ബംഗളൂരു: ഓണ അവധിക്ക് നാട്ടിലേക്ക് വരാനിരിക്കുന്ന ബംഗളൂരു മലയാളികൾക്ക് റെയിൽവേയുടെ സന്തോഷ വാർത്ത! ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു.
ആഗസ്റ്റ് 20ന് ബംഗളൂരു കന്റോൺമെന്റിൽനിന്ന് കണ്ണൂരിലേക്കും 21ന് കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്കുമാണ് പ്രത്യേക ട്രെയിൻ സർവിസ് നടത്തുക. ബസിലും ട്രെയിനിലും ടിക്കറ്റ് കിട്ടാതെ വലയുന്ന മലയാളികൾക്ക് വലിയ ആശ്വാസമാകും പ്രത്യേക ട്രെയിൻ സർവിസ്. ബംഗളൂരു കന്റോൺമെന്റ്-കണ്ണൂർ ട്രെയിൻ 20ന് രാത്രി 10.30ന് പുറപ്പെടും, 21ന് ഉച്ചക്ക് 12.50ന് കണ്ണൂരിലെത്തും.
കണ്ണൂർ-ബംഗളൂരു കന്റോൺമെന്റ് ട്രെയിൻ 21ന് വൈകീട്ട് 4.10ന് കണ്ണൂരിൽനിന്ന് പുറപ്പെടും, 22ന് രാവിലെ ആറിന് ബംഗളൂരുവിലെത്തും. ട്രെയിനിൽ 23 കോച്ചുകളുണ്ടാകും. പാലക്കാട് വഴിയാണ് സർവിസ്. ബംഗളൂരു, കൃഷ്ണരാജപുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ എന്നിങ്ങനെയാണ് സ്‌റ്റേഷനുകൾ.
ന്യൂഡൽഹി: ഉത്തര മലബാറിലെ വർധിച്ചുവരുന്ന യാത്രാ തിരക്കിനും റെയിൽവേ കണക്റ്റിവിറ്റിയിലെ പോരായ്മകൾക്കും അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഷാഫി പറമ്പിൽ എം.പി നിവേദനം നൽകി.
മംഗളൂരു-കോയമ്പത്തൂർ റൂട്ടിൽ പുതിയ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ അനുവദിക്കുന്നതിനൊപ്പം വടകര മണ്ഡലത്തിലെ കൊയിലാണ്ടി, വടകര, തലശ്ശേരി എന്നീ പ്രധാന സ്റ്റേഷനുകളിൽ പ്രമുഖ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
കോഴിക്കോടിനും കണ്ണൂരിനുമിടയിൽ വൈകുന്നേരം 6.15 ന് ശേഷം മംഗളൂരു ഭാഗത്തേക്ക് നാല് മണിക്കൂറോളം ട്രെയിനുകളില്ലാത്തത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നുണ്ട്. ഇതിന് പരിഹാരമായി രാവിലെ മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയോടെ കോയമ്പത്തൂരിലെത്തുകയും ഉച്ചക്ക് ശേഷം കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 7.30 ഓടെ കോഴിക്കോട്ടെത്തി മംഗളൂരുവിലേക്ക് തുടരുകയും ചെയ്യുന്ന രീതിയിൽ പുതിയ ഇന്റർസിറ്റി എക്സ്പ്രസ് സർവീസ് അനുവദിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
മലബാറിലെ റെയിൽ യാത്രക്കാർക്ക് ഏറെ സഹായകരമായ ഈ നിർദ്ദേശങ്ങളിൽ റെയിൽവേ ബോർഡിനും ദക്ഷിണ റെയിൽവേ അധികൃതർക്കും അടിയന്തര നിർദേശം നൽകി അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിക്കണമെന്ന് എം.പി റെയിൽവേ മന്ത്രിയോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.