ബംഗളൂരു: ജാതി സർവേ എന്നറിയപ്പെടുന്ന സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ സർവേ സ്റ്റേ ചെയ്യാൻ കർണാടക ഹൈകോടതി വ്യാഴാഴ്ച വിസമ്മതിച്ചു. ഡേറ്റയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ സംസ്ഥാന സർക്കാറിനോട് നിർദേശിച്ച കോടതി, സർവേ സ്വമേധയാ ഉള്ളതായിരിക്കണമെന്നും വാദിച്ചു.
‘നടന്നുകൊണ്ടിരുന്ന സർവേ തടസ്സപ്പെടുത്താൻ ഒരു കാരണവും കണ്ടെത്താനായില്ല’ എന്ന് ചീഫ് ജസ്റ്റിസ് വിഭു ബക്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ‘എന്നാൽ, ശേഖരിച്ച ഡേറ്റ ആരോടും വെളിപ്പെടുത്തരുത്. കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ (കെ.എസ്.സി.ബി.സി) ഡേറ്റ പൂർണമായും സംരക്ഷിക്കപ്പെടുമെന്നും രഹസ്യവുമാണെന്നും ഉറപ്പാക്കണം’-ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ സർവേ സ്വമേധയാ ഉള്ളതാണെന്നും ഒരു വിവരവും വെളിപ്പെടുത്താൻ ആരും നിർബന്ധിതരല്ലെന്നും സർവേക്കാർ പൊതുജനങ്ങളോട് പറയേണ്ടതുണ്ടെന്നും പൊതു അറിയിപ്പ് പുറപ്പെടുവിക്കാൻ ജഡ്ജിമാർ കെ.എസ്.സി.ബി.സിയോട് നിർദേശിച്ചു.
കർണാടക സർക്കാർ നടത്തുന്ന സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സർവേ (ജാതി സർവേ) കേന്ദ്ര സർവേയുടെ മറവിലുള്ള സെൻസസ് മാത്രമാണെന്ന് കേന്ദ്രസർക്കാർ ബുധനാഴ്ച കർണാടക ഹൈകോടതിയെ ബോധിപ്പിച്ചിരുന്നു. കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്ത് കേന്ദ്രം നടത്തുന്ന സെൻസസ് മാത്രമേ സുരക്ഷിതവും നിയമാനുസൃതവുമായ ഡേറ്റ വിവരശേഖരണം നൽകുന്നുള്ളൂ എന്ന് വാദിച്ചു.
ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ചീഫ് ജസ്റ്റിസ് വിഭു ബക്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാദം കേൾക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു.സാമൂഹിക സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനുള്ള ജാതി അടിസ്ഥാനമാക്കിയുള്ള സർവേയെ ചോദ്യംചെയ്ത് അഖില ഭാരത വീരശൈവ ലിംഗായത്ത് മഹാസഭ അംഗങ്ങളായ രാജ്യ വൊക്കലിഗ സംഘം സമർപ്പിച്ച ഹരജികളാണ് ബെഞ്ച് പരിഗണിച്ചത്.
നിലവിൽ സംസ്ഥാനത്തുടനീളം നടക്കുന്ന എണ്ണൽ പ്രക്രിയക്ക് ഇടക്കാല സ്റ്റേ വേണമെന്നാണ് ഹരജികളിൽ ആവശ്യപ്പെട്ടത്. സെൻസസ് നിയമപ്രകാരം ജാതികളുടെ എണ്ണവുംകൂടി ഉൾപ്പെടുന്ന ഏക ആധികാരിക സെൻസസ് ആരംഭിക്കുന്നതായി കേന്ദ്രസർക്കാർ ഇതിനകം വിജ്ഞാപനംചെയ്തിട്ടുണ്ടെന്ന് എ.എസ്.ജി വാദിച്ചു. സെൻസസിലെ ചോദ്യങ്ങൾ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് പുറപ്പെടുവിക്കുന്നതെന്നും സംസ്ഥാന സർവേയിൽ അത്തരമൊരു ഉത്തരവ് നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സര്‍വേയുടെ രൂപകൽപനയിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാതെ അത് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിങ് വി പറഞ്ഞു. പുട്ടസ്വാമി വിധിന്യായത്തില്പോലും ക്ഷേമ ആവശ്യങ്ങള്‍ക്കായി ഡേറ്റ ശേഖരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അധികാരം സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ജാതികളുടെ എണ്ണവും ജാതികളുടെ വർഗീകരണവും എന്തിന്റെ അടിസ്ഥാനത്തിലാണ് നടത്തിയതെന്ന് ഡിവിഷൻ ബെഞ്ച് കർണാടക പിന്നാക്ക വിഭാഗ കമീഷനോട് ആരാഞ്ഞു. മുൻ സർവേയിൽ ചില ജാതികളെ ഒഴിവാക്കിയതായി നിവേദനങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ജാതി പട്ടികയിൽ പുനഃപരിശോധന ആവശ്യമാണെന്ന് കമീഷനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രഫ. രവിവർമ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.