ധർമസ്ഥലയിൽ മൃതദേഹാവശിഷ്ടങ്ങൾ തേടി നടത്തിയ ഖനനം
മംഗളൂരു: ധർമസ്ഥലയിൽ കൂട്ടമായി മൃതദേഹങ്ങൾ മറവുചെയ്തെന്ന കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട ചെലവുകൾ കുടിശ്ശികയെന്ന് പരാതി. സംഭവം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) ബില്ലുകൾ അടക്കാത്തത്.
വിപുലമായ ഖനന പ്രവർത്തനത്തിൽ സഹായിച്ച തൊഴിലാളികളെ കൂടാതെ മണ്ണുമാന്തി യന്ത്ര ഉടമകൾ, പ്രാദേശിക കച്ചവടക്കാർ എന്നിവർക്കും ഇതുവരെ പണം ലഭിച്ചിട്ടില്ല, ആകെ കുടിശ്ശിക രണ്ട് ലക്ഷം രൂപ കവിഞ്ഞു. കൂട്ട ശവസംസ്കാരം സംബന്ധിച്ച് പരാതി നൽകിയ മുൻ ശുചീകരണ തൊഴിലാളി മാണ്ഡ്യ സ്വദേശി ചിന്നയ്യ ചൂണ്ടിക്കാണിച്ച ധർമസ്ഥലയിലെ 17 സ്ഥലങ്ങളിൽ കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ എസ്.ഐ.ടി ഖനനം നടത്തിയിരുന്നു. കുഴിക്കുന്ന തൊഴിലാളികൾക്ക് 1.06 ലക്ഷം രൂപ, മണ്ണുമാന്തി ജോലികൾക്കായി 71,500 രൂപ, വിതരണം ചെയ്ത വസ്തുക്കൾക്ക് 24,000 രൂപ എന്നിങ്ങനെയാണ് രേഖാമൂലമുള്ള ബിൽ കുടിശ്ശിക.
പഞ്ചായത്ത് ഫണ്ടിൽനിന്ന് ഈ പണം അടക്കാൻ കഴിയില്ലെന്ന് ദക്ഷിണ കന്നട ജില്ല പഞ്ചായത്ത് ധർമസ്ഥല ഗ്രാമപഞ്ചായത്തിന് നിർദേശം നൽകി. ബില്ലുകൾ എസ്.ഐ.ടിക്ക് അയച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കൂട്ട ശവസംസ്കാര പരാതിയുമായി കഴിഞ്ഞ ജൂണിൽ രംഗത്ത് വന്ന ചിന്നയ്യയെ സംരക്ഷണം നൽകി
മുഖം മൂടി അണിയിച്ചാണ് എസ്.ഐ.ടി അന്വേഷണത്തിന് എത്തിച്ചിരിരുന്നത്. പിന്നീട് മൊഴിമാറ്റിയ ചിന്നയ്യയെ എസ്.ഐ.ടി ഗൂഢാലോചന കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തു. ചിന്നയ്യയുടെ വെളിപ്പെടുത്തലിൽ ജൂലൈ മൂന്നിന് ആണ് കോടതി നിർദേശ പ്രകാരം അന്വേഷണം ആരംഭിച്ചത്. ജൂലൈ 19ന് കേസ് എസ്.ഐ.ടിക്കു കൈമാറി. 17 സ്ഥലങ്ങളിലാണ് കുഴിച്ചു പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.