ബംഗളൂരു: ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിന് (ബി.ഡബ്ല്യൂ.എസ്.എസ്.ബി) കീഴിലെ ഉപഭോക്താക്കൾ പൈപ്പുകളിൽ എയറേറ്റർ സ്ഥാപിച്ചില്ലെങ്കിൽ പിഴ നൽകേണ്ടിവരും.
കൂടിയതോതിൽ ജല വിനിയോഗം നടത്തുന്ന ഗണത്തിലുള്ള വ്യവസായ ശാലകൾ, അപ്പാർട്ട്മെന്റുകൾ, ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവക്കാണ് എയറേറ്റർ നിർബന്ധമാക്കിയത്. പൈപ്പുകളിൽ എയറേറ്റർ ഘടിപ്പിക്കുന്നതിലൂടെ ചുരുങ്ങിയത് 60 ശതമാനം വെള്ളം ലാഭിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. ജലക്ഷാമം രൂക്ഷമായ ബംഗളൂരുവിൽ ജലവിനിയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പൈപ്പുകളിൽ എയറേറ്റർ സ്ഥാപിക്കുന്ന കാമ്പയിന് ബി.ഡബ്ല്യൂ.എസ്.എസ്.ബി തുടക്കമിട്ടത്.
മാർച്ച് 31 വരെയായിരുന്നു എയറേറ്റർ സ്ഥാപിക്കാൻ ഉപയോക്താക്കൾക്ക് നൽകിയ സമയം. എന്നാൽ, ഇത് ഏപ്രിൽ ഏഴു വരെ നീട്ടി. സമയപരിധി കഴിഞ്ഞും എയറേറ്റർ സ്ഥാപിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ബി.ഡബ്ല്യൂ.എസ്.എസ്.ബി തീരുമാനം.
നിർദേശം പാലിക്കാത്ത സ്ഥാപനങ്ങളിൽ ജല അതോറിറ്റി അധികൃതർ നേരിട്ടെത്തി ഇവ സ്ഥാപിക്കും. ഇതിന്റെ ചെലവിന് പുറമെ, 5,000 രൂപ പിഴയും സ്ഥാപന ഉടമയിൽനിന്ന് ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.