തിമറോഡി
മംഗളൂരു: ധർമസ്ഥല കൂട്ട ശവസംസ്കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ഓഫിസ് സന്ദർശിച്ച ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റി ചെയർമാൻ മഹേഷ് ഷെട്ടി തിമറോഡി ധർമസ്ഥല ഹോട്ടലുകളിൽ നേരത്തെ നടന്ന ദുരൂഹ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടു.
ധർമസ്ഥല ഗ്രാമത്തിലെ വിവിധ ലോഡ്ജുകളിൽ 2006നും 2010നും ഇടയിൽ നാല് അജ്ഞാതർ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചതായി ആരോപിച്ചാണ് പരാതി നൽകിയത്. 'ഗായത്രി', 'ശരാവതി', 'വൈശാലി' എന്നീ പേരുകളിലുള്ള ലോഡ്ജുകളിൽ നടന്ന മരണങ്ങളിൽ കൊലപാതകക്കേസുകളുണ്ടെന്ന് സംശയമുണ്ടെന്ന് തിമറോഡി ഉദ്യോഗസ്ഥരോട് പറഞ്ഞു.
മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തതായി പ്രഖ്യാപിക്കാനും കേസ് വേഗത്തിൽ അവസാനിപ്പിക്കാനും ഗ്രാമപഞ്ചായത്ത് നിർബന്ധിതരായി. എഫ്.ഐ.ആർ ഫയൽ ചെയ്ത് വിഷയം അന്വേഷിക്കാൻ അദ്ദേഹം എസ്.ഐ.ടിയോട് ആവശ്യപ്പെട്ടു.
അസ്വാഭാവിക മരണ റിപ്പോർട്ടുകൾ (യു.ഡി.ആർ) മാത്രമേ ഫയൽ ചെയ്തിട്ടുള്ളൂവെന്ന് പരാതിയിൽ പറയുന്നു. മരണങ്ങൾ കൊലപാതകമോ ആത്മഹത്യയോ ആണെന്ന് സംശയിക്കുന്നുണ്ടെങ്കിലും എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പരാജയം മരണകാരണത്തെക്കുറിച്ചുള്ള സംശയം വർധിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവരാവകാശ നിയമം ഉപയോഗിച്ച് ലഭിച്ച രേഖകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രിയാണ് തിമറോഡി പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.