യാക്കൂബ് മേമന് വധശിക്ഷ വിധിച്ച സുപ്രീംകോടതി ജഡ്ജിക്ക് ഭീഷണിക്കത്ത്

ന്യൂഡല്‍ഹി: മുംബൈ സ്ഫോടനകേസിലെ പ്രതി യാകൂബ് മേമനെ തൂക്കിക്കൊല്ലാന്‍ വിധിച്ച സുപ്രീംകോടതി ബെഞ്ചിനെ നയിച്ച ജസ്റ്റിസ് ദീപക് മിശ്രക്ക് വധഭീഷണി. ഇതേ തുടര്‍ന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ സുരക്ഷ സുപ്രീംകോടതി വര്‍ധിപ്പിച്ചു. അതേസമയം നിര്‍ഭയമായി തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുമെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു വധഭീഷണിയോട് പ്രതികരിച്ചു.

മേമനെ തൂക്കിക്കൊന്ന ദിവസം ദിവസം തന്നെ വിധിപ്രസ്താവം നടത്തിയ ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ് റോയ്, പി.സി പന്ത് എന്നിവരുടെ സുരക്ഷ സര്‍ക്കാര്‍ ശക്തിപ്പെടുത്തിയിരുന്നു. അതിനിടയിലാണ് ഭീഷണിക്കത്ത് വന്നത്.  മിശ്രയുടെ ഡല്‍ഹിയിലെ ഒൗദ്യോഗിക വസതിയുടെ പിന്‍ഭാഗത്ത് എറിഞ്ഞ നിലയില്‍ കണ്ടത്തെിയ ഹിന്ദിയിലുള്ള ചെറിയ കുറിപ്പില്‍  ‘‘നിങ്ങള്‍ക്ക് നല്‍കിയ സംരക്ഷണം  എന്തായിരുന്നാലും ഞങ്ങള്‍  നിങ്ങളെ ഉന്മൂലനം ചെയ്യും’’ എന്നാണ് എഴുതിയിട്ടുള്ളത്. എന്നാല്‍ ഇത്തരം ഭീഷണികള്‍ നേരിടാന്‍ സുപ്രീംകോടതി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സുരപീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു വ്യക്തമാക്കി. ‘‘കേസുകള്‍ തീര്‍പ്പാക്കുകയാണ് ഞങ്ങളുടെ ഉത്തരവാദിത്തം. നിര്‍ഭയമായി ഞങ്ങള്‍ അത് ചെയ്യുന്നുണ്ട്. ഞങ്ങള്‍ ഞങ്ങളുടെ പണി ചെയ്യുന്നു. മറ്റെല്ലാ കാര്യങ്ങളും വിട്ടേക്കുന്നു’’-ചീഫ് ജസ്റ്റിസ് പറഞ്ഞു.

നിയമപരമായി ലഭ്യമായ എല്ലാ അവകാശങ്ങളും വകവെക്കാതെയാണ് യാക്കുബ് മേമന്‍െറ മരണവാറന്‍റ് പുറപ്പെടുവിച്ചതെന്ന് പറഞ്ഞ് വധശിക്ഷ റദ്ദാക്കാന്‍ അവസാന മണിക്കൂര്‍ വരെ അഭിഭാഷകരും ആക്ടിവിസ്റ്റുകളും ശ്രമം നടത്തിയിരുന്നു.  എന്നാല്‍  അര്‍ധരാത്രി പരിഗണിച്ച അപ്പീലിലും ഈ വാദം തള്ളിയ ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മേമനെ തൂക്കിലേറ്റുന്നത് നിര്‍ത്തിവെച്ചാല്‍ അത് നീതിയെ പരിഹാസ്യമാക്കലാകുമെന്ന് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.