???????? ????????????? ?????? ???????? ??????

അന്ന് നിർത്താതെ കരഞ്ഞ ആ നാല് വയസ്സുകാരൻ ആരെന്നറിയാമോ...?

നമ്മുടെ ഗാനമേളയാണ് തമിഴിലെ മെല്ലിസൈ കച്ചേരി. ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കിയ പരിപാടി. തമിഴ്നാട്ടിൽ മെല്ലിസൈ കച്ചേരിക്കുള്ള പ്രാധാന്യം വളരെ വലുതാണ്. പൊതുപരിപാടികൾ, കലോത്സവങ്ങൾ, വിവാഹാഘോഷങ്ങൾ, ക്ഷേത്രങ്ങളിലും പള്ളികളിലും നടക്കുന്ന ഉത്സവങ്ങൾ തുടങ്ങി ആഘോഷം എന്തുമാകട്ടെ മെല്ലിസൈ കച്ചേരിയില്ലാതെ അവയൊന്നും പൂർണമാകില്ല. തമിഴ് ഗാനമേളകൾക്ക് അതിെൻറ പ്രാധാന്യത്തോടൊപ്പം വൈവിധ്യവുമേറും. ടി.എം. സൗന്ദരരാജൻ, പി.ബി. ശ്രീനിവാസ്, എസ്.പി. ബാലസുബ്രണ്യം, യേശുദാസ് തുടങ്ങിയ ഗായകരുടെ അതേ ശബ്ദത്തിലാകും മെല്ലിസൈ കച്ചേരികളിൽ അതാതു ഗാനങ്ങൾ ആലപിക്കപ്പെടുക. ഒരു ഗായകനെ പരിചയപ്പെടാനിടയായാൽ, ഏതു ശബ്്ദത്തിൽ പാടുന്ന ഗായകൻ എന്നാകും ആദ്യത്തെ ചോദ്യം. അതുകൊണ്ടു തന്നെ ഗാനമേളയിൽ ഗായകരായി നിരവധി പേരുണ്ടാകും. എം.ജി.ആർ. പാട്ട്, ശിവാജിപ്പാട്ട്, തത്തുവപ്പാട്ട് എന്നിങ്ങനെ മറ്റൊരു തരംതിരിവു കൂടിയുണ്ട്. പരിപാടിയിൽ ഒരു എം.ജി.ആർ പാട്ട് പാടിക്കഴിഞ്ഞാൽ അടുത്തത് ശിവാജിപ്പാട്ടാകും; ആകണം. അതു നിർബന്ധമാണ്. സത്യം, നീതി, ധർമം എന്നിവ ഉദ്ഘോഷിക്കുന്ന ഗാനങ്ങളാണ് തത്തുവപ്പാടൽ. എം.ജി.ആർ. പാട്ടുകൾ പാടുന്ന മിക്കവരും അദ്ദേഹത്തിെൻറ ശരീര ചലനങ്ങളും കൈയെടുപ്പും സ്റ്റൈലുമൊക്കെ ചേർത്താകും പാടുക. ശിവാജിപ്പാട്ടുകാരും ഒട്ടും പിന്നിലല്ല.

പി.ബി. ശ്രീനിവാസനും ലതികയും മെല്ലിസൈ കച്ചേരിയിൽ
 

ഒരു മലയാളം ചാനൽ സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ കൽപനയുടെ പിതാവ് രാഘവേന്ദ്ര, ശിവാജി ഗണേശനെപ്പോലെ അഭിനയിച്ചു പാടുന്നതിൽ സമർത്ഥനാണ്. ഭകതിഗാനമേളകൾ മാത്രം അവതരിപ്പിക്കുന്ന ഗായകരാണ് മറ്റൊരു വിഭാഗം. പുത്തുക്കുടി മുരുകദാസ്, വീരമണി, ബാംഗ്ലൂർ രമണി, എൽ.ആർ. ഈശ്വരി തുടങ്ങിയവരൊക്കെ ഒരുകാലത്ത് ആ രംഗത്ത് തിരക്കേറിയ ഗായകരായിരുന്നു.

