ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി നേതൃത്വം നല്‍കിയ സര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ സര്‍വീസില്‍ നിന്ന് നീക്കി. അനുമതിയില്ലാതെ അവധിയില്‍ പ്രവേശിച്ചു എന്നു കാണിച്ചാണ് സഞ്ജീവ് ഭട്ടിനെ പിരിച്ചുവിട്ടത്. 2011 മുതല്‍ സസ്പെന്‍ഷനിലാണ് അദ്ദേഹം.

തന്നെ പുറത്താക്കി എന്നത് സത്യമാണെന്ന് സഞ്ജീവ് ഭട്ട് സ്ഥിരീകരിച്ചു. ഇത് പ്രതീക്ഷിച്ചതാണ്. ഏകപക്ഷീയമായ അന്വേഷണമാണ് അവര്‍ നടത്തിയത്. പുറത്താക്കിക്കൊണ്ടുള്ള കത്ത് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും തനിക്ക് ലഭിച്ചെന്നും ഭട്ട് പി.ടി.ഐയോട് പറഞ്ഞു. സഞ്ജീവ് ഭട്ടിനെ പുറത്താക്കിയതായി ഗുജറാത്ത് ചീഫ് സെക്രട്ടറി ജി.ആര്‍ അലോറിയയും വ്യക്തമാക്കി.

സര്‍ക്കാറിന്‍െറ നീക്കത്തിനെതിരെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ സര്‍ക്കാറിന് എന്നെ ആവശ്യമില്ല. പിന്നെ എന്തിനാണ് ഈ കസേരയില്‍ ഇരിക്കണമെന്ന് താന്‍ വാശിപിടിക്കുന്നതെന്നും സഞ്ജീവ് ഭട്ട് ചോദിച്ചു. ഏറെ ആഗ്രഹത്തോടെയാണ് പൊലീസില്‍ ചേര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിനും സര്‍ക്കാറിനും എന്നെ ആവശ്യമില്ല. അതുകൊണ്ട് സംഭവിച്ചതെല്ലാം നല്ലതിനാണ്. സ്വയം സര്‍ക്കാറിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല ^ഭട്ട് പറഞ്ഞു.

തന്നെ പിരിച്ചുവിട്ടതായി ഭട്ട് ഫേസ്ബുക്കിലൂടെയും അറിയിച്ചു. '27 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ടിരിക്കുന്നു. ഇപ്പോഴും ജോലിക്ക് യോഗ്യനാണ്. ആരെങ്കിലുമുണ്ടോ ജോലി തരാന്‍' ^സഞ്ജീവ് ഭട്ട് കുറിച്ചു. അനുവാദമില്ലാതെ അവധിയില്‍ പോയെന്നാണ് സര്‍ക്കാര്‍ ആരോപണം. എന്നാല്‍ അനുമതിയില്ലാതെ അവധിയില്‍ പോയെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് താന്‍ അന്വേഷണ കമ്മീഷനുകളുടെ മുമ്പില്‍ ഹാജരായതായിരുന്നു; സാകിയ ജാഫ് രിയുടെ പരാതി പരിഗണിക്കുന്ന എസ്.ഐ.ടിക്ക് മുമ്പിലും ഗുജറാത്ത് വംശഹത്യ അന്വേഷിക്കുന്ന നാനാവതി കമ്മീഷന്‍െറ മുമ്പാകെയും ^സഞ്ജീവ് ഭട്ട് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

1988 ബാച്ചിലെ ഐ.പി.എസുകാരനാണ് സഞ്ജീവ് ഭട്ട്. 2002ലെ ഗുജറാത്ത് വംശഹത്യ കേസില്‍ നരേന്ദ്ര മോദിക്കെതിരെ സത്യവാങ്മൂലം നല്‍കിയതോടെയാണ് സഞ്ജീവ് ഭട്ട് ശ്രദ്ധിക്കപ്പെടുന്നതും ഗുജറാത്ത് സര്‍ക്കാറിന്‍െറ നോട്ടപ്പുള്ളിയാകുന്നതും. കലാപത്തിന്‍െറ തെളിവുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ നശിപ്പിച്ചെന്നും ഭട്ടിന്‍െറ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.