കള്ളപ്പണം വിദേശത്തേക്ക് കടത്തല്‍: ബാങ്കുകള്‍ക്കെതിരെ അന്വേഷണം

മുംബൈ: വിദേശവിനിമയത്തിന്‍െറ മറവില്‍ കള്ളപ്പണം വിദേശത്തേക്ക് കടത്തിയ സംഭവത്തില്‍ ബാങ്കുകള്‍ക്കെതിരെ അന്വേഷണം. ഓഹരിവിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി) സ്റ്റോക് എക്സ്ചേഞ്ചുകളുമാണ് വിശദ അന്വേഷണം നടത്തുന്നതിന് മുന്നോടിയായ സൂക്ഷ്മപരിശോധന ആരംഭിച്ചത്. മുഖ്യമായും പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയും ഓറിയന്‍റല്‍ ബാങ്ക് ഓഫ് കോമേഴ്സുമാണ് അന്വേഷണം നേരിടുന്നത്. സ്വകാര്യ ബാങ്കുകളായ എച്ച്.ഡി.എഫ്.സി, ആക്സിസ് എന്നിവയോടും സ്റ്റോക് എക്സ്ചേഞ്ചുകള്‍ വിശദീകരണം തേടിയിട്ടുണ്ട്. ഇല്ലാത്ത ഇറക്കുമതിയുടെ പേരില്‍ ഹോങ്കോങ് ഉള്‍പ്പെടെയുള്ള വിദേശകേന്ദ്രങ്ങളിലേക്ക് അനധികൃതമായി പണം കടത്തിയെന്നാണ് ആരോപണം.
നിരവധി വര്‍ഷങ്ങളായി തുടര്‍ന്ന ഈ തട്ടിപ്പ് ഈ മാസമാണ് പുറത്തായത്. കേസില്‍ എച്ച്.ഡി.എഫ്.സി ബാങ്ക് ജീവനക്കാരന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. ഇവരുടെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡി ഡല്‍ഹി കോടതി ശനിയാഴ്ച ആറു ദിവസത്തേക്കുകൂടി നീട്ടി.  സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വെളിപ്പെടുത്തല്‍നിബന്ധനകള്‍ ലംഘിച്ചുവെന്നാണ് ഈ ബാങ്കുകള്‍ക്കെതിരായ ആരോപണം. സ്റ്റോക് എക്സ്ചേഞ്ചുകള്‍ ബാങ്കുകള്‍ക്ക് നല്‍കിയ നോട്ടീസുകള്‍ക്ക് ലഭിക്കുന്ന മറുപടി സൂക്ഷ്മമായി പരിശോധിച്ചശേഷമായിരിക്കും ഒൗപചാരികമായ അന്വേഷണം ആരംഭിക്കുകയെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ക്രമക്കേട് ശ്രദ്ധയില്‍പെട്ടയുടനെ ബാങ്കുകള്‍ ഓഹരിയുടമകളെ അക്കാര്യം അറിയിക്കേണ്ടിയിരുന്നു എന്ന നിലപാടിലാണ് സെബി. എന്നാല്‍, കണ്ടത്തെിയ സമയത്ത് സാമ്പത്തികനഷ്ടം തീരെ കുറവായിരുന്നുവെന്നും അക്കാര്യം വെളിപ്പെടുത്തുന്നത് അന്താരാഷ്ട്ര അന്വേഷണത്തിന്‍െറ ഫലത്തെ പ്രതികൂലമായി ബാധിക്കുമായിരുന്നു എന്നുമാണ് ബാങ്കുകളുടെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.