സാമൂഹിക, രാഷ്ട്രീയ സന്ദേശങ്ങൾ നിഴലിക്കുന്ന തമിഴ് ചലച്ചിത്ര ഗാനങ്ങൾ വിശേഷിച്ചും കണ്ണദാസൻ, വാലി തുടങ്ങിയവർ എഴുതി വിശ്വനാഥൻ-രാമമൂർത്തി, കെ.വി. മഹാദേവൻ തുടങ്ങിയവരുടെ സംഗീതത്തിലുള്ള ടി.എം. സൗന്ദരരാജെൻറ ഗാനങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തെ കുറച്ചൊന്നുമല്ല സ്വാധീനിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഈ ഗാനങ്ങൾ എപ്പോഴും എവിടെയും കേൾക്കാം.
‘‘നാൻ ആണൈയിട്ടാൽ, അതു നടന്തുവിട്ടാൽ...,
‘‘തിരുടാതേ പാപ്പാ തിരുടാതേ...’’,
‘‘അതോ അന്ത പറവൈപോല പാടവേണ്ടും...’’
എന്നു തുടങ്ങി ജനങ്ങൾക്കു പ്രതീക്ഷയും പ്രത്യാശയും നൽകുന്ന പാട്ടുകളെല്ലാം തെരഞ്ഞെടുപ്പുകാലത്ത് തലങ്ങും വിലങ്ങും കേൾക്കാം. ഈ പാട്ടുകൾ ഉണർത്തുന്ന ആവേശത്തിരയിളക്കത്തിലാവും നേതാക്കൾ പാവങ്ങളുടെ വോട്ട് തട്ടുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാം അസ്തമിക്കും. വീണ്ടും പഴയപടി!

പ്രശസ്തരായ മിക്ക ഗായകരും സംഗീത സംവിധായകരും മെല്ലിസൈ കച്ചേരികൾ അവതരിപ്പിക്കാൻ സ്വന്തം ഓർക്കസ്ട്രയും സജ്ജമാക്കിയിരുന്നു. സ്വദേശങ്ങളിലും വിദേശങ്ങളിലുമായി അവരൊക്കെ എപ്പോഴും സംഗീതപരിപാടികളുടെ തിരക്കിലായിരിക്കും. അടുത്തകാലത്ത് എസ്.പി. ബാലസുബ്രഹ്മണ്യം വിദേശ പര്യടനത്തിലായിരുന്നപ്പോൾ അദ്ദേഹം വേദിയിൽ അവതരിപ്പിച്ചുവന്ന ഗാനങ്ങളുടെ അവകാശവാദത്തിെൻറ പേരിൽ ഇളയരാജ ഉയർത്തിയ വിവാദം കെട്ടടങ്ങിയതേയുള്ളു. ചിത്രയായിരുന്നു എസ്.പി.ബിയുടെ മുഖ്യഗായിക. ഇപ്പോൾ ഇളയരാജയും സംഘവും വിദേശപര്യടനത്തിലാണ്. ചിത്ര തന്നെയാണ് രാജയുടെയും മുഖ്യഗായിക. എസ്.പി.ബി പാടി പ്രശസ്തമാക്കിയ ഗാനങ്ങൾ ഇളയരാജക്ക് വേദിയിൽ അവതരിപ്പിക്കാതിരിക്കാൻ ആവില്ലല്ലോ. വ്യകതിതാൽപര്യങ്ങളുടെ പേരിൽ വലിയ കലാകാരന്മാർ ഇങ്ങനെ സ്വയം ചെറുതാകുമ്പോൾ മുറിവേൽക്കുന്നത് ആസ്വാദക മനസ്സുകൾക്കാണ്.

