ബംഗളൂരു: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകയിലെ സർക്കാർ ബസ് സർവിസ് ജീവനക്കാർ മേയ് 20 മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തു.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനുകളിലെ ട്രേഡ് യൂനിയനുകളുടെ സംയുക്ത സമിതിയാണ് (ജെ.എ.സി) സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി യൂനിയൻ നേതാക്കൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് ഈ തീരുമാനം. മേയ് 20ന് രാവിലെ ആറ് മുതൽ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നീ നാല് കോർപറേഷനുകളിലെയും ബസുകൾ സർവിസ് നിർത്തിവെക്കും. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് സർക്കാറും യൂനിയനുകളും തമ്മിലുള്ള തർക്കമാണ് പണിമുടക്കിലേക്ക് നയിച്ചത്.
2024 ജനുവരി മുതൽ പ്രാബല്യത്തിൽ വരത്തക്ക രീതിയിൽ 25 ശതമാനം ശമ്പള വർധനവാണ് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 2025 ഏപ്രിൽ മുതൽ മാത്രം പ്രാബല്യത്തിൽ വരുന്ന ഏഴ് ശതമാനം വർധന മാത്രമാണ് സർക്കാർ വാഗ്ദാനം ചെയ്തതെന്ന് കെ.എസ്.ആർ.ടി.സി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ജ്യോതി അനന്തസുബ്ബ റാവു പറഞ്ഞു. നിശ്ചിത സമയപരിധിക്കുള്ളിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന ആവശ്യം സർക്കാർ തള്ളിയതായും ഇത് ജീവനക്കാർക്ക് അംഗീകരിക്കാനാവില്ല. പ്രധാനമായും നാല് ആവശ്യങ്ങളാണ് സമരസമിതി സർക്കാരിന് മുന്നിൽ വെച്ചത്. 26 മാസത്തെ കുടിശ്ശികയിനത്തിൽ നൽകാനുള്ള 1272 കോടി രൂപ ഒറ്റത്തവണയായി വിതരണം ചെയ്യുക, ദിനബത്തയും മറ്റ് ആനുകൂല്യങ്ങളും ഉടൻ വർധിപ്പിക്കുക, കോവിഡ് കാലത്ത് ജീവൻ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങൾക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നൽകുക എന്നിവയാണ് ഇതിൽ പ്രധാനം. കൂടാതെ ‘ഫോം-നാല്’ ഉൾപ്പെടെയുള്ള ഭരണപരമായ തർക്കങ്ങൾ ഒരു മാസത്തിനുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും യൂനിയനുകൾ ആവശ്യപ്പെടുന്നു.
പണിമുടക്ക് മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ പൂർണ ഉത്തരവാദിത്തം സർക്കാറിനാണെന്ന് യൂനിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.