ജമ്മു കശ്മീര്‍ എം.എല്‍.എക്ക് നേരെ ഡല്‍ഹിയില്‍ കരിമഷി ആക്രമണം

ന്യൂഡല്‍ഹി: ശ്രീനഗറില്‍ ബീഫ് പാര്‍ട്ടി നടത്തിയതിന്‍െറ പേരില്‍ ഏതാനും ദിവസം മുമ്പ് ജമ്മു-കശ്മീര്‍ നിയമസഭയില്‍ ബി.ജെ.പിക്കാര്‍ മര്‍ദിച്ച സ്വതന്ത്ര എം.എല്‍.എ ശൈഖ് അബ്ദുല്‍ റാഷിദിന് ഡല്‍ഹിയില്‍ കരിമഷിപ്രയോഗം. സംഭവത്തില്‍ രണ്ടു ഹിന്ദുത്വവാദികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രസ്ക്ളബില്‍ വാര്‍ത്താസമ്മേളനം നടത്തിയശേഷം ഗേറ്റിനു സമീപം ഏതാനും ടി.വി ചാനല്‍ പ്രവര്‍ത്തകര്‍ക്ക് വെവ്വേറെ അഭിമുഖം നല്‍കുമ്പോഴാണ് മൂന്നുപേര്‍ തലയില്‍ പെയിന്‍റും കരിമഷിയും ഒഴിച്ചത്.
തൊട്ടടുത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെയും പൊലീസുകാരുടെയും മുഖത്തും വസ്ത്രങ്ങളിലും മഷി തെറിച്ചു. ‘ഗോമാതാ കാ അപ്മാന്‍ നഹി സഹേഗാ ഹിന്ദുസ്ഥാന്‍’ (ഗോമാതാവിനെ അനാദരിച്ചാല്‍ ഇന്ത്യ സഹിക്കില്ല) എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു മഷി കമിഴ്ത്തല്‍. ദീപക്, ദേവേന്ദ്രസിങ് എന്നിവരാണ് പിടിയിലായത്.
ഒക്ടോബര്‍ ഒമ്പതിന് ജമ്മുവിലെ ഉധംപൂരില്‍ ജനക്കൂട്ടം തീകൊളുത്തിയ രണ്ട് ലോറിഡ്രൈവര്‍മാരുടെ ബന്ധുക്കള്‍ക്കൊപ്പമാണ് വാര്‍ത്താസമ്മേളനം നടത്താന്‍ എന്‍ജിനീയര്‍ റാഷിദ് എന്ന ശൈഖ് അബ്ദുല്‍ റാഷിദ് വൈകീട്ട് പ്രസ്ക്ളബില്‍ എത്തിയത്. പൊള്ളലേറ്റ 19കാരന്‍ സാഹിദ് റസൂല്‍ ഭട്ട് ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ മരിച്ചു.
ഈ സംഭവത്തെ തുടര്‍ന്ന് കശ്മീരില്‍ സംഘര്‍ഷാവസ്ഥയും കര്‍ഫ്യൂവും നിലനില്‍ക്കുകയാണ്. മഷിയും പെയിന്‍റും ഒഴിച്ചതിനെ തുടര്‍ന്ന് എന്‍ജിനീയര്‍ റാഷിദ് പ്രസ്ക്ളബിലേക്ക് തിരിച്ചുകയറി.
ഇത്തരം ചെയ്തികള്‍ കൊണ്ടൊന്നും കീഴടങ്ങില്ളെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുന്നതിന്‍െറ പേരില്‍ ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയും താക്കീത് ചെയ്യുകയുമുണ്ടായെന്ന് പെട്രോള്‍ ബോംബാക്രമണത്തിന് ഇരയായ ലോറി ജീവനക്കാരായ സാഹിദിന്‍െറയും ഷൗക്കത്തിന്‍െറയും  ബന്ധുക്കള്‍ പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.