യേശുദാസും ലതികയും ജയചന്ദ്രനും ഗാനമേളയ്ക്കിടയിൽ
 

മെല്ലിസൈ കച്ചേരികളിൽ ഗായികമാരുടെ ശബ്ദത്തിന് വേർതിരിവൊന്നും ബാധകമല്ല. സുശീല, ജാനകി, വാണിജയറാം തുടങ്ങിയവരുടെ ഏതുപാട്ടും ഏതു ഗായികയ്ക്കും പാടാം. എൺപതുകളിൽ തമിഴ്നാട്ടിലെ സംഗീതവേദികളിൽ ഏറ്റവും തിരക്കുള്ള ഗായികയായിരുന്നു അന്ന് അഡയാർ സംഗീത കോളജ് വിദ്യാർത്ഥിയായിരുന്ന ലതിക. ടി.എം. സൗന്ദരരാജൻ, പി.ബി. ശ്രീനിവാസ്, മലേഷ്യാ വാസുദേവൻ, യേശുദാസ്, പി. ജയചന്ദ്രൻ, മനോ, എൽ.ആർ.  ഈശ്വരി, എം.എസ്. വിശ്വനാഥൻ, ശങ്കർ-ഗണേഷ് തുടങ്ങിയവരുടെയൊക്കെ ഗാനമേളകൾക്ക് ലതിക പങ്കെടുത്തിരുന്നു. തമിഴ് സിനിമയിലെ ആദ്യ പിന്നണി ഗായകനായ ട്രിച്ചി ലോകനാഥനോടൊപ്പം പാടാനും ലതികയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ബോംബെ അധോലോകനായകൻ വരദരാജ മുതലിയാരുടെ മകളുടെ വിവാഹ സൽക്കാരം തുടർച്ചയായ പത്തു ദിവസങ്ങളിലാണ് മദിരാശിപ്പട്ടണത്തിലെ വിവിധ കല്യാണ മണ്ഡപങ്ങളിൽ അരങ്ങേറിയത്. (വരദരാജ മുതലിയാരുടെ ജീവിതം ആസ്പദമാക്കിയാണ് കമലഹാസെൻറ ‘നായകൻ’ എന്ന ചിത്രം).

എല്ലാ ദിവസവും അവതരിപ്പിച്ച മിക്ക ഗാനമേളകളിലും ലതിക പങ്കെടുത്തു. ഇതിൽ യേശുദാസിെൻറ തമിഴ് ഗാനമേള മറക്കാനാവാത്ത അനുഭവമാണ്. മൈലാപ്പൂരിലെ എ.വി.എം. രാജേശ്വരി കല്യാണ മണ്ഡപത്തിൽ ഒരുക്കിയ സ്വീകരണച്ചടങ്ങിൽ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രൻ, ശിവാജി ഗണേശൻ, എം.എൻ.  നമ്പ്യാർ, ജയലളിത, സരോജാദേവി, രജനീകാന്ത്, കമലഹാസൻ എന്നിങ്ങനെ പ്രമുഖ ചലച്ചിത്ര താരങ്ങൾ ഒന്നടങ്കം പങ്കെടുത്തു. തലേദിവസം അഡയാർ ഗവൺമെൻറ് സംഗീത കോളജിലെ ബിരുദദാനച്ചടങ്ങിൽ താൻ സ്വർണ മെഡലും സർട്ടിഫിക്കറ്റും നൽകിയ ഒന്നാം റാങ്കുകാരി ലതികയെ യേശുദാസിെൻറ വേദിയിൽ കണ്ടപ്പോൾ തിരിച്ചറിഞ്ഞ് മുൻനിരയിലിരുന്ന എം.ജി.ആർ പരിചയം പുതുക്കിയത് അങ്ങേയറ്റം സന്തോഷം പകർന്നു.

