ബംഗളൂരു: സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊതുകുനശീകരണത്തിന് മാർഗ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. വീട്ടിലും പരിസരപ്രദേശങ്ങളിലും കൊതുക് വളരാനുള്ള സാധ്യതകൾ ഇല്ലാതാക്കണം. ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ചികിത്സ തേടണം.
ഉറങ്ങുമ്പോൾ കൊതുകുവലകൾ ഉപയോഗിക്കുക, വീട്ടിനുള്ളിൽ കൊതുകുകൾ കയറാതിരിക്കാൻ വാതിലിലും ജനലിലും വലകൾ സ്ഥാപിക്കുക, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അണുനാശിനികൾ തളിക്കുക തുടങ്ങിയവയാണ് മറ്റു പ്രധാന നിർദേശങ്ങൾ. സിക വൈറസ് പ്രതിരോധത്തിനൊപ്പം ഡെങ്കിപ്പനി പ്രതിരോധവും ഇതിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നു.
സിക വൈറസ് ബാധിത പ്രദേശത്തേക്കുള്ള യാത്ര മാറ്റിവെക്കണം. ഡിസംബർ മൂന്നിനാണ് റായ്ച്ചൂർ സ്വദേശിനിയായ അഞ്ചുവയസ്സുകാരിക്ക് സിക വൈറസ് സ്ഥിരീകരിച്ചത്. തുടർന്ന് പ്രദേശത്ത് ശക്തമായ നിരീക്ഷണവും പരിശോധനയും ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിരുന്നു.
പ്രത്യേക ക്യാമ്പുകൾ സജ്ജീകരിച്ചാണ് പരിശോധനകൾ നടത്തിയത്. പെൺകുട്ടിയുടെ താമസസ്ഥലത്തിന്‍റെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ഗർഭിണികളുടെ സാമ്പിളുകൾ ശേഖരിച്ച് ലാബിൽ പരിശോധനക്ക് അയച്ചിരുന്നു. അതേസമയം, സിക വൈറസ് വ്യാപിക്കുന്നതായി കണ്ടെത്താത്തതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.