മംഗളൂരു: തീർഥാടന പവിത്രതയുടെ കാണാമറയത്ത് ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥലയിൽ നടമാടിയ കൂട്ട ശവസംസ്കാര ഭീകരത അനാവരണം ചെയ്യാൻ സന്നദ്ധനായി നേർസാക്ഷി രംഗത്ത്.
തിങ്കളാഴ്ച പ്രത്യേക അന്വേഷണ സംഘം മുമ്പാകെ മൊഴി നൽകുമെന്ന് ടി. ജയന്ത് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് പിന്നാലെ കൂടുതൽ പേർ വെളിപ്പെടുത്തലുമായി രംഗത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ഞുമലയുടെ ചെറുതുണ്ടം മാത്രമാണ് മുൻ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയതെന്ന് ജയന്ത് പറഞ്ഞു. പരാതിയുമായി എസ്.ഐ.ടിയെ സമീപിച്ച ജയന്തിനെ ഞായറാഴ്ച അവധിയായതിനാൽ തിങ്കളാഴ്ച വിശദ മൊഴിയെടുക്കാൻ ഹാജരാവാൻ നിർദേശിക്കുകയായിരുന്നു.
ഏകദേശം 15 വർഷം മുമ്പ് ധർമസ്ഥല ഗ്രാമത്തിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കൈകാര്യം ചെയ്ത കാഴ്ച തന്റെ മനസ്സിനെ വിടാതെ വേട്ടയാടുന്നുണ്ട്. നിയമപരമായ നടപടിക്രമങ്ങളോ പൊലീസ് ഇടപെടലോ പോസ്റ്റ്‌മോർട്ടമോ ഇല്ലാതെ ഏതോ മൃഗ ജഡം കണക്കേയാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. 'പെൺകുട്ടിയുടെ മൃതദേഹം ഞാൻ നേരിട്ട് കണ്ടു. അത് ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല, എഫ്.ഐ.ആർ ഫയൽ ചെയ്തില്ല, പോസ്റ്റ്‌മോർട്ടം നടത്തിയില്ല. മൃതദേഹം രഹസ്യമായി സംസ്‌കരിച്ചു, ഇത് സ്ഥിരീകരിക്കുന്ന വിശ്വസനീയമായ വിവരങ്ങൾ എന്‍റെ കൈയിലുണ്ട്. അതാണ് ഞാൻ പ്രാഥമികമായി എസ്.ഐ.ടിക്ക് റിപ്പോർട്ട് ചെയ്തത്' -ജയന്ത് പറഞ്ഞു. നേരത്തെ പല വേദികളിലും താൻ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെങ്കിലും ഭീതിയിലായിരുന്നു.
എന്നാൽ സംസ്ഥാന സർക്കാർ എസ്.ഐ.ടി രൂപവത്കരിക്കുകയും കേസിൽ പൊതുജനശ്രദ്ധ വർധിക്കുകയും ചെയ്തതോടെ തനിക്ക് സുരക്ഷിതത്വം തോന്നുന്നു. ഇത് ഔദ്യോഗികമായി പരാതി നൽകാൻ പ്രചോദനമായി. 'അന്ന് ഭയം ഉണ്ടായിരുന്നു -തിരിച്ചടി നേരിടുമോ എന്ന ആധി. നിശബ്ദരാക്കപ്പെടുമോ എന്ന ആശങ്ക. പക്ഷേ സാഹചര്യം മാറിയിട്ടുണ്ട്. എസ്.ഐ.ടി കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യം പകരുന്നു. നീതി നടപ്പാക്കാനുള്ള എസ്.ഐ.ടി കഴിവിൽ എനിക്ക് പൂർണ വിശ്വാസമുണ്ട് -ജയന്ത് തുടർന്നു.
