നരേന്ദ്ര മോദി നാളെ യു.എ.ഇയില്‍

ദുബൈ: ഇന്ത്യ^യു.എ.ഇ ബന്ധത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുമെന്ന പ്രതീക്ഷ വളര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അബൂദബിയിലത്തെും. 25 ലക്ഷത്തോളം ഇന്ത്യക്കാര്‍ അധിവസിക്കുന്ന യു.എ.ഇയിലേക്ക് 34 വര്‍ഷത്തിനുശേഷമുള്ള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവിന് പ്രവാസിസമൂഹവും രാഷ്ട്രീയ-വാണിജ്യ കേന്ദ്രങ്ങളും വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. അധികാരമേറ്റെടുത്തശേഷം നരേന്ദ്ര മോദിയുടെ ഗള്‍ഫ് മേഖലയിലേക്കുള്ള ആദ്യ യാത്രകൂടിയാണിത്.  മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂവെങ്കിലും പ്രധാനമന്ത്രി വരുന്ന സമയമോ പങ്കെടുക്കുന്ന  പരിപാടികളുടെ പൂര്‍ണ വിശദാംശങ്ങളോ വെള്ളിയാഴ്ച രാത്രിവരെ ലഭ്യമല്ല. എല്ലാം ഡല്‍ഹിയില്‍നിന്നറിയിക്കുമെന്നാണ് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ പറയുന്നത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ മോദി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായും കൂടിക്കാഴ്ച നടത്തും. യു.എ.ഇയില്‍നിന്ന് കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനും പ്രവാസികളും സ്വദേശികളുമായ വ്യവസായികള്‍ക്ക് മുന്നില്‍ തന്‍െറ ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതി അവതരിപ്പിക്കുന്നതിനുമായിരിക്കും മോദി ഊന്നല്‍ നല്‍കുക.

ഞായറാഴ്ച അബൂദബിയില്‍ ഇന്ത്യന്‍ ബിസിനസ് സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്. ഊര്‍ജ മേഖലയിലെ സഹകരണം, തീവ്രവാദത്തിനെതിരായ യോജിച്ച പോരാട്ടം തുടങ്ങിയവ മറ്റു പ്രധാന ചര്‍ച്ചാവിഷയങ്ങളാകും.  ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളിലൊന്നിലും മോദി സന്ദര്‍ശനം നടത്തും. തിങ്കളാഴ്ച ദുബൈയിലത്തെുന്ന മോദി  ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വൈകീട്ട് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലൊരുക്കുന്ന സ്വീകരണസമ്മേളനത്തില്‍ പങ്കെടുക്കും. ഇതാണ് മോദിയുടെ യു.എ.ഇയിലെ ഏക പൊതുപരിപാടി. 40,000 പേര്‍ക്കേ സ്റ്റേഡിയത്തില്‍ ഇരിപ്പിടസൗകര്യമുള്ളൂവെങ്കിലും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അരലക്ഷം പിന്നിട്ടതോടെ സംഘാടകര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

പൊതുസ്വീകരണത്തിനുശേഷം 17ന് രാത്രിതന്നെ ദുബൈയില്‍നിന്ന് മോദി ന്യൂഡല്‍ഹിക്ക് തിരിക്കും. അധികാരമേറ്റശേഷം ഒന്നര ഡസനോളം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞ മോദിയുടെ യു.എ.ഇ പര്യടനത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷംതന്നെ സൂചനകളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പെട്ടെന്ന് യാത്ര നിശ്ചയിച്ചതിന് പിന്നില്‍ ഈ വര്‍ഷാവസാനം അദ്ദേഹം പരിപാടിയിട്ട ഇസ്രായേല്‍ സന്ദര്‍ശനമാണെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനൊരുങ്ങുന്ന മോദി, അതിനുമുമ്പ് അറബ് രാജ്യത്തത്തെുന്നത് നയതന്ത്ര സന്തുലിതത്വം പാലിക്കാനാണെന്നാണ് നിരീക്ഷണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.