ഞായറാഴ്ച നമ്മ മെട്രോ ട്രെയിൻ സഞ്ചാരത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ യാത്രക്കാരുമായി കുശലാന്വേഷണം നടത്തി സെൽഫിക്കു പോസ് ചെയ്യുന്നു

നമ്മ മെട്രോയിൽ നമ്മ മുഖ്യമന്ത്രി

ബംഗളൂരു: മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഞായറാഴ്ച ബംഗളൂരു മെട്രൊ ട്രെയിനിൽ സാധാരണ യാത്രക്കാരനായി സഞ്ചരിച്ചു. തന്റെ നിയമസഭ മണ്ഡലത്തിലെ ജനങ്ങളോട് നന്ദി പറയാൻ കനകപുരയിലേക്ക് നടത്തിയ ‘കൃതജ്ഞതാ യാത്ര’യുടെ തുടക്കം. കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ദക്ഷിണ ബംഗളൂരു ജില്ലയിലെ കനകപുരയിലേക്കുള്ള കന്നിയാത്രക്കായി. മെട്രോയിൽ കയറും മുമ്പ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു: ‘ഡോഡലഹള്ളിയിൽ (അദ്ദേഹത്തിന്റെ ജന്മഗ്രാമം) നിന്ന് ആളുകൾ എന്നെ ഇവിടെ വരെ കൊണ്ടുവന്നു.

ഡോഡലഹള്ളി, സത്തനൂർ (അദ്ദേഹത്തിന്റെ മുൻ നിയമസഭ മണ്ഡലം), കനകപുര, ദക്ഷിണ ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് ആളുകൾ എന്നെ ഇവിടെ വരെ എത്തിച്ചു .മുഖ്യമന്ത്രിയായ ശേഷം അവിടെയുള്ള ആളുകൾക്ക് എന്നെ കാണാൻ ആഗ്രഹമുണ്ടായിരുന്നു, അവർക്ക് സമയം നൽകാൻ എനിക്ക് കഴിയുന്നില്ല. എന്നെ കാണാൻ ഇവിടെ വന്നവർക്ക് അതിന് സാധിച്ചില്ല. ബംഗളൂരുവിലേക്ക് വരരുത്, കാണാൻ അങ്ങോട്ട് വരുമെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. കർണാടകയിൽ എന്റെ ആദ്യ സന്ദർശനം എന്റെ നിയോജകമണ്ഡലത്തിലാണ്. എന്റെ ജനങ്ങളെ കാണാനും അവരോട് നന്ദി പ്രകടിപ്പിക്കാനും. കഴിഞ്ഞ 40 വർഷമായി എന്നെ രാഷ്ട്രീയമായി വളർത്തിയവരോടല്ലാതെ ആരോടാണ് ഞാൻ നന്ദി പറയേണ്ടത്?’ തന്നെ കാണാൻ കനകപുര മണ്ഡലത്തിൽ 25 കേന്ദ്രങ്ങൾ

സജ്ജീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അവരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കും. ഉന്നത രാഷ്ട്രീയ ബോധമുള്ളവരാണ് കനകപുരയിലെ വോട്ടർമാർ. അവരെ സേവിക്കുക എന്നതാണ് തന്റെ കടമയെന്ന് ശിവകുമാർ പറഞ്ഞു. മെട്രോ യാത്രയിൽ പ്രായഭേദമില്ലാതെ എല്ലാവരോടും കുശലാന്വേഷണം നടത്തി. യാത്രക്കാരെ അരുമയോടെ തലോടി കുസൃതിച്ചിരി തൂകി.

അപ്രതീക്ഷിത വി.വി.ഐ.പി യാത്രക്കാരന്റെ സാന്നിധ്യം അറിഞ്ഞ് പലരും ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് സീറ്റ് നൽകാൻ തുനിയുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഒരു സെൽഫി മോഹിച്ച ആരേയും തട്ടിമാറ്റാതെ ഡി.കെ പോസ് ചെയ്തു. വിധാൻ സൗധ സ്റ്റേഷനിൽനിന്ന് കനകപുര റോഡിലെ അവസാന സ്റ്റേഷൻ വരെ മെട്രോ ട്രെയിനിൽ ശിവകുമാർ യാത്ര ചെയ്തു.

അവിടെ നിന്ന് റോഡ് മാർഗം കനകപുരയിലേക്ക് പോയി. മുഖ്യമന്ത്രിക്ക് കടന്നു പോവാൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ തിരക്കേറിയ നഗരപാതകളിൽ ജനങ്ങൾക്ക് ഉണ്ടാവുന്ന പ്രയാസം ഒഴിവാക്കാനാണ് മെട്രോയിൽ യാത്ര ചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഹരോഹള്ളിയിലും കനകപുര താലൂക്കിന്റെ മറ്റ് ഭാഗങ്ങളിലും ഞായറാഴ്ച രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെ നിരവധി പരിപാടികൾ സംഘടിപ്പിച്ചുവെന്നും ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Our Chief Minister in Namma Metro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.