മംഗളൂരു: ഉത്തര കന്നട ജില്ലയിൽ മുണ്ട്ഗോഡ് തിബത്തൻ കോളനിയിലെ സന്യാസി താഷി ധോണ്ടുപ് (39) ധാർവാർഡിൽ കൊല്ലപ്പെട്ട നിലയിൽ. ധാർവാഡിന്റെ പ്രാന്തപ്രദേശത്ത് പാതയോരത്ത് മൃതദേഹം കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മുഖത്ത് മുറിവുകളുണ്ട്.
വ്യാഴാഴ്ച വൈകിട്ട് മൃതദേഹം കണ്ട ധാർവാഡ് റൂറൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വാഹനാപകടമാണെന്ന നിഗമനത്തിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തലേന്ന് രാത്രി മറ്റെവിടെയെങ്കിലും വെച്ച് കൊല്ലപ്പെട്ടിരിക്കാമെന്നും പിന്നീട് മൃതദേഹം റോഡരികിൽ കൊണ്ടുപോയി ഉപേക്ഷിച്ചിരിക്കാമെന്നും പൊലീസ് കരുതുന്നു.
കൊലപാതകത്തിന്റെ കാരണം കണ്ടെത്തുന്നതിനും ഉത്തരവാദികളെ തിരിച്ചറിയുന്നതിനുമായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുകയും പ്രദേശവാസികളുടെ മൊഴിയെടുക്കുകയും ചെയ്യുന്നുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നു.
സമാധാനത്തിനും പരിസ്ഥിതി സൗഹൃദത്തിനും പ്രശസ്തമായ തിബത്തൻ സങ്കേതമാണ് മുണ്ട് ഗോഡ്. 1966ൽ സ്ഥാപിതമായ ഇവിടെ 15,000ത്തിലേറെ തിബത്തൻ അഭയാർത്ഥി കുടുംബങ്ങൾ താമസിക്കുന്നു. കൃഷിയിലൂടെ ഉപജീവനം കണ്ടെത്തുന്ന കോളനിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, ആരാധനാലയം തുടങ്ങിയവയുണ്ട്. ശാന്തി കേന്ദ്രമായ സങ്കേതത്തിലെ സന്യാസിയുടെ കൊലപാതകം പ്രദേശത്ത് ആശങ്ക പരത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.