'താല്‍പര്യം പോസിറ്റീവ് വേഷങ്ങളോട്'

വളര്‍ന്നു വരുന്ന നായികയാണ് പ്രയാഗ മാര്‍ട്ടിന്‍. മോഹന്‍ലാലിന്‍െറ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് തുടക്കമെങ്കിലും 'പിസാസ്' എന്ന തമിഴ്ചിത്രത്തിലൂടെയായിരുന്നു മുതിര്‍ന്നതില്‍ പിന്നെയുള്ള അരങ്ങേറ്റം. അതിന് മുമ്പേ ഉസ്താദ് ഹോട്ടലിലും മുഖം കാണിച്ചു. പിന്നീട് മലയാളത്തിലെ പാ.വയില്‍ അഭിനയിച്ചു. ഉണ്ണി മുകുന്ദന്‍െറ നായികമാരില്‍ ഒരാളായി 'ഒരു മുറൈ വന്ത് പാര്‍ത്തായ'യിലും തിളങ്ങി. ഇനി റിലീസാകാനിരിക്കുന്ന ഒരേ മുഖം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ സിദ്ദീഖിന്‍െറ ഫുക്രി എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടിരിക്കുകയാണ് പ്രയാഗ. ഇതിനിടെ തന്‍െറ സിനിമാ വിശേഷങ്ങള്‍ ‘മാധ്യമം’ ഓണ്‍ലൈനുമായി പങ്കുവെക്കുന്നു.  

പാരമ്പര്യം
മുത്തച്ഛൻ നിര്‍മാതാവായിരുന്നു. ഇഷ്ടമാണ് പക്ഷേ, മണിയയന്‍പിള്ള അഥവാ മണിയന്‍പിള്ള തുടങ്ങിയ ചിത്രങ്ങളൊക്കെ നിര്‍മിച്ചത് അദ്ദേഹമായിരുന്നു. അത് കഴിഞ്ഞ് കുടുംബത്തില്‍ നിന്നാർക്കും സിനിമയുമായി ബന്ധമുണ്ടായിട്ടില്ല. ഞാന്‍ ചെറുപ്പം തൊട്ടേ പത്ര പരസ്യവും സിനിമാ പരസ്യങ്ങളും ചെയ്തിരുന്നു. പഠിക്കുമ്പേള്‍ വനിതയുടെ കവര്‍ ഫോട്ടോ ആയി വന്നു. അന്ന് മുതലാണ് അവസരങ്ങള്‍ ലഭിച്ച് തുടങ്ങുന്നത്. എന്നാൽ അന്ന് പ്ലസ്ടു സയൻസ് ചെയ്യുന്നതിനാൽ അവസരങ്ങൾ വേണ്ടെന്ന് വെച്ചു. പിന്നെ സിനിമയിലേക്കുള്ള പ്രവേശം നല്ല രീതിയിലാകണമെന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു.

ആദ്യാഭിനയം
ചെറുപ്പത്തിലേ ഞാന്‍ മോഡലിങും ചെയ്തിരുന്നു. ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ മോഹന്‍ലാലിന്‍െറ സാഗര്‍ ഏലിയാസ് ജാക്കിയില്‍ അഭിനയിച്ചിരുന്നു. പിന്നെ 10-ാം ക്ളാസ്സ് കഴിഞ്ഞപ്പോള്‍ മിസ്കിന്‍റെ തമിഴ് ചിത്രമായ പിസാസിലേക്ക് അവസരം ലഭിച്ചു. അത് കഴിഞ്ഞ് പാ.വയില്‍ അഭിനയിച്ചു. അത് കഴിഞ്ഞാണ് ഉണ്ണി മുകുന്ദന്‍െറ നായികമാരിലൊരാളായി ഒരു മുറൈ വന്ത് പാര്‍ത്തായയിലഭിനയിക്കുന്നത്.

നായികവേഷം
നായികാവേഷം തുടരാന്‍ തന്നെയാണ് താല്‍പര്യം. മലയാള സനിമയില്‍ പ്രാധാന്യമുള്ള വേഷം ചെയ്യണം.
കാലം മാറുന്നതിനനുസരിച്ച് നമ്മളും മാറും സിനിമയും മാറും. അപ്പോള്‍ സ്ഥിരം നായികമാര്‍ പഴയപോലെ ഉണ്ടാകാം. നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരു നല്ല കാലം സിനിമക്ക് വരാം. പ്രദര്‍ശനാത്മകത സിനിമയില്‍ കൂടുതലാണ്. നല്ലതും ചീത്തയുമായ പ്രദര്‍ശനാത്മകതയുണ്ട്. നല്ലതിനെ ഞാന്‍ സ്വീകരിക്കുന്നു. ഞാന്‍ പോസറ്റീവായി ചിന്തിക്കുന്ന ഒരാളാണ്.

ഇഷ്ടങ്ങള്‍
യാത്രകൾ ഒരുപാടിഷ്ടമാണ്. ഇന്ത്യക്ക് പുറത്തും അകത്തും യാത്ര ചെയ്തിട്ടുണ്ട്. ഇനിയും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. അതോക്കെ നടക്കേണ്ടപ്പോള്‍ നടക്കുമെന്ന് കരുതുന്നു. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഒരുപാട് യാത്ര ചെയ്യാനാകും. അതും സിനിമാ രംഗത്തേക്ക് ആകര്‍ഷിച്ച ഒരു ഘടകമാണ്. പാചകവും ഇഷ്ടമാണ്. പക്ഷേ നടത്താറില്ലെന്നു മാത്രം. ചില സമയങ്ങളിൽ കാര്യമായിട്ട് പാചകം ചെയ്യാറുണ്ട്. എല്ലാ ഭക്ഷണവും ഇഷ്ടമാണ്. അരുചിയില്ലാത്ത എന്തും കഴിക്കും. എല്ലാ തരം ബിരിയാണിയും ഇഷ്ടമാണ്. സിനിമ കഴിഞ്ഞുള്ള സമയങ്ങളില്‍ വീട്ടില്‍ അമ്മയെ അടുക്കളയില്‍ സഹായിക്കാറുണ്ട്. വായന ഇഷ്ടമാണ്. കുറെ മുമ്പ് നോവലുകളും കഥകളും നന്നായി വായിക്കുമായിരുന്നു. പത്രങ്ങള്‍ നിത്യവും വായിക്കാറുണ്ട്. ഒഴിവുസമയങ്ങളില്‍ പെയിന്‍റിങുമുണ്ട്.