അഡയാർ ഗവൺമെൻറ് സംഗീത കോളജിിൽനിന്ന് ഒന്നാം റാേങ്കാടെ ബിരുദം നേടിയ ലതികയ്ക്ക് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആർ സ്വർണ മെഡലും സർട്ടിഫിക്കറ്റും സമ്മാനിക്കുന്നു (ഫയൽ ചിത്രം)
 

സിനിമാ ബന്ധമില്ലാത്ത മറ്റു പ്രമുഖ സംഘങ്ങളും അക്കാലത്ത് സംഗീത വേദികളിൽ സജീവമായിരുന്നു. എ.വി. രമണൻ (രമണെൻറ ഭാര്യ ഉമാ രമണൻ പിന്നീട് പിന്നണി ഗായികയായി), പാവലർ ബ്രദേഴ്സ് (വരദരാജൻ, ഇളയരാജ, ഗംഗൈ അമരൻ സഹോദരന്മാർ), മദൻ ദാമു, സന്തോഷ് മ്യൂസിയാനോ (അന്നത്തെ ദിലീപ് ആയിരുന്ന എ.ആർ. റഹ്മാനായിരുന്നു ഇവിടെ കീബോഡ് വായിച്ചിരുന്നത്.) ദേവാ ആൻറ് പാർട്ടി (ഇവരിൽ ദേവയും സഹോദരങ്ങളായ സബേഷ്-മുരളിയും ദേവയുടെ മകൻ ശ്രീകാന്ത് ദേവയും പിന്നീട് സംഗീത സംവിധായകരായി).ശിവമണിയുടെ നേതൃത്വത്തിലുള്ള സംഘത്തിലും ഗായിക ലതികതന്നെ.

പൂനംമല്ലി ഹൈറോഡിലെ ഒരു വേദിയിൽ സംഗീതപരിപാടി നടക്കുമ്പോൾ പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും കൂറ്റൻ പന്തൽ തകർന്നു വീണത് ഞെട്ടലോടെയേ ഓർക്കാനാകൂ. മേൽക്കൂരയും ചുറ്റിത്തിരിയുന്ന ഫാനുകളും സാവധാനം നിലംപതിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് വൈദ്യുതിയും  നിലച്ചു. ശിവമണി ഉടൻ തന്നെ തെൻറ കാറിെൻറ ഹെഡ് ൈലറ്റ് തെളിച്ച് വെളിച്ചം വീശി. ഞങ്ങൾ ഓരോരുത്തരും നിലത്തിഴഞ്ഞാണ് നിലംപൊത്തിയ പന്തലിനടിയിൽ നിന്ന് പുറത്തുകടന്നത്.

മേലഷ്യ വാസുദേവനും ലതികയും ശ്രീലങ്കയിൽ നടത്തിയ ഗാനമേള
 

1982-ൽ മലേഷ്യാ വാസുദേവനോടൊപ്പം ശ്രീലങ്കൻ പര്യടനത്തിനു പോയി. എൽ.ടി.ടി.ഇ അവിടെ പ്രബലമായിക്കൊണ്ടിരിക്കുന്ന കാലം. ധനികനായ ഒരു സുഹൃത്ത് തെൻറ വീട്ടിൽ ഒരു വിരുന്നൊരുക്കി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ പുറത്ത് ഒരു അനൗൺസ്മെൻറ് കേട്ടു.
‘മലേഷ്യാ വാസുദേവെൻറ  സംഗീതപരിപാടി ഉടൻ ആരംഭിക്കുന്നതാണ്...’
അധികം അകലെയല്ലാത്ത ഒരു ഗ്രൗണ്ടിൽ ജനങ്ങൾ തിങ്ങിക്കൂടി ഇരിക്കുന്നുണ്ടായിരുന്നു. പക്ഷേ, അതേക്കുറിച്ച് ഒരു സൂചനപോലും ആതിഥേയൻ നൽകിയിരുന്നില്ല. മുൻകൂട്ടി അറിയിക്കാതിരുന്നതിെൻറ അനൗചിത്യത്തെക്കുറിച്ച് വാസുദേവൻ സംസാരിച്ചപ്പോൾ ആതിഥേയൻ ഒരു മന്ദഹാസത്തോടെ അദ്ദേഹത്തെ അടുത്ത മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി. പെട്ടെന്ന് വാസുദേവൻ പുറത്തു വന്ന് എല്ലാവരോടും പരിപാടിക്കു തയാറാകാൻ പറഞ്ഞു. പ്രതിഫലം കിട്ടിക്കാണുമെന്നാണ് ഞങ്ങൾ ധരിച്ചത്. പക്ഷേ, വാസുദേവനു നേരെ തോക്കുചൂണ്ടിയാണ് അദ്ദേഹത്തിെൻറ സമ്മതം വാങ്ങിയതെന്ന സത്യം കേട്ട് ഞങ്ങൾ ഞെട്ടിപ്പോയി!

