മുംബൈ സ്ഫോടനകേസ് വിചാരണ ടാഡാ കോടതിയില്‍ തുടരുന്നു

അബൂസലിം, മുസ്തഫ ദോസ എന്നിവരാണ് വിചാരണ നേരിടുന്നത്

മുംബൈ: യാക്കൂബ് മേമന്‍െറ വധശിക്ഷ നടപ്പായശേഷവും മുംബൈ സ്ഫോടനപരമ്പരകേസ് വിചാരണ പ്രത്യേക ടാഡാ കോടതിയില്‍ പുരോഗമിക്കുന്നു. 2002നു ശേഷം പിടിയിലായ പ്രതികള്‍ക്കെതിരെയാണ് നഗരത്തിലെ ആര്‍തര്‍ റോഡ് ജയിലിനകത്തു സജ്ജമാക്കിയ കോടതിയില്‍ വിചാരണ നടക്കുന്നത്. 2003 മാര്‍ച്ചില്‍ ദുബൈ അധികൃതര്‍ പിടികൂടി ഇന്ത്യക്കു കൈമാറിയ മുസ്തഫ ദോസ, 2002ല്‍ പോര്‍ചുഗീസ് അധികൃര്‍ കൈമാറിയ അബൂസലിം, 2010 ദുബൈ അധികൃതര്‍ കൈമാറിയ മുഹമ്മദ് താഹിര്‍ മര്‍ച്ചന്‍റ് തുടങ്ങി ഏഴോളം പേരാണ് വിചാരണ നേരിടുന്നത്.
യാക്കൂബിനെ തൂക്കിലേറ്റിയ വ്യാഴാഴ്ചയും വിചാരണ നടപടി നടന്നിരുന്നു. സെഷന്‍സ് കോടതി ജഡ്ജി ജി.എ. സനപാണ് വാദപ്രതിവാദം കേള്‍ക്കുന്ന പ്രത്യേക ടാഡാ ജഡ്ജി.
അബൂസലിം, മുസ്തഫ ദോസ എന്നിവര്‍ പിടിയിലാകുമ്പോള്‍ 129 പേര്‍ക്കെതിരെ ടാഡാ കോടതിയില്‍ വിചാരണ അന്തിമഘട്ടത്തിലത്തെിയിരുന്നു. 2006 ലാണ് പ്രത്യേക ജഡ്ജി പി.ഡി. കോഡെ വിധിപ്രഖ്യാപനം തുടങ്ങിയത്. യാക്കൂബിന്‍െറ മാതാവ്, ഭാര്യ റാഹീന്‍, സഹോദരന്‍ സുലൈമാന്‍, മലയാളിയായ മൊയ്തീന്‍ എന്നിവരടക്കം 29 പേരെ കോടതി വെറുതെവിടുകയും ശേഷിച്ച നൂറുപേരില്‍ യാക്കൂബ് അടക്കം 11 പേര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. യാക്കൂബിന്‍െറ സഹോദരങ്ങളായ എസ്സ, യൂസഫ്, സുലൈമാന്‍െറ ഭാര്യ റുബീന എന്നിവര്‍ക്ക് ജീവപര്യന്തം തടവാണ് വിധിച്ചത്.
അനധികൃതമായി ആയുധം കൈയില്‍വെച്ചതിന് നടന്‍ സഞ്ജയ്ദത്തിന് ആറു വര്‍ഷം തടവും വിധിച്ചു. പിന്നീട് പത്തുപേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച സുപ്രീംകോടതി, യാക്കൂബിന്‍െറ വധശിക്ഷ ശരിവെക്കുകയായിരുന്നു. കടല്‍മാര്‍ഗം കടത്തിയ ആയുധങ്ങളും എ.കെ. 47 തോക്കുകളും ഗ്രനേഡും മറ്റു സ്ഫോടന വസ്തുക്കളും നഗരത്തിലത്തെിച്ചത് അബൂസലിമാണെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സഞ്ജയ്ദത്തിന് എ.കെ. 47 തോക്ക് നല്‍കിയത് അബൂസലിമാണ്. പാകിസ്താനില്‍നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും കടത്തിയതിന് നേതൃത്വം നല്‍കിയത് മുസ്തഫ ദോസയാണ്. കുറ്റക്കാരനെന്ന് കണ്ടത്തെിയാല്‍ അബൂസലിമിന് വധശിക്ഷയോ 25 വര്‍ഷത്തിലേറെ തടവോ വിധിക്കാന്‍ കഴിയുകയില്ല എന്നതാണ് നിയമക്കുരുക്ക്.
വധശിക്ഷയെ എതിര്‍ക്കുന്ന പോര്‍ചുഗീസ് അധികൃതര്‍ ഉപാധികളോടെയാണ് അബൂസലിമിനെ ഇന്ത്യക്ക് കൈമാറിയത്. 2002ല്‍ ഇന്ത്യക്കു കൈമാറിയ അബൂസലിം 13 വര്‍ഷമായി ജയിലിലാണ് എന്നതും സാങ്കേതിക പ്രശ്നം സൃഷ്ടിക്കുന്നു. കരാര്‍ ലംഘനമുണ്ടായാല്‍ സലിമിന്‍െറ അഭിഭാഷകര്‍ പോര്‍ചുഗീസ് കോടതിയെ സമീപിക്കും. കരാര്‍ പാലിക്കുന്നില്ളെന്ന് പോര്‍ചുഗീസ് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടാല്‍ സലിമിനെ തിരിച്ച് കൈമാറേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.