ഇഷ്ട സിനിമ
അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 'ദൃശ്യ'മാണ്. തമിഴില്‍ 'കാക്കമുട്ടൈ' ഇഷ്ടമായി. അങ്ങനെ ഒരുപാട് ഇഷ്ടപ്പെട്ട സിനിമകളുണ്ട്. സിനിമ അതിന്‍െറ തിരക്കഥാകൃത്തും സംവിധായകനുമൊക്കെ ഉദ്ദേശിച്ചത് മനസ്സില്‍ കണ്ട് കാണാന്‍ തയാറായാല്‍ ഏത് സിനിമയും മഹത്തായതാണ്.

സിനിമയിലെ ആഗ്രഹം
സിനിമയോട് അതിയായ ഇഷ്ടമുണ്ട്. അതിനാല്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമുണ്ട്. അല്ലാതെ വലിയ മോഹങ്ങളൊന്നുമില്ല. നമുക്ക് ദൈവം എന്തെങ്കിലുമൊക്കെ തീരുമാനിച്ചിട്ടുണ്ടാകും.

നെഗറ്റീവ് വേഷങ്ങള്‍
സത്യസന്ധമായി പറയുകയാണെങ്കില്‍ നെഗറ്റീവ് വേഷങ്ങളോട് എനിക്ക് താല്‍പര്യമില്ല. ഞാന്‍ പോസറ്റീവായി ചിന്തിക്കുന്നയാളാണ്. ജീവിതത്തില്‍ എപ്പോഴും നല്ലത് വരണമെന്നില്ല. അതിനാല്‍ നമ്മള്‍ പോസറ്റീവാകണം. അതിനാല്‍ നെഗറ്റീവ് വേഷങ്ങളോട് താല്‍പര്യമില്ല. ഇനി ഭാവിയില്‍ ഏതെങ്കിലും റോള്‍ വന്നാല്‍ അഭിനയിക്കുമോയെന്ന് അപ്പോഴേ പറയാനാകൂ.

സാമൂഹിക പ്രതിബദ്ധത
സാമൂഹിക പ്രവർത്തനത്തിൽ താല്‍പര്യമുണ്ട്. ഒരു സമൂഹജീവി എന്ന രീതിയില്‍ ആരായാലും അത് ചെയ്യണം.നമ്മള്‍ സഹായിക്കുന്നവരില്‍ നിന്ന് നമുക്ക് സഹായം കിട്ടിക്കൊള്ളണമെന്നില്ല. അത് വേറരീതിയിൽ ലഭിക്കും. താരപദവി ഉപയോഗിച്ച് ഞാന്‍ സാമൂഹിക മേഖലയിൽ ഇടപെടും.

പഠനം
എറണാകുളം എളമക്കരയിലെ ഭവന്‍സ് വിദ്യാമന്ദിറിലായിരുന്നു സ്കൂള്‍ പഠനം. ഇപ്പോള്‍ എറണാകുളം സെന്‍റ് തെരേസാസില്‍ സെക്കന്‍ഡ് ബി.എ. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ചെയ്യുന്നു. മീഡിയ സ്റ്റഡീസും ജേര്‍ണലിസവും  കോംപ്ളിമെന്‍ററിയായി പഠിക്കാനുണ്ട്.  ഒരു ഒഴിവും കളയാതെ ഞാന്‍ കോളജില്‍ പോവുന്നുണ്ട്. അതിനാൽ തന്നെ കോളജില്‍ നിന്ന് നല്ല പ്രോത്സാഹനമാണ്. കൊളേജിലെ ആദ്യവർഷം ഞാന്‍ നന്നായി ആസ്വദിച്ചു. പിസാസ് ചെയ്യുന്ന സമയത്ത് ഇടക്ക് കൊളേജിൽ പോയിരുന്നു.

കുടുംബം
വീട്ടില്‍ ഞാന്‍ ഏക മകളാണ്. അപ്പന്‍ മാര്‍ട്ടിന്‍ പീറ്റര്‍ ബില്‍ഡറാണ്. അമ്മ ജിജി മാര്‍ട്ടിന്‍ ഹോം മേക്കറാണ്.

അവാര്‍ഡ്
അവാര്‍ഡിനേക്കാള്‍ മുമ്പുള്ള അംഗീകാരം പ്രക്ഷകരുടേതാണ്. നമ്മള്‍ക്ക് എത്ര കഴിവുണ്ടെങ്കിലും സിനിമ  ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. പ്രേക്ഷകര്‍ സ്വീകരിച്ചില്ലെങ്കില്‍ കലാകാരിക്ക് നിലനില്‍പില്ല. ആദ്യ അവാര്‍ഡ് പ്രേക്ഷകരുടെ അവാര്‍ഡാണ്. അത് കാത്തിരിക്കുകയാണ് ഞാന്‍.


 

 

 

 

Tags:    
News Summary - prayaga martin interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.