മോദിയുടെ സന്ദര്‍ശനം: യു.എ.ഇയില്‍ തിരക്കിട്ട ഒരുക്കങ്ങള്‍

ദുബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഒരുക്കങ്ങള്‍ തകൃതിയായി. 34 വര്‍ഷത്തിന് ശേഷം യു.എ.ഇ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവ് വന്‍സംഭവമാക്കാന്‍ ഒൗദ്യോഗിക തലത്തിലും പ്രവാസി സമൂഹത്തിന്‍െറ നേതൃത്വത്തിലും വിപുലമായ ഒരുക്കങ്ങളാണ് അബൂദബിയിലും ദുബൈയിലുമായി നടക്കുന്നത്. ഇന്ത്യന്‍ ബിസിനസ് സമൂഹത്തിലും ഗുജറാത്തികള്‍ ഉള്‍പ്പെടെയുള്ള വടക്കേ ഇന്ത്യക്കാര്‍ക്കിടയിലും മോദിയുടെ സന്ദര്‍ശനം ആവേശമുയര്‍ത്തിയിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാനും വാണിജ്യ, ഊര്‍ജ, നിക്ഷേപ രംഗങ്ങളില്‍ സഹകരണം ശക്തിപ്പെടുത്താനും തന്‍െറ സന്ദര്‍ശനം ലക്ഷ്യമിടുന്നതായി യാത്രക്ക് മുന്നോടിയായി പ്രധാനമന്ത്രി മോദി വ്യാഴാഴ്ച പുറപ്പെടുവിച്ച സന്ദേശത്തില്‍ വ്യക്തമാക്കി.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി ഈ മാസം 16, 17 തീയതികളിലാണ് യു.എ.ഇയില്‍ ഒൗദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. 16ന് ഞായറാഴ്ച അബൂദബിയിലത്തെുന്ന മോദി അവിടെ യു.എ.ഇ ഭരണ നേതൃത്വവുമായും ഇന്ത്യന്‍ ബിസിനസ് സമൂഹവുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പും അദ്ദേഹം സന്ദര്‍ശിക്കും. തിങ്കളാഴ്ച രാവിലെ ദുബൈയിലത്തെുന്ന മോദി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും.

തിങ്കളാഴ്ച വൈകിട്ട് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനമാണ് യൂ.എ.ഇയില്‍ മോദി പങ്കെടുക്കുന്ന ഏക പൊതുപരിപാടി. ഇതില്‍ പങ്കെടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 40,000 പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ ഇരിപ്പിടമുള്ളതെങ്കിലും രജിസ്ട്രേഷന്‍ 50,000 പിന്നിട്ടതോടെ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സംഘാടക സമിതി കണ്‍വീനര്‍ കെ. കുമാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കടുത്ത ചൂടായതിനാല്‍ സ്റ്റേഡിയത്തില്‍ ശീതീകരണ സംവിധാനം ഒരുക്കുന്നുണ്ട്. സ്റ്റേഡിയത്തിന് അകത്ത് കയറാന്‍ പറ്റാത്തവര്‍ക്ക് പുറത്ത് കൂറ്റന്‍ സ്ക്രീനുകളും ഇരിപ്പിടവുമൊരുക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.

പ്രധാനമന്ത്രി അമേരിക്ക, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ പ്രവാസി സമൂഹവുമായി നടത്തിയ വന്‍ ജനപ്രിയ പരിപാടിയുടെ മാതൃകയില്‍ തന്നെയാണ് ദുബൈയിലും സ്വീകരണം ഒരുക്കുന്നത്. കലാപരിപാടി അവതരിപ്പിക്കാനായി ഇന്ത്യയില്‍ നിന്ന് 35 അംഗസംഘം വരുന്നുണ്ട്.

സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ സ്റ്റേഡിയത്തിലത്തെിക്കാന്‍ വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ഷട്ടില്‍ ബസ് സര്‍വീസുണ്ടാകും. 200 ബസുകള്‍ ഇതിനായി ഒരുക്കും. ഇതിന് പുറമെ വിവിധ ഇന്ത്യന്‍ കമ്പനികള്‍ അവരുടെ തൊഴിലാളികളെ എത്തിക്കാനായി പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. 40 ലക്ഷം ദിര്‍ഹമാണ് സ്വീകരണ പരിപാടിക്ക് ചെലവാക്കുന്നതെന്ന് സംഘാടകരായ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.