ചെട്ടിനാട് ഗ്രൂപ്പിന് 300 കോടിയുടെ അനധികൃത സ്വത്തെന്ന് ആദായ നികുതി വകുപ്പ്


ചെന്നൈ:  തമിഴ്നാട് ആസ്ഥാനമായ ചെട്ടിനാട് വ്യവസായ ഗ്രൂപ്പിന്  300 കോടിയുടെ അനധികൃത സ്വത്തുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടത്തെി. കഴിഞ്ഞ ജൂണില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂര്‍ത്തിയായപ്പോഴാണ് ഇത് വ്യക്തമായത്. കണക്കില്‍പ്പെടാത്ത സ്വത്തുക്കളില്‍ ഒരു ഭാഗം കറന്‍സിയും ആഭരണങ്ങളുമാക്കി കമ്പനിയുടെ രാജ്യത്തെ വിവിധ ഓഫിസുകളിലാണ് സൂക്ഷിച്ചത്.
 എം.എ.എം.ആര്‍ മുത്തയ്യ ചെയര്‍മാനായ ചെട്ടിനാട് ഗ്രൂപ്പിന് കീഴിലുള്ള കമ്പനികള്‍ ആറുവര്‍ഷമായി ആദായ നികുതി അടക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ജൂണില്‍ രാജ്യത്തെ 35 ഓഫിസുകളില്‍ പരിശോധന നടന്നത്. ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഓഫിസുകളില്‍നിന്നാണ് കൂടുതല്‍ രേഖകള്‍ കണ്ടെടുത്തത്. സിമന്‍റ്, ടൂറിസം, ഐ.ടി,  മേഖലകളില്‍ നിരവധി സംരംഭങ്ങളുള്ള കമ്പനിയുടെ ആസ്തി 10,000 കോടിയാണ്. മുന്‍ എം.പിയും കമ്പനി ഡയറക്ടറുമായ എം.എ.എം രാമസ്വാമിയും, വളര്‍ത്തു മകനും കമ്പനി ചെയര്‍മാനുമായ എം.എ.എം.ആര്‍ മുത്തയ്യയും തമ്മില്‍ രൂക്ഷമായ  അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനിടെയായിരുന്നു ആദായ നികുതി വകുപ്പിന്‍െറ പരിശോധന. സ്ഥാപനങ്ങളില്‍നിന്ന് കോടിക്കണക്കിന്  രൂപ മുത്തയ്യ സ്വന്തമാക്കിയെന്ന് മുന്‍ ചെയര്‍മാനായ രാമസ്വാമി ആരോപിച്ചിരുന്നു. മുത്തയ്യയില്‍നിന്ന് തന്‍െറ ജീവന് ഭീഷണിയുണ്ടെന്ന് രാമസ്വാമി ചെന്നൈ സിറ്റി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരിശോധനയും കുടുംബപ്രശ്നങ്ങളുമായി ബന്ധമില്ളെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.