ബംഗളൂരു: 2025–26 വർഷത്തെ കാർഷിക പമ്പ് സെറ്റുകളുടെ വൈദ്യുതി നിരക്ക് സംസ്ഥാനമൊട്ടാകെ യൂനിറ്റിന് 8.30 രൂപയായിരുന്ന നിലവിലെ ഏകീകൃത നിരക്കിൽ നിന്ന് 6.57 മുതൽ 7.79 രൂപ വരെയായി കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷൻ കുറച്ചു. അതേസമയം, തെരഞ്ഞെടുത്ത വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾക്കുള്ള താരിഫ് കമ്മീഷൻ യൂണിറ്റിന് 10 പൈസ മുതൽ പരമാവധി 95 പൈസ വരെ വർധിപ്പിച്ചു.
കമ്മീഷൻ ഉത്തരവ് പ്രകാരം പുതുക്കിയ താരിഫുകൾ പ്രകാരം ലോ-ടെൻഷൻ കൊമേഴ്‌സ്യൽ ഉപഭോക്താക്കൾ ഒരു കിലോവാട്ടിന് 235 രൂപ ഫിക്‌സഡ് ചാർജും ഒരു യൂനിറ്റിന് 7.10 രൂപ എനർജി ചാർജും നൽകണം. വ്യാവസായിക ഉപഭോക്താക്കൾ ഒരു എച്ച്.പിക്ക് 165 രൂപ ഫിക്‌സഡ് ചാർജും ഒരു യൂനിറ്റിന് 5.20 രൂപ എനർജി ചാർജും നൽകണം. ഹൈടെൻഷൻ വിഭാഗത്തിൽ വ്യാവസായിക ഉപഭോക്താക്കൾ കിലോവാട്ടിന് 365 രൂപ ഡിമാൻഡ് ചാർജും യൂനിറ്റിന് 6.70 രൂപ എനർജി ചാർജും നൽകണം. എച്ച്.ഡി രണ്ട് ബി (വാണിജ്യം) ഉപഭോക്താക്കൾ ഡിമാൻഡ് ചാർജായി കിലോവാട്ടിന് 390 രൂപയും ഊർജ ചാർജായി യൂനിറ്റിന് 6.90 രൂപയും നൽകണം.
ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി, മംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി, ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോർപറേഷൻ, ഹുബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി, ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി എന്നീ അഞ്ച് പൊതുമേഖലാ വൈദ്യുതി വിതരണ കമ്പനികൾ സമർപ്പിച്ച പുനഃപരിശോധന ഹരജി കമ്മീഷൻ അനുവദിച്ചതിനെത്തുടർന്ന് മാർച്ച് മൂന്നിന് പുറപ്പെടുവിച്ച ഉത്തരവിലാണ് പുതുക്കിയ നിരക്കുകൾ വിജ്ഞാപനം ചെയ്തത്.
എന്നാൽ, പുതുക്കിയ താരിഫുകൾ എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.