വിട്ടൽ ഗൗഡ, സ്നേഹമയി കൃഷ്ണ
മംഗളൂരു: 2012ൽ ധർമസ്ഥലയിൽ പി.യു കോളജ് വിദ്യാർഥിനി സൗജന്യയെ (17) ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനു പിന്നിൽ അമ്മാവൻ വിട്ടൽ ഗൗഡയാണെന്ന് ആക്ടിവിസ്റ്റ് സ്നേഹമയി കൃഷ്ണ ആരോപിച്ചു. ഈ ദിശയിൽ കേസ് അന്വേഷിക്കാൻ ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുണിന് പരാതി നൽകിയിട്ടുണ്ടെന്ന് നേരത്തേ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ‘മുഡ’ അഴിമതിക്കേസ് ഫയൽ ചെയ്ത കൃഷ്ണ പറഞ്ഞു.
‘സൗജന്യ കേസിലെ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണം. എന്റെ കൈവശമുള്ള രേഖകളും തെളിവുകളും സൂചിപ്പിക്കുന്നത് സൗജന്യയെ അമ്മാവൻ വിട്ടൽ ഗൗഡ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ്. അയാൾ അവളോട് മോശമായി പെരുമാറാറുണ്ടായിരുന്നു. അവൾ നിലവിളിച്ചപ്പോൾ തലയിണയോ സമാനമായ മറ്റേതെങ്കിലും വസ്തുവോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്നു’ -സ്നേഹമയി കൃഷ്ണ പറഞ്ഞു. അവളെ തട്ടിക്കൊണ്ടുപോയിരുന്നെങ്കിൽ, ബാഗ് താഴെ വീഴുമായിരുന്നുവെന്നും കൃഷ്ണ പറഞ്ഞു. പക്ഷേ, അത് അവളുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു.
ആ ദിവസം അവൾക്ക് ഭക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്ന് അവളുടെ കുടുംബം പറയുന്നു. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ അവളുടെ വയറ്റിൽ ഭക്ഷണം കണ്ടെത്തിയിരുന്നു. ബലാത്സംഗവും കൊലപാതകവും ഉദ്ദേശിച്ചവർ ഇരക്ക് ഭക്ഷണം നൽകില്ല. സംഭവത്തിന്റെ സമയം കാണിക്കുന്നത് അവൾ വിട്ടൽ ഗൗഡയുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു എന്നാണ്. അന്ന് വിട്ടൽ ഗൗഡ അദ്ദേഹത്തിന്റെ ഹോട്ടലിൽ പോയിരുന്നില്ല. അദ്ദേഹം വീട്ടിലായിരുന്നു. അപ്പോഴാണ് അയാൾ അവളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്.
കൊലപ്പെടുത്തിയശേഷം അവളുടെ മൃതദേഹം ഒളിപ്പിച്ച് ഹോട്ടലിലേക്ക് തിരികെ പോകുകയായിരുന്നു. അവർ അവളെ അന്വേഷിക്കാൻ തുടങ്ങിയപ്പോൾ, അവൾ വീട്ടിലേക്ക് പോകുന്നത് കണ്ടതായി വ്യാജ അവകാശവാദം ഉന്നയിച്ചു. എല്ലാവരും വീട്ടിലേക്കുപോയ ശേഷം അയാൾ അവളുടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും കൃഷ്ണ ആരോപിച്ചു.
അവളുടെ യൂനിഫോം വലിച്ചുകീറുകയും ഷാൾ ഉപയോഗിച്ച് കൈകൾ ബന്ധിക്കുകയുമായിരുന്നു. പ്രേമയുടെയും ബാലകൃഷ്ണയുടെയും നമ്പറുകൾ എഴുതിയ ഒരു കുറിപ്പ് എഴുതിവെക്കുകയായിരുന്നു. നേരത്തെ സമഗ്രമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ ധർമസ്ഥലക്കെതിരായ പ്രചാരണം തടയാമായിരുന്നെന്നും വ്യക്തമായും പൊലീസിന്റെ പരാജയമാണിതെന്നും സ്നേഹമയി ആരോപിച്ചു.
വിട്ടൽ ഗൗഡയെ നാർക്കോ വിശകലനത്തിന് വിധേയമാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ അറസ്റ്റിലായെങ്കിലും കുറ്റവിമുക്തനാക്കപ്പെട്ട സന്തോഷ് റാവു സംഭവസ്ഥലത്ത് ഉണ്ടായിരുന്നിരിക്കാം. അയാൾ എന്തെങ്കിലും കണ്ടിരിക്കാം, അല്ലെങ്കിൽ മൃതദേഹം സംസ്കരിക്കാൻ അവരെ സഹായിച്ചിരിക്കാമെന്ന് കൃഷ്ണ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.