വാഹിനി സ്റ്റുഡിയോയിലെ ഫ്ലോർ മാനേജരായ നീലകണ്ഠെൻറ മക്കളെല്ലാം ഗായകരാണ്. മകൻ എസ്.എൻ. സുരേന്ദർ പിൽക്കാലത്ത് പിന്നണി ഗായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായി. പാവങ്ങളുടെ കമലഹാസൻ എന്നറിയപ്പെട്ടിരുന്ന മോഹൻ എന്ന നടനു സ്ഥിരമായി ശബ്ദം നൽകിയിരുന്നത് സുരേന്ദറാണ്. ഹോളിവുഡ് ഹോട്ടലിൽ പതിവായി ചായ കുടിക്കാൻ വരുന്ന നീലകണ്ഠൻ ഒരിക്കൽ ലതികയെ കൂടി അവരുടെ ഗാനമേളകൾക്ക് പങ്കെടുപ്പിക്കുന്ന കാര്യം എന്നോട് ആലോചിച്ചു. ഞാൻ സമ്മതം മൂളി മേൽവിലാസവും നൽകി. ടെലിഫോൺ സൗകര്യമില്ലാത്തതു കൊണ്ട് പരിപാടികളുടെ തീയതികൾ വീട്ടിൽ വന്ന് അറിയിച്ചിരുന്നത് നീലകണ്ഠെൻറ മരുമകനാണ്. (പിൽക്കാലത്ത് അദ്ദേഹം തമിഴിലെ പ്രശസ്ത സംവിധായകനായി). നീലകണ്ഠെൻറ കുടുംബത്തോടൊപ്പമുള്ള ആദ്യത്തെ പരിപാടി ഒരിക്കലും മറക്കില്ല.

കുറ്റാലത്തെ പരിപാടിക്ക് തലേദിവസം തന്നെ ഞങ്ങളെല്ലാം എഗ്മോറിൽ നിന്ന് തെങ്കാശിയിലേക്കുള്ള റാക്ക്ഫോർട്ട് എക്സ്പ്രസിൽ യാത്രയായി. നീലകണ്ഠൻ, അദ്ദേഹത്തിെൻറ ഭാര്യ, രണ്ട് ആൺ മക്കൾ, രണ്ടു പെൺ മക്കൾ, മരുമകൻ എന്നിവരും ഓർക്കസ്ട്രയും സൗണ്ട് സിസ്റ്റവും അടങ്ങുന്ന വലിയ സംഘത്തിനൊപ്പമാണ് ഞങ്ങളുടെ യാത്ര. നീലകണ്ഠെൻറ മകൾ ശോഭയുടെ നാലു വയസ്സുള്ള ആൺകുട്ടി ഉറക്കത്തിലാണ്. രാത്രി മുഴുവൻ യാത്ര. അടുത്ത ദിവസം രാവിലെ തെങ്കാശിയിലെത്തി. സമീപത്തുള്ള കുറ്റാലം അരുവിയിലെ കുളിർകോരുന്ന വെള്ളച്ചാട്ടത്തിൽ എല്ലാവരും പകൽ മതിയാവോളം കുളിച്ചു. രാത്രിയിലെ സംഗീതപരിപാടി ഗംഭീരമായി അവസാനിച്ചു. അടുത്ത ദിവസം രാവിലെയാണ് മടക്കയാത്ര.

സംവിധാകയൻ എസ്.എ. ചന്ദ്രശേഖർ
 

ട്രയിനിൽ നീലകണ്ഠെൻറ കുടുംബാംഗങ്ങൾക്കൊപ്പം ഞങ്ങളും ഇരുന്നു. തലേദിവസത്തെ പരിപാടിയുടെ നേട്ടങ്ങളും കോട്ടങ്ങളുമായിരുന്നു പ്രധാന ചർച്ചാവിഷയം. പക്ഷേ, ശോഭയുടെ നാലു വയസ്സുകാരെൻറ അനുസരണക്കേടും വികൃതിയും ചർച്ചയ്ക്കു തടസ്സമായി. അടക്കിയിരുത്താൻ ശ്രമിച്ചപ്പോൾ അവൻ വാശിയോെട കരയാൻ തുടങ്ങി. ഓരോരുത്തരും മാറിമാറിയെടുത്തും ആശ്വസിപ്പിച്ചും അവനെ സമാധാനപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ ഒന്നും വിജയിച്ചില്ല. പ്രതിഷേധത്തിെൻറ ഭാഗമായി അവൻ നിക്കറും ബനിയനുമെല്ലാം ഈരിയെറിഞ്ഞു. അരയിൽ ഒരു വെള്ളിയരഞ്ഞാണംമാത്രം. രാവിലെ തുടങ്ങിയ കരച്ചിൽ ഉച്ചവരെ നീണ്ടു നിന്നു. പിന്നെ അവൻ തളർന്നുറങ്ങി. വൈകുന്നേരത്തോടെ ഞങ്ങൾ എഗ്മോറിൽ മടങ്ങിയെത്തി.

തുടർന്നും പല പരിപാടികൾക്കും നീലകണ്ഠെൻറ മരുമകൻ ഞങ്ങളെ വിളിക്കുമായിരുന്നു. അപ്പോഴൊക്കെയും പയ്യെൻറ അനുസരണക്കേടും വികൃതിയും അകമ്പടിയായി വരുന്ന കരച്ചിലുമൊക്കെ അരോചകമായിരുന്നെങ്കിലും പിന്നീട് ഞങ്ങൾക്കതു ശീലമായി. രണ്ടു വർഷത്തോളം നീലകണ്ഠെൻറ കുടുംബ പരിപാടികളിൽ ഞങ്ങൾ പങ്കെടുത്തു. വർഷങ്ങൾ കൊഴിഞ്ഞു. ലതിക പാലക്കാട് ചെമ്പൈ സംഗീത കോളജിൽ അധ്യാപികയായി മദിരാശി വിട്ടു. ഞാൻ ‘ഇന്ത്യാ ടുഡേ’യിൽ ജോലിയിൽ പ്രവേശിച്ചു. നീലകണ്ഠെൻറ മരുമകൻ തമിഴിലെ പ്രശസ്ത സംവിധായകൻ എസ്.എ ചന്ദ്രശേഖറായി.

തമിഴ് സൂപ്പർ സ്റ്റാർ വിജയ് ‘തെരി’യിൽ പോലീസ് േവഷത്തിൽ
 

കരഞ്ഞുകൂവി അലമ്പാക്കിയ അന്നത്തെ ആ വികൃതി പയ്യൻ ഇപ്പോൾ തിയറ്ററുകളിൽ ഇടിമിന്നൽ തീർക്കുന്നു.
തമിഴ് സിനിമയിലെ ഇളയദളപതിയായി വിലസുന്ന സൂപ്പർ സ്റ്റാർ വിജയ്....!

Tags:    
News Summary - kodamabakkam stories series 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.