െകാച്ചി: കേരള ചലച്ചിത്ര അക്കാദമിയുടെ 2018ലെ സംസ്ഥാന സിനിമ അവാർഡുകളുടെ കൂട്ടത്തിൽ മികച്ച നൃത്തസംവിധാനത്തിനുള്ള അവാർഡിന് താൻകൂടി അർഹനാണെന്ന് പ്രഖ്യാപിക്കണമെന്ന കോറിയോഗ്രാഫറുടെ ഹരജി ഹൈകോടതി തള്ളി. ‘അരവിന്ദെൻറ അതിഥികൾ’ ചിത്രത്തിൽ താനും നൃത്തസംവിധാനം ചെയ്തിട്ടുണ്ടെന്നും എന്നാൽ, മറ്റൊരു നൃത്തസംവിധായകനായിരുന്ന പ്രസന്ന സുജിത്തിന് മാത്രമാണ് അവാർഡ് പ്രഖ്യാപിച്ചതെന്നും ചൂണ്ടിക്കാട്ടി എറണാകുളം പനമ്പിള്ളിനഗർ സ്വദേശി ബിജു ധ്വനിതരംഗ് എന്ന ബിജു എ. സേവ്യർ നൽകിയ ഹരജിയാണ് ജസ്റ്റിസ് ഷാജി പി. ചാലി തള്ളിയത്.
അവാർഡിനുള്ള എൻട്രിഫോമിൽ പ്രസന്നയുടെ പേരുമാത്രമാണ് നിർമാതാക്കൾ രേഖപ്പെടുത്തിയിരുന്നതെന്ന് ചലച്ചിത്ര അക്കാദമി വ്യക്തമാക്കി. സിനിമയിലും ആ പേരാണ് കാണിക്കുന്നത്. സമയപരിധിക്കകം ലഭിച്ച എൻട്രികളിലെ ഉള്ളടക്കവും വിവരങ്ങളും പരിഗണിച്ച് നിയമങ്ങളും വ്യവസ്ഥകളും ജൂറി തീരുമാനങ്ങളും പരിഗണിച്ചാണ് അവാർഡ് നിശ്ചയിച്ചതെന്നും അക്കാദമി വിശദീകരിച്ചു.
അക്കാദമിയുടെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായോ സ്വേച്ഛപരമായതോ ആയ പ്രവർത്തനം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയ കോടതി, നടപടിക്രമങ്ങളിൽ ക്രമക്കേടുകളോ വീഴ്ചയോ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി. അക്കാദമിയുടെ തീരുമാനത്തിൽ ഇടപെടാൻ ന്യായീകരണമില്ലെന്ന് വിധിച്ച സിംഗിൾ ബെഞ്ച് ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.