സ്വന്തം മരുമകൾ പത്മലതക്ക് സംഭവിച്ച ദുരന്ത വേളയിൽ പോലും പേടി കാരണം ഇതുപോലെ തുറന്നുപറയാൻ കഴിഞ്ഞിരുന്നില്ല. എസ്.ഐ.ടി നൽകുന്ന ആത്മധൈര്യമുണ്ടല്ലോ അത് വളരെ വലുതാണ്. പത്മലതക്ക് എന്ത് സംഭവിച്ചു? അവരുടെ കേസിന്റെ കാര്യമോ? പലരും കാര്യങ്ങൾ തുറന്നുപറയാൻ തയാറാണ്. അവർ എസ്.ഐ.ടിയോട് സംസാരിക്കും എന്നാണ് പ്രതീക്ഷ. അഞ്ചോ ആറോ വ്യക്തികൾ കൂടി തങ്ങൾക്കറിയാവുന്ന കാര്യങ്ങൾ പങ്കുവെക്കാനും പരാതികൾ നൽകാനും തയാറെടുക്കുന്നുണ്ട്.
ഭീഷണിക്ക് വഴങ്ങാത്ത പിതാവിന്റെ രാഷ്ട്രീയം അടിച്ചമര്‍ത്തുന്നതിനായി എതിരാളികള്‍ കൊലപ്പെടുത്തിയ പെണ്‍കുട്ടിയാണ് പത്മലത. 1986ലായിരുന്നു
ആ സംഭവം. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു പത്മലതയുടെ പിതാവ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പത്മലതയുടെ പിതാവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ധര്‍മസ്ഥലയില്‍ മത്സരിക്കുന്നതില്‍ വലിയ എതിര്‍പ്പുണ്ടായി.
നിമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭീഷണിയുണ്ടായിരുന്നു. പഠനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന പത്മലതയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി.
53 ദിവസത്തിനുശേഷമാണ് പോണ്ടിച്ചേരി യൂനിവേഴ്സിറ്റി വിദ്യാർഥിനിയായിരുന്ന പത്മലതയുടെ അസ്ഥികൂടം മാത്രമായ മൃതദേഹം കിട്ടിയത്. കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ കിട്ടാതെ കേസ് എഴുതിത്തള്ളുകയായിരുന്നു. ഈ കേസ് അന്വേഷിക്കണം എന്ന
ആവശ്യം ബന്ധുക്കൾ എസ്.ഐ.ടി മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. 1995നും 2014നും ഇടയിലെ കൂട്ട മൃതദേഹ സംസ്കരണം സംബന്ധിച്ചാണ് മുൻ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തൽ നടത്തിയത്. അയാൾക്കൊപ്പം സഞ്ചരിച്ച് എസ്.ഐ.ടി അടയാളപ്പെടുത്തിയ 13 സ്പോട്ടുകളിലേക്ക് ഖനനം നീങ്ങുന്നുണ്ട്.
എന്നാൽ പത്മലത, സൗജന്യ, അനന്യ ഭട്ട് എന്നിവരുടെ കൊലപാതകങ്ങൾ സംബന്ധിച്ച് മാത്രമാണ് ബന്ധുക്കൾ പരാതിയുമായി ഇതുവരെ രംഗത്തുള്ളത്. മണിപ്പാൽ മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥിനിയായിരിക്കെ 22 വർഷം മുമ്പ് സുഹൃത്തുക്കൾക്കൊപ്പം ധർമസ്ഥല സന്ദർശിച്ച അനന്യ പീഡനത്തിന് ഇരയായി കൊല്ലപ്പെടുകയായിരുന്നു. അനന്യയുടെ മാതാവ് സുജാത ഭട്ട് അഭിഭാഷകൻ എൻ.യു. മഞ്ചുനാഥ് മുഖേനയാണ് ഇപ്പോൾ കേസ് അന്വേഷണം ആവശ്യപ്പെട്ടത്.
ബെൽത്തങ്ങാടിയിൽനിന്നുള്ള 17 വയസ്സുള്ള കോളജ് വിദ്യാർഥിനിയായ സൗജന്യ 2012 ഒക്ടോബറിലാണ് ക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും (സി.ഐ.ഡി) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സി.ബി.ഐ) നിരവധി അന്വേഷണങ്ങൾ നടത്തിയിട്ടും അവളുടെ കൊലയാളിയെ കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.