ബംഗളൂരു: വിദ്യാഭ്യാസ സാംസ്കാരിക പരിപാടികളിൽ കുട്ടികള്‍ അശ്ലീല ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് നിരോധിച്ചു കൊണ്ട് കർണാടക സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. ഇത്തരം നൃത്തങ്ങൾ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെയും ധാർമിക മൂല്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും വിദ്യാഭ്യാസത്തിന്‍റെ പവിത്രക്ക് മങ്ങലേല്‍പിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ക്കും നിര്‍ദേശം ബാധകമാണ്. വിദ്യാര്‍ഥികള്‍ അശ്ലീല ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഡെപ്യൂട്ടി ഡയറക്ടർമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അശ്ലീല ഗാനങ്ങൾക്കൊപ്പം കുട്ടികള്‍ നൃത്തം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ സ്കൂളിന്‍റെ പ്രധാനാധ്യാപകനോ മാനേജ്മെന്‍റിനോ എതിരെ നടപടി സ്വീകരിക്കും.
കുട്ടികളിൽ ദേശാഭിമാനം വളർത്തുന്നതും സംസ്ഥാനത്തിന്‍റെ മഹത്വം, അന്തസ്സ്, മൂല്യങ്ങൾ, സംസ്കാരം, ധാർമ്മികത എന്നിവ പ്രതിഫലിപ്പിക്കുന്നതുമായ ഗാനങ്ങൾ തെരഞ്ഞെടുക്കുക എന്നിവയാണ് ഈ വിഷയത്തിൽ വകുപ്പ് സ്വീകരിച്ച ചില നടപടികൾ. സ്കൂളില്‍ നടക്കുന്ന സാംസ്കാരിക പരിപാടികളില്‍ വിദ്യാര്‍ഥികൾ മാന്യമായ വസ്ത്രം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.