ഇരുണ്ടനിറം കാരണം അവസരം ലഭിച്ചില്ല; നടിയായത് അമ്മക്ക് വേണ്ടി -ഐശ്വര്യ

ആരുടെയും പിന്തുണയില്ലാതെ കഠിനാധ്വാനം കൊണ്ട് സിനിമയില്‍ തന്‍റേതായ സ്ഥാനം വെട്ടിപ്പിടിച്ച നടിയാണ് ഐശ്വര്യ രാജേഷ്. ചെറുപ്പത്തില്‍ അച്ഛനെയും രണ്ടു മുതിര്‍ന്ന സഹോദരന്‍മാരെയും നഷ്ടപ്പെട്ട താന്‍ അമ്മയ്ക്കു താങ്ങാകാനും കുടുംബത്തെ പിന്തുണക്കാനുമാണ് നടിയായതെന്നും ടെഡ് ടോക്ക്സിൽ ഐശ്വര്യ വ്യക്തമാക്കി.

Full View

ഐശ്വര്യയുടെ വാക്കുകൾ: 

ചെന്നൈയിലെ ചേരിയിലാണ് ജനിച്ചതും വളര്‍ന്നതും. സന്തോഷവും സങ്കടവും വേദനയും കൊച്ചു വിജയങ്ങളും നിറഞ്ഞതായിരുന്നു യാത്ര. മൂന്ന് മുതിര്‍ന്ന സഹോദരങ്ങള്‍ക്ക് ഏക അനിയത്തിയായിരുന്നു. അച്ഛനും അമ്മയുമടക്കം ഞങ്ങള്‍ ആറു പേരാണ് ചെറിയ വീട്ടില്‍ താമസിച്ചിരുന്നത്. എട്ടു വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. പിന്നീട് അമ്മയാണ് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. അച്ഛനില്ലാത്ത കുറവ് വരുത്താതെ അമ്മ ഞങ്ങളെ വളര്‍ത്തി. ശരിക്കും ഒരു പോരാളിയായിരുന്നു അമ്മ. എന്നെക്കുറിച്ച് പറയുന്നതിന് മുമ്പ് തന്നെ അമ്മയെക്കുറിച്ച് പറയാം.

എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് എന്‍റെ അമ്മ. വിദ്യാഭ്യാസമില്ലാത്ത, ഒരു ഇംഗ്ലീഷ് വാക്കു പോലും അറിയാത്ത തെലുങ്ക് മാത്രം അറിയാവുന്ന ഒരാളായിരുന്നു അമ്മ.  മാതൃഭാഷ തെലുങ്കാണ്. ബോംബെയില്‍ പോയി വില കൂടിയതും അല്ലാത്തതുമായ സാരികള്‍ വാങ്ങി ചെന്നൈയില്‍ കൊണ്ടു വന്നു ബസിലും അടുത്തുള്ള വീടുകളിലും പരിചയക്കാരുടെ അടുത്തെല്ലാം അമ്മ വിപ്പന നടത്തുമായിരുന്നു. എല്‍.ഐ.സി ഏജന്‍റായും അമ്മ ജോലി ചെയ്തിട്ടുണ്ട്. അന്ന് ഇന്നത്തെ പോലെ അത്ര ശമ്പളമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങളെ വളര്‍ത്താന്‍ അമ്മ ചെയ്യാത്ത ജോലികളുണ്ടായിരുന്നില്ല. നല്ല വിദ്യാഭ്യാസത്തിനായി നല്ല സ്കൂളുകളില്‍ ചേര്‍ത്തു.

എനിക്ക് 12-13 വയസ്സുള്ളപ്പോള്‍ മുതിര്‍ന്ന സഹോദരന്‍ രാഘവേന്ദ്ര മരിച്ചു. ചേട്ടന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ചേട്ടന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യയുടെ കാരണം ഇന്നും അറിയില്ല. വര്‍ഷങ്ങള്‍ കടന്നു പോയി. രണ്ടാമത്തെ സഹോദരന്‍ ചെന്നൈ എസ്.ആര്‍.എം കോളേജില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി. പഠിച്ചിറങ്ങിയ ഉടനെ ഉയര്‍ന്ന ശമ്പളമുള്ള ജോലി കിട്ടി. അന്ന് അമ്മ ഒരുപാട് സന്തോഷിച്ചു. എന്നാല്‍ ഒരു വാഹനാപകടത്തില്‍ ചേട്ടനും മരിച്ചു. 

ജ്യേഷ്ഠന്‍റെ മരണം അമ്മയെ തളര്‍ത്തി. പ്രതീക്ഷകള്‍ നശിച്ചു. ഞാനും സഹോദരനും അമ്മയും മാത്രമായി. മകളെന്ന നിലയില്‍ കുടുംബത്തെ സംരംക്ഷിക്കണമെന്ന് ആഗ്രഹിച്ചു. അന്ന് ഞാന്‍ പതിനൊന്നാം ക്ലാസിലാണ്. ചെന്നൈ ബസന്ത് നഗറില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ നിന്നുകൊണ്ട് കാഡ്ബറീസ് ചോക്ലേറ്റ് സോസിന്‍റെ പ്രൊമോഷന്‍ ചെയ്തിട്ടുണ്ട്‌. അന്നെനിക്ക് 225 രൂപ കൂലി കിട്ടി. ബര്‍ത്ത്‌ഡേ പാര്‍ട്ടികളില്‍ ആങ്കറായി ചെന്നും പണമുണ്ടാക്കി. അഞ്ഞൂറും ആയിരവും സമ്പാദിച്ചുകൊണ്ടിരുന്നു. അങ്ങനെ അയ്യായിരം രൂപ വരെ ഒരു മാസം ഞാന്‍ സമ്പാദിക്കാന്‍ തുടങ്ങി. എന്നാല്‍ ഒരു കുടുംബം പോറ്റാന്‍ അതു മതിയാകില്ലല്ലോ. അങ്ങനെ അഭിനയത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചു.

ടിവി സീരിയലുകളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ദിവസം 1500 രൂപയാണ് പ്രതിഫലമായി ലഭിക്കുകയെന്നറിഞ്ഞു. രാവിലെ മുതല്‍ രാത്രി വരെയുള്ള അധ്വാനത്തിന് ഇത്ര ചെറിയ തുകയോയെന്നും 25000-50000 ഒക്കെ പ്രതിഫലം കൈപ്പറ്റുന്ന നടീനടന്‍മാര്‍ ഇവിടെയുണ്ടല്ലോ എന്നമ്പരന്ന എന്നോട് അമ്മ പറഞ്ഞു. സിനിമകളില്‍ അങ്ങനെയാണ്. ആദ്യം ചെറിയ ഫ്രതിഫലം കിട്ടും. പിന്നീട് പ്രശസ്തി നേടിയാല്‍ വീണ്ടും കിട്ടും.

ആയിടക്കാണ് ഒരു നൃത്ത റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. അതിലൂടെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ സിനിമ ഒരു ലക്ഷ്യമാക്കി അതിന് വേണ്ടിയുള്ള ശ്രമങ്ങളായി. 'അവര്‍കളും ഇവര്‍കളും' ആയിരുന്നു ആദ്യചിത്രം. അത് സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നെയും ശ്രമിച്ചുകൊണ്ടിരുന്നു. തമിഴ് സംസാരിക്കുന്ന പെണ്‍കുട്ടിയെന്ന നിലയിലും ഇരുണ്ടനിറം കാരണവും പലയിടത്തും പല അവസരങ്ങളും നഷ്ടപ്പെട്ടു. ഒരു സംവിധായകന്‍ ഒരിക്കല്‍ എന്നോടു നേരിട്ടു പറഞ്ഞു. നിങ്ങളെപ്പോലെയുള്ളവരെ നായികയാക്കാന്‍ പറ്റില്ല. നായികയുടെ സുഹൃത്ത് അങ്ങനെയുള്ള ചെറിയ റോളുകള്‍ നിങ്ങള്‍ക്കു പറ്റും. ഒരിക്കല്‍ വളരെ പ്രശസ്തനായ ഒരു സംവിധായകന്‍ എന്നോടു പറഞ്ഞു. കോമഡി കൈകാര്യം ചെയ്യുന്ന നടനൊപ്പം ഒരു റോള്‍ തരാം. എനിക്കതില്‍ താൽപര്യമില്ലെന്ന് അറിയിച്ചു.

രണ്ടുമൂന്നു വര്‍ഷം അവസരമൊന്നും ലഭിച്ചില്ല. പിന്നീട് അഭിനയിച്ച അട്ടക്കതിയിലെ അമുദ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് പനിയേറും പദ്മിനിയും, റമ്മി, തിരുടന്‍ പൊലീസ് തുടങ്ങിയ ലീഡ് റോളുകള്‍ ലഭിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായി അഭിനയിച്ച കാക്കമുട്ടയും ശ്രദ്ധിക്കപ്പെട്ടു. അമ്മ റോള്‍ ചെയ്യാന്‍ ആരും അന്ന് തയാറല്ലായിരുന്നു. ക്രിക്കറ്റ് താരമായി അഭിനയിച്ച കനാ  ജീവിതം മാറ്റിമറിച്ചു. നിരവധി പുരസ്കാരങ്ങള്‍ കിട്ടി. നിരവധി വലിയ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു. ആരും എന്നെ പിന്തുണക്കാനുണ്ടായിരുന്നില്ല. സിനിമയില്‍ എനിക്ക് ഗോഡ്ഫാദര്‍മാരുണ്ടായിരുന്നില്ല. എന്‍റെ ഇരുണ്ട നിറം, വ്യക്തിത്വം, എന്നിവയൊക്കെ പ്രശ്നമായിരുന്നു. ലൈംഗി ചൂഷണം വരെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതൊക്കെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു. അതെന്നെ കൂടുതല്‍ ശക്തയാക്കി.


 

Tags:    
News Summary - Aishwarya Rajesh was told she is not 'heroine material', faced harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.