പണിമുടക്കിനെതുടർന്ന് ബംഗളൂരു മെജസ്റ്റിക് ബസ്സ്റ്റാൻഡിൽ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസുകൾ
ബംഗളൂരു: ഇടക്കാല ഉത്തരവ് നിലനിൽക്കെ ചൊവ്വാഴ്ച ആരംഭിച്ച അനിശ്ചിതകാല ഗതാഗത പണിമുടക്കിനെ കർണാടക ഹൈകോടതി രൂക്ഷമായി വിമർശിച്ചു. കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ വ്യാഴാഴ്ചവരെ സമരം നിർത്തവെച്ചതായി പ്രഖ്യാപിച്ചു.
അവശ്യ സേവന പരിപാലന നിയമം (എസ്മ) ചുമത്തുകയും പ്രക്ഷോഭവുമായി മുന്നോട്ട് പോകരുതെന്ന കോടതി നിർദേശം നിലനിൽക്കുകയും ചെയ്തിട്ടും സമരം നടത്തുന്നതിനെതിരെ ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സമരം തുടരുന്നത് അനുവദിക്കില്ലെന്നും യൂനിയൻ നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.
പണിമുടക്ക് തടഞ്ഞുകൊണ്ടുള്ള മുൻ ഇടക്കാല ഉത്തരവ് കോടതി രണ്ട് ദിവസത്തേക്കുകൂടി നീട്ടിയതായും പണിമുടക്ക് പിൻവലിച്ചതായി സ്ഥിരീകരിച്ച് ബുധനാഴ്ച സത്യവാങ്മൂലം സമർപ്പിക്കാൻ യൂനിയനുകളോട് നിർദേശിച്ചതായും കോടതി അറിയിച്ചു. വ്യാഴാഴ്ചവരെ സമരം താൽക്കാലികമായി നിർത്തിവെച്ചതായും ജീവനക്കാർക്ക് ഉടൻ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയതായും കെ.എസ്.ആർ.ടി.സി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എച്ച്.വി. അനന്ത സുബ്ബറാവു ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വാദം കേൾക്കുന്നതിനിടെ പണിമുടക്ക് പൊതുജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ട് സൃഷ്ടിച്ചതായി അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. അനുരഞ്ജന ശ്രമങ്ങളെക്കുറിച്ചുള്ള ബെഞ്ചിന്റെ ചോദ്യത്തിന് മറുപടിയായി, സർക്കാറുമായുള്ള മുൻ ചർച്ചകളുടെ വിശദാംശങ്ങൾ സമർപ്പിച്ചു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ സർക്കാറുമായി ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് കോടതി നിരീക്ഷിച്ചു. എസ്മ നടപ്പിലാക്കിയതിനുശേഷവും പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നാല് സംസ്ഥാന ഗതാഗത കോർപറേഷനുകളിലെയും യൂനിയനുകൾക്ക് കോടതി നോട്ടീസ് അയച്ചു. ബുധനാഴ്ചയും സമരം തുടരില്ലെന്ന് ജോയന്റ് ആക്ഷൻ കമ്മിറ്റിയുടെ അഭിഭാഷകൻ കോടതിയിൽ ഉറപ്പുനൽകി. സമരം പുനരാരംഭിച്ചാൽ എസ്മ പ്രകാരം ഉചിതമായ നിയമനടപടി സ്വീകരിക്കാൻ സർക്കാറിന് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി.
കര്‍ണാടക ആര്.ടി.സി, ബി.എം.ആര്.ടി.സി, എന്‍.ഡബ്ല്യു.ആര്.ടി.സി, കല്യാണ കര്‍ണാടക ആര്.ടി.സി (കെ.കെ.ആര്.ടി.സി) ബസ് ജീവനക്കാര്‍ ചൊവ്വാഴ്ച പണിമുടക്കിയത് സംസ്ഥാന സര്‍വിസുകളെയും അന്തര്‍ സംസ്ഥാന ബസ് സര്‍വിസുകളെയും സാരമായി ബാധിച്ചു.
ബസ് സമരത്തെതുടർന്ന് തിരക്കൊഴിഞ്ഞ ബസ്സ്റ്റാൻഡിലൂടെ നടന്നുനീങ്ങുന്ന യാത്രക്കാർ
ബസ് പണിമുടക്കിനിടെ സർവിസ് നടത്തിയ ബസുകൾക്കുനേരെ കോലാറിലും കൊപ്പാലിലും കല്ലേറ് നടന്നു. ഏറിൽ ബസിന്റെ ഗ്ലാസ് തകർന്നു. യാത്രക്കാർക്ക് പരിക്കില്ല. ജീവനക്കാരുടെ തല്ക്കാലിക നിയമങ്ങള്‍ സ്ഥിരപ്പെടുത്തുക, 38 മാസത്തെ ശമ്പള കുടിശ്ശിക നൽകുക, 2024 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന വേതന പരിഷ്കരണം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്.
ഭൂരിഭാഗം ബസ് സര്‍വിസുകളും പണിമുടക്കില്‍ പങ്കെടുത്തു. ഗ്രാമപ്രദേശങ്ങളിലെ ഏതാനും ബസുകള്‍ വിദ്യാര്‍ഥികള്‍ക്കായി സര്‍വിസ് നടത്തിയതായി ഗതാഗതവകുപ്പ് അറിയിച്ചു. ബംഗളൂരു, ചിക്കമഗളൂരു, റായ്ച്ചൂര്‍, ചിത്രദുര്‍ഗ, ഹുബ്ബളി, ധാര്‍വാഡ്, ബെലഗാവി, മംഗളൂരു, മൈസൂരു, തുമകുരു, ഹസന്, മടികേരി, ശിവമൊഗ്ഗ, കലബുറഗി എന്നിവിടങ്ങളില്‍ യാത്രികര്‍ പണിമുടക്കുമൂലം പ്രതിസന്ധിയിലായി. കല്യാണ കർണാടക, വടക്കുപടിഞ്ഞാറൻ കർണാടക മേഖലകളിലേക്കുള്ള സര്‍വിസുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കിയതിനാൽ യാത്രക്കാര്‍ ക്ലേശമനുഭവിച്ചു.
നിരത്തിലിറങ്ങിയ ബസുകളുടെ എണ്ണം പരിമിതമായതിനാല്‍ നിശ്ചിത സ്ഥലത്തിലേക്ക് എത്തിച്ചേരാന്‍ ആളുകള്‍ ബുദ്ധിമുട്ട് നേരിട്ടു. സ്വകാര്യ ബസ് സര്‍വിസുകളും ടാക്സികളും അമിതനിരക്ക് ആവശ്യപ്പെട്ടത് യാത്രികര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. സുരക്ഷ കണക്കിലെടുത്ത് ബസ് സ്റ്റാൻഡുകൾക്ക് സമീപം കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു.
സംസ്ഥാനത്ത് നടക്കുന്ന ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ മെട്രോ യാത്രികരുടെ എണ്ണത്തില്‍ അനിയന്ത്രിതമായ വര്‍ധന. മിക്ക മെട്രോ സ്റ്റേഷനുകളിലും യാത്രികരുടെ നീണ്ട ക്യൂ പ്രകടമായിരുന്നു. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ബി.എം.ആർ.സി.എൽ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചു. മെജസ്റ്റിക്ക് മെട്രോ സ്റ്റേഷനില്‍ തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.