മൈസൂരു: ലോകപ്രശസ്ത മൈസൂരു ദസറ ആഘോഷങ്ങളിൽ ഈ വർഷം ആദ്യമായി കമ്പള ഒരു പ്രത്യേക സാംസ്കാരിക ആകർഷണമായി അവതരിപ്പിക്കും. പ്രധാന ഉത്സവത്തിന് മൂന്ന് മാസം മുമ്പ് തുടങ്ങുന്ന ദസറയുടെ മുന്നോടിയായിട്ടാണ് പരമ്പരാഗത പോത്തോട്ട മത്സരം സംഘടിപ്പിക്കുന്നത്. തയാറെടുപ്പ് സംബന്ധിച്ച യോഗത്തിൽ മൈസൂരു ജില്ല ഡെപ്യൂട്ടി കമീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി അധ്യക്ഷത വഹിച്ചു. ഏഴേക്കറിൽ കുറയാത്ത അനുയോജ്യമായ സ്ഥലം കമ്പളക്കളം ഒരുക്കുന്നതിന് കണ്ടെത്താൻ ഡി.സി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ മൈസൂരു റിങ് റോഡിലെ സതഗള്ളിക്ക് സമീപം ഭൂമി ഷോർട്ട്‌ലിസ്റ്റ് ചെയ്യണമെന്നും പോത്തുകൾക്കായുള്ള കെട്ടുകൾ, കാഴ്ചക്കാരുടെ ഗാലറികൾ, വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യങ്ങൾ എന്നിവക്ക് മതിയായ സ്ഥലം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. മൈസൂരു ജില്ല പഞ്ചായത്ത് സി.ഇ.ഒ യുകേഷ് കുമാറിനെ പരിപാടിയുടെ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നോഡൽ ഓഫിസറായി നിയമിച്ചു. ജില്ല പൊലീസ് സൂപ്രണ്ട് മല്ലികാർജുന ബാലദണ്ടി, കർണാടക സ്റ്റേറ്റ് കമ്പള അസോസിയേഷൻ ജനറൽ സെക്രട്ടറി വിജയ് കുമാർ, ബംഗളൂരു കമ്പള വർക്കിങ് പ്രസിഡൻ്റ് മുരളീധർ റൈ, ജയസൂര്യ റൈ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.