്‍ 24 ന് തന്‍െറ മകള്‍ വിധിയെ കാണാന്‍ അവസരമൊരുക്കാമെന്നുപറഞ്ഞ് ഇന്ദ്രാണി തന്നെ മുംബൈയിലേക്ക് വിളിപ്പിക്കുകയായിരുന്നുവെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച സഞ്ജയ് ഖന്നയുടെ മൊഴിയിലുള്ളത്. വിധി സഞ്ജയ് ഖന്നയുടെയും ഇന്ദ്രാണിയുടെയും മകളാണ്. പിന്നീട്, ഇന്ദ്രാണി ‘സ്റ്റാര്‍ ഇന്ത്യ’ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജിയെ വിവാഹം ചെയ്തപ്പോള്‍ വിധിയെ പീറ്റര്‍ മകളായി ദത്തെടുക്കുകയായിരുന്നു. സംഭവ ദിവസം ഉച്ചയോടെ മുംബൈയില്‍ എത്തി ഇന്ദ്രാണിയെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. രാത്രി 11.30 നാണ് ഇന്ദ്രാണിയുമായി സംസാരിക്കാനായത്. പിന്നീട്  ഇന്ദ്രാണിക്കൊപ്പം പോയെന്നുപറഞ്ഞ ഖന്ന, താന്‍ കാറില്‍ ഉറങ്ങിപ്പോയെന്നും റായ്ഗഢില്‍ എന്തുനടന്നെന്ന് അറിഞ്ഞില്ളെന്നാണ് പറയുന്നത്.

ഇന്ദ്രാണിയെയും സഞ്ജയ് ഖന്നയേയും നുണപരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ സാധ്യതയുള്ളതായി മുംബൈ പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കൊല നടത്തിയിട്ടില്ളെന്ന് ഇന്ദ്രാണി സമ്മതിക്കാതിരിക്കെ കാരണം ദുരൂഹമായി തുടരുകയാണ്.  ഇന്ദ്രാണിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനുണ്ടെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂസ് എക്സ് സ്ഥാപനത്തില്‍നിന്ന് വഴിമാറ്റിയ പണത്തില്‍ 300 കോടി രൂപയോളം ശീന ബോറയുടെ അക്കൗണ്ടിലേക്കാണ് മാറ്റിയതെന്നും അത് തിരിച്ചുനല്‍കാന്‍ ഇന്ദ്രാണി ആവശ്യപ്പെട്ടപ്പോള്‍ മുന്‍കാല കഥ വെളിപ്പെടുത്തുമെന്ന് ശീന ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു.

ഇന്ത്യയില്‍ പുതിയ ചാനല്‍ തുടങ്ങാന്‍ പീറ്റര്‍ മുഖര്‍ജി പദ്ധതിയിട്ട സമയത്താണ് ഇന്ദ്രാണി മകളോട് പണം ആവശ്യപ്പെട്ടതെന്നാണ് സംശയിക്കുന്നത്. ശീനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ദ്രാണി അറസ്റ്റിലായതിനു ശേഷമുള്ള പീറ്റര്‍ മുഖര്‍ജിയുടെ മൗനവും ദുരൂഹമാണ്. ചോദ്യംചെയ്യലിന് വിധേയമാകുന്നതിനപകരം പീറ്റര്‍ നല്‍കിയ സത്യവാങ്മൂലം പൊലീസ് തള്ളിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ പൊലീസ് അദ്ദേഹത്തെ ചോദ്യംചെയ്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.