കാർഷിക നാടാണ് ദാവൻകരെ. കേരളത്തെപോലെ ഭൂപ്രകൃതിയുള്ള നാട്. തെങ്ങും കവുങ്ങും നെല്ലുമാണ് പ്രധാന കാർഷിക വിളകൾ. മധ്യ കർണാടകയിൽപെട്ട ദാവൻകരെ മണ്ഡലം ഒരു കാലത്ത് കോൺഗ്രസിനെ മാത്രം തുണച്ച നാടായിരുന്നു. 1996ൽ ബി.ജെ.പിയുടെ ജി. മല്ലികാർജുനപ്പ വിജയിച്ച ശേഷം ഒറ്റത്തവണ മാത്രമേ മണ്ഡലം കോൺഗ്രസിന്റെ കൂടെ നിന്നിട്ടുള്ളൂ. 1998ൽ മണ്ഡലം കോൺഗ്രസിനുവേണ്ടി തിരിച്ചുപിടിച്ചത് മുതിർന്ന നേതാവായ ഷാമന്നൂർ ശിവശങ്കരപ്പയായിരുന്നു. പിന്നീട് നടന്ന അഞ്ചു തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കായിരുന്നു ജയം.
ഇക്കുറി വനിത സ്ഥാനാർഥികളാണ് ഇരു പാർട്ടികൾക്കുമായി കളത്തിലിറങ്ങുന്നത്. ബി.ജെ.പിക്കായി നാലു തവണ ലോക്സഭാംഗമായ ജി.എം സിദ്ധേശ്വരയുടെ ഭാര്യ ഗായത്രി സിദ്ദേശ്വരയും കോൺഗ്രസിനായി ഹോർട്ടികൾച്ചർ മന്ത്രിയായ എസ്.എസ്. മല്ലികാർജുന്റെ ഭാര്യ പ്രഭാ മല്ലികാർജുൻ ആണ് കളത്തിലുള്ളത്. 1999 മുതൽ ബി.ജെ.പി മണ്ഡലം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല. ഇരു സ്ഥാനാർഥികളുടെയും കുടുംബങ്ങൾ തമ്മിൽ തന്നെയാണ് വർഷങ്ങളായി മണ്ഡലത്തിൽ മത്സരിക്കുന്നത്. പ്രഭയെ കളത്തിലിറക്കിയതോടെ ബി.ജെ.പിക്ക് കടുത്ത മത്സരമാകുമെന്ന് നാട്ടുകാർ പറയുന്നു.
അഖില ഭാരത വീരശൈവ ലിംഗായത്ത് മഹാസഭ പ്രസിഡന്റും എം.എൽ.എയുമായ ഷാമനൂർ ശിവശങ്കരപ്പയുടെ മരുമകൾ കൂടിയാണ് പ്രഭ മല്ലികാർജുൻ. പ്രധാനമന്ത്രിപദത്തിനായി നരേന്ദ്ര മോദിക്ക് പകരക്കാരനായി ആരും മറ്റു പാർട്ടികളിലില്ല എന്നാണ് ബി.ജെ.പി വോട്ടർമാരോട് പറയുന്നത്. സംസ്ഥാന സർക്കാറിന്റെ സൗജന്യപദ്ധതികൾ സംസ്ഥാനത്തിന്റെ സാമ്പത്തികനില പരിശോധിക്കാതെയുള്ളതാണെന്നും അതിന് ദീർഘകാലം മുന്നോട്ട് പോകാനാവില്ലെന്നുമാണ് ബി.ജെ.പി സ്ഥാനാർഥി ഗായത്രി സിദ്ധേശ്വറിന്റെ വാദം. സിറ്റിങ് എം.പിക്കെതിരെയുള്ള ഭരണവിരുദ്ധ വികാരത്തിലാണ് കോൺഗ്രസ് പ്രതീക്ഷ. അതോടൊപ്പം റോഡ്-റെയിൽ കണക്ടിവിറ്റി വർധിപ്പിക്കും, തുംഗബദ്ര നദിക്കരയിലുള്ള കർഷകർക്ക് ജലസേചന സൗകര്യം ലഭ്യമാക്കും, വ്യവസായങ്ങൾ, ഐ.ടി/ബി.ടി കമ്പനികളെ ദാവൻകരെയിലേക്ക് കൊണ്ടുവരും തുടങ്ങിയ വാഗ്ദാനങ്ങളും കോൺഗ്രസ് മുന്നോട്ട് വെക്കുന്നുണ്ട്.
പ്രധാനമന്ത്രി എന്ന നിലക്ക് മോദിക്കുവേണ്ടി ബി.ജെ.പിക്ക് വോട്ട് ചെയ്യണോ തങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ പദ്ധതികളുടെ തുടർച്ചക്കായി കോൺഗ്രസിന് വോട്ട് ചെയ്യണോ എന്ന നിഷ്പക്ഷ വോട്ടർമാരുടെ തീരുമാനത്തിനുസരിച്ചിരിക്കും ദാവൻകരെയിലെ തെരഞ്ഞെടുപ്പ് ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.