ഉത്തര കന്നട, ബെളഗാവി ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന ഉത്തര കന്നട ലോക്സഭ മണ്ഡലം ഇത്തവണ ശ്രദ്ധേയമാവുന്നത് ഭരണഘടന ഹിന്ദുത്വ ഘടനയിൽ മാറ്റാനുള്ള ബി.ജെ.പി ഹിഡൻ അജണ്ട വെളിപ്പെടുത്തിയ സിറ്റിങ് എം.പി അനന്ത് കുമാർ ഹെഗ്ഡെയിലൂടെയാണ്. ഏഴാമങ്കത്തിന് മുഖം മിനുക്കിയ മുൻ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹത്തെ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കരുതെന്ന് സ്വന്തം അണികൾ ആവശ്യപ്പെട്ടത് ചെവിക്കൊള്ളാതിരിക്കാൻ ഹൈകമാൻഡിന് കഴിഞ്ഞില്ല. ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ സിറ്റിങ് എം.പിയും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്ദലജെക്കെതിരെ ഗോ ബാക്ക് വിളിയും ഘെരാവോയും നടന്നില്ലെങ്കിലും അനന്ത്കുമാർ ഹെഗ്ഡെ പങ്കെടുത്ത യോഗങ്ങളിൽ ഉന്തും തള്ളും കസേരയേറും സംഭവിച്ചതാണ്. ഹെഗ്ഡെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന ആവശ്യവും പാർട്ടി പ്രാദേശിക നേതാക്കൾ ഉന്നയിച്ചു. കർണാടക മന്ത്രിയും നിയമസഭ സ്പീക്കറുമായിരുന്ന വിശ്വേശ്വർ ഹെഗ്ഡെ കഗേരിയാണ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി.
‘രാഷ്ട്രത്തിന്റെ ഭരണഘടന ഹിന്ദുമത താൽപര്യങ്ങൾക്കനുസരിച്ച് മാറ്റാൻ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 400 സീറ്റുകളിൽ വിജയിക്കേണ്ടതുണ്ടെന്നായിരുന്നു അനന്ത് കുമാർ ഹെഗ്ഡെ തന്റെ മണ്ഡലത്തിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ പറഞ്ഞത്. ‘കോൺഗ്രസ് നേതാക്കൾ പല കാലങ്ങളിലായി ഭരണഘടന ഭേദഗതി വരുത്തിയിട്ടുണ്ട്. അതൊന്നും ഹിന്ദുയിസം മുൻനിർത്തി ആയിരുന്നില്ല. നമുക്ക് നമ്മുടെ മതസംരക്ഷണം മുൻനിർത്തി അത് ചെയ്യേണ്ടതുണ്ട്. ലോക്സഭയിൽ നിലവിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്. എന്നാൽ രാജ്യസഭയിൽ ഭരണഘടന ഭേദഗതിക്കാവശ്യമായ അംഗബലമില്ല. ലോക്സഭയിലെ വർധനയിലൂടെ അത് മറികടക്കാനാവും.
സംസ്ഥാനങ്ങളിലെ നിയമനിർമാണ സഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം നമ്മൾ ലക്ഷ്യമിടണം. ലോക്സഭയിലും രാജ്യസഭയിലും ഒരുപോലെ മേൽക്കൈ നേടാൻ ഇതിലൂടെ സാധിക്കും’ -എന്ന് ഹെഗ്ഡെ പറഞ്ഞത് വെറും വാക്കല്ല അജണ്ടയുടെ അനാവരണമാണെന്ന് പിന്നീട് പുറത്തുവന്നു. കോൺഗ്രസ് കോട്ടയായിരുന്ന മണ്ഡലം പിടിച്ചെടുത്ത യൗവനക്കരുത്തിന്റെ വീരഗാഥ നായകനാണ് ബി.ജെ.പി മാറ്റിനിർത്തിയ അനന്ത് കുമാർ ഹെഗ്ഡെ. 1952 മുതൽ 1991വരെ നടന്ന 10 തെരഞ്ഞെടുപ്പുകളിൽ ഒമ്പതിലും കോൺഗ്രസ് തുടർച്ചയായി ജയിച്ചു കയറിയ മണ്ഡലമാണ് ഉത്തര കന്നട. 1967ൽ സ്വതന്ത്രനായി മത്സരിച്ച് പ്രമുഖ കവി ദിനകര ദേശായിയാണ് ജയിച്ചത്. 1996ൽ കോൺഗ്രസ് കോട്ട കീഴടക്കുമ്പോൾ അനന്ത് കുമാർ ഹെഗ്ഡെക്ക് 28 വയസ്സായിരുന്നു.
'98ൽ അദ്ദേഹം വിജയം ആവർത്തിച്ചു. കേന്ദ്രമന്ത്രിയും വിവിധ സംസ്ഥാനങ്ങളിൽ ഗവർണറുമായിരുന്ന മാർഗരറ്റ് ആൽവ 1999ൽ വിജയം വരിച്ചതിനുശേഷം നടന്ന നാല് തെരഞ്ഞെടുപ്പുകളിലും അനന്ത്കുമാർ ഹെഗ്ഡെയെയാണ് മണ്ഡലം തുണച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 4.80 ലക്ഷമായിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക്ഷം. സിറ്റിങ് എം.പിക്ക് പകരം വെക്കാവുന്ന ആളായി ആറുതവണ എം.എൽ.എയും മന്ത്രിയും സ്പീക്കറും ആയിരുന്നെങ്കിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബ്രാഹ്മണനായ കഗേരിയെ മണ്ഡലം വിലയിരുത്തുന്നില്ല.
കോൺഗ്രസ് സ്ഥാനാർഥി മുൻ എം.എൽ.എ ഡോ. അഞ്ജലി നിമ്പാൽകറും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തോൽവിയുടെ കയ്പറിഞ്ഞതാണ്. മോദി തരംഗത്തിലാണ് ബി.ജെ.പി പ്രതീക്ഷ. മോദി ഗാരന്റി എണ്ണിപ്പറയുന്ന കഗേരിയുടെ വാക്കുകളിൽ 62കാരന്റെ ശാന്തതയുണ്ട്. കോൺഗ്രസ് നടപ്പാക്കിയ ഉറപ്പുകൾ അഞ്ജലി ഉരുവിടുന്നത് 47കാരി മറാത്ത വനിതയുടെ ഉശിരോടെയാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഫലവും ബി.ജെ.പിയിൽ തുടർന്നുണ്ടായ സംഭവവികാസങ്ങളും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതാണ്. ലോക്സഭ മണ്ഡലത്തിലെ എട്ട് നിയമസഭ മണ്ഡലങ്ങളിൽ അഞ്ചിലും കോൺഗ്രസാണ് വിജയിച്ചത്. ബി.ജെ.പി വിജയിച്ച മൂന്ന് മണ്ഡലങ്ങളിൽ ഒന്നായ യെല്ലപുർ എം.എൽ.എ ശിവറാം ഹെബ്ബാർ പാർട്ടിയുമായി അകന്നുനിൽക്കുന്നു. രാജ്യസഭ അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിപ്പ് ലംഘിച്ച് അദ്ദേഹം വോട്ട് ചെയ്തിരുന്നില്ല. മകൻ വിവേക് ഹെബ്ബാർ കോൺഗ്രസിൽ ചേരുകയും ചെയ്തു.
വോട്ടുനില 2019
നിയമസഭ മണ്ഡലങ്ങൾ 2023
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.