ബംഗളൂരു: കർണാടകയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിൽ നേതൃത്വപരമായ ചർച്ചകൾ നടക്കുന്നതിനിടയിൽ, മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഒരു വിപ്ലവവും സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. താൻ പരമാവധി ക്ഷമ കാണിക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു.
നേതൃമാറ്റത്തെക്കുറിച്ച് ഒരിക്കലും പരസ്യമായി സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ഏത് ചർച്ചയും താനും മുഖ്യമന്ത്രി സിദ്ധരാമയ്യയും പാർട്ടി ഹൈക്കമാൻഡും തമ്മിലുള്ളതാണെന്നും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്റ് കൂടിയായ ശിവകുമാർ വ്യക്തമാക്കി.
'ഇന്നുവരെ, മുഖ്യമന്ത്രി വിഷയത്തെക്കുറിച്ച് ഞാൻ ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ല. ആ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ മാത്രമേ അത് മറ്റാർക്കെങ്കിലും നൽകാൻ കഴിയൂ. അത് ഒഴിഞ്ഞുകിടക്കണമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല' -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഭരണകക്ഷിക്കുള്ളിൽ അധികാരത്തർക്കം നിലനിൽക്കുന്നുണ്ടെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് ഈ പരാമർശങ്ങൾ. സംഘടനക്ക് ദോഷം വരുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ശിവകുമാർ പറഞ്ഞു. സ്വാർത്ഥ കാരണങ്ങളാൽ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിനോ കോൺഗ്രസിന് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനോ തനിക്ക് താൽപ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുൾപ്പെടെയുള്ള പാർട്ടിയുടെ കേന്ദ്ര നേതൃത്വം കർണാടക നേതൃത്വ വിഷയം ചർച്ച ചെയ്തുവെന്ന റിപ്പോർട്ടുകളെക്കുറിച്ചും ശിവകുമാർ സംസാരിച്ചു. താൻ ആരോടും ഈ വിഷയം ചർച്ചചെയ്തിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ബജറ്റിനുശേഷം നേതൃമാറ്റത്തിനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, കാലം ഉത്തരം നൽകുകയും തീരുമാനിക്കുകയും ചെയ്യും എന്നായിരുന്നു ഡി.കെ. ശിവകുമാറിന്